ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം; കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല! ജന്‍ഡര്‍ ന്യൂട്രലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന എം കെ മുനീറിന്റെ പ്രസംഗത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ജന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല എന്നും വിഷയത്തില്‍ മുന്‍ മന്ത്രിയടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടി എന്നും അദ്ദേഹം പറഞ്ഞു. ഇത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്‍ഡര്‍ ന്യൂട്രലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന എം കെ മുനീറിന്റെ പ്രസംഗത്തിന് പിന്നാലെയാണ് ഇത്തരത്തിൽ പരോക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്ത് എത്തിയത്.
അതോടൊപ്പം തന്നെ ജന്‍ഡര്‍ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ മുനീര്‍ പറഞ്ഞത്. ഈ പ്രതികരണം കൊണ്ട് തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പിന്നാലെ പരാമര്‍ശം വിവാദമായി മാറി. ഇതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയിരുന്നു. ജന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ പോക്‌സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞതെന്ന് വിശദീകരിച്ച് മുന്‍ നിലപാടില്‍ വ്യക്തത വരുത്തുകയാണ്ചെയ്തത്.
കൂടാതെ ഇതിന് മുമ്പ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമും ജന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച് ഇരുത്താന്‍ അനുവദിക്കില്ലെന്നും ഇത് നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധപാളിപ്പോകുമെന്ന് സലാം ചൂണ്ടിക്കാണിച്ചു. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വഭാവദൂഷ്യമുണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കി.
അതേസമയം ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്സിന് വഴിയൊരുക്കും രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതുകൊണ്ടാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ ലീഗ് നിലപാട് സ്വീകരിക്കുന്നത്. ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. എല്ലാ മതവിശ്വാസികളും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയ്ക്ക് എതിരാണെന്നും പിഎംഎ സലാം പറയുകയുണ്ടായി.
ഇത്തരത്തിൽ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച് ഇരുത്തിയാല്‍ കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍ നിന്ന് വഴിമാറും. ധാര്‍മ്മിക മൂല്യങ്ങള്‍ വിശ്വസിക്കുന്ന തലമുറയാണ് രാജ്യത്തിന് ആവശ്യം. അല്ലാതെ ഇതുപോലെ ലിബറലും ഫ്രീസെക്സുമായി മുന്നോട്ടു പോകുമ്പോള്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകുന്നതാണ്. വ്യാഴാഴ്ച മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ അറിയിക്കാന്‍ മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പിഎംഎ സലാമിന്റെ പരാമര്‍ശം എന്നത്.
https://www.facebook.com/Malayalivartha























