പോക്സോ കേസ് പ്രതിക്ക് സർക്കാർ വക സഹായം! കൊടും കൊള്ള പുറത്ത്... സുപ്രീംകോടതി നിർത്തി പൊരിച്ചു... കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പോക്സോ കേസ് പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രക്ഷപ്പെടാന്‍ കേരള സര്‍ക്കാര്‍ വഴിയൊരുക്കിയെന്ന് പറഞ്ഞു കൊണ്ട് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതു വൈകിപ്പിച്ചാണ് പോക്‌സോ കേസില്‍ പ്രതിയായ ഗവ. ഉദ്യോഗസ്ഥനെ രക്ഷപ്പെടാന്‍ വഴിയൊരുക്കിയെന്ന് ആക്ഷേപം ഉയരുന്നത്.
ഹൈക്കോടതിയിലെ ഉദ്യോഗസ്ഥനെ വെറുതെ വിട്ടതിനെതിരേ യഥാസമയം അപ്പീല്‍ നല്‍കാതിരുന്നതോടെ സര്‍ക്കാര്‍ നല്‍കിയ 'കാലതാമസം മാപ്പാക്കല്‍ ഹര്‍ജി' സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. ഹൈക്കോടതി വിധിയ്ക്കുശേഷം 1,600 ദിവസം കഴിഞ്ഞാണു സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതിയില്‍ എത്തിയത്. അതായത് ഏകദേശം 53 മാസക്കാലം.
രാഘവന്‍ നമ്പ്യാര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വീട്ടുവേലയ്ക്ക് നിര്‍ത്തിയ കുട്ടിയെ പീഡിപ്പിച്ചതിനാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. മതിയായ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കി. സാധാരണ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള കാലാവധി മൂന്ന് മാസമാണ്. എന്നാല്‍ പോക്‌സോ പോലുള്ള കേസുകളില്‍ ചെറിയ സാവകാശം അനുവദിക്കാറുണ്ട്. ഇതിന്റെ മറവിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാഘവന്‍ നമ്പ്യാരെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചത്.
ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും 1600 ദിവസം വൈകി. തുടര്‍ന്നാണു മാപ്പാക്കല്‍ ഹര്‍ജി അനുവദിച്ചു അപ്പീല്‍ ഫയലില്‍ സ്വീകരിക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതും സുപ്രീംകോടതി തള്ളിയതും. പ്രളയത്തില്‍ കേസിന്റെ രേഖകള്‍ നഷ്ടപ്പെട്ടുപോയതും കോവിഡുമാണു അപ്പീല്‍ നല്‍കാന്‍ വൈകാന്‍ കാരണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ കേസ് നടത്തിപ്പുകാര്‍ ശ്രമിച്ചെന്നാണു പൊതുവെയുള്ള ആക്ഷേപം. അപ്പീല്‍ നല്‍കാനുള്ള സമയപരിധി കഴിഞ്ഞതോടെ മാപ്പാക്കല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഹര്‍ജി പരിഗണിയ്ക്കവേ രൂക്ഷ ഭാഷയിലാണു സുപ്രീംകോടതി ഉദ്യോഗസ്ഥരുടെ നടപടിയെ കഴിഞ്ഞദിവസം വിമര്‍ശിച്ചത്. സുപ്രീംകോടതി അപ്പീല്‍ സ്വീകരിക്കാതിരുന്നതോടെ രാഘവന്‍ നമ്പ്യാര്‍ക്കെതിരേയുള്ള കോടതി നടപടികള്‍ അവസാനിച്ചു. തടഞ്ഞുവച്ച ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഇദ്ദേഹത്തിനു തിരികെ ലഭിക്കുന്ന ഒരു സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കേരളത്തിലെ വിവിധ വകുപ്പുകളുടെ സ്ഥിതി ദയനീയമെന്നാണു ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. എന്നാല്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ അപ്പീല്‍ വൈകുന്നതു ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും കാരണം വകുപ്പുകളുടെ അനാസ്ഥയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കാലതാമസം മാപ്പാക്കല്‍ ഹര്‍ജികളില്‍ ഉദ്യോഗസ്ഥ അലംഭാവം ഉണ്ടാകരുതെന്നു ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
അപ്പീല്‍ ഫയല്‍ ചെയ്തുവെന്നു വരുത്തുകയും എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ തള്ളുകയും വേണമെന്ന ദുരുദ്ദേശമാണു വൈകലിനു പിന്നിലെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. 500- 600 ദിവസം വരെ വൈകിയാലും മാപ്പാക്കല്‍ ഹര്‍ജി അനുവദിച്ചു സുപ്രീംകോടതി അപ്പീല്‍ സ്വീകരിക്കാറുണ്ട്. ക്രിമിനല്‍ കേസുകളില്‍ അപ്പീല്‍ വൈകുന്നതിനു പിന്നില്‍ പ്രോസിക്യൂഷന്റെ താല്‍പര്യമില്ലായ്മയും കാരണമാണ്.
രാഘവന്‍ നമ്പ്യാരുടെ ശിക്ഷ ഒഴിവാക്കിയ ഹൈക്കോടതി സര്‍വീസില്‍ തിരിച്ചെടുക്കാനും ആനുകൂല്യങ്ങള്‍ കൊടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഇതുസംബന്ധിച്ചു കേസ് നിലവിലുള്ളതിനാല്‍, ഹൈക്കോടതി ഉത്തരവു നടപ്പാക്കിയിരുന്നില്ല. സുപ്രീംകോടതി അപ്പീല്‍ ആവശ്യം തള്ളിയതോടെ, കെ.എ.ടിയിലെ കേസിനു ഇനി പ്രസക്തിയില്ലെന്നാണു വിലയിരുത്തല്‍. ഇത്തരത്തിലാണ് സർക്കാർ സർവ്വീസുകളിൽ ഇരിക്കുന്നവർക്ക് കുറ്റകൃത്യത്തിലേർപ്പെട്ടാലും ആനുകൂല്യങ്ങൾ അല്ലെങ്കിൽ വഴിവിട്ട പരിരക്ഷ ലഭിക്കുന്നത്.
https://www.facebook.com/Malayalivartha

























