പിണക്കിയാല്‍ പണിപാളും... ഒരു പ്രിയ വര്‍ഗീസിനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും കണ്ണൂര്‍ വിസിയും കൂട്ടത്തോടെ രംഗത്ത് വന്നതിന്റെ ഫലം ഭയാനകം; ബന്ധുനിയമനത്തെ ജനമധ്യത്തില്‍ എത്തിക്കാന്‍ ഗവര്‍ണറുടെ കമ്മിഷന്‍; അന്വേഷിക്കുക 3 വര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങള്‍; ഇനിയും ഗവര്‍ണറെ പിണക്കിയാല്‍ പലരും പുറത്താകും

ഒരു പ്രിയ വര്‍ഗീസിനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും കണ്ണൂര്‍ വിസിയും കൂട്ടത്തോടെ രംഗത്ത് വരുന്നതെന്തിനാണെന്ന ചോദ്യമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിക്കുന്നത്. അതിന്റെ ഫലമായി ഒരുപാട് ബന്ധുക്കളെ കണ്ടെത്തേണ്ടി വരും. സര്‍വകലാശാലകളിലെ കഴിഞ്ഞ 3 വര്‍ഷത്തെ അനധികൃത നിയമനങ്ങളും ബന്ധു നിയമനങ്ങളും അന്വേഷിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കമ്മിഷനെ നിയോഗിക്കും.
സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ മുന്‍ ജഡ്ജിയെ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാനാണു സാധ്യത. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം കഴിഞ്ഞദിവസം മരവിപ്പിച്ചതിന്റെ തുടര്‍ച്ചയായാണു ഗവര്‍ണറുടെ പുതിയ നീക്കം. ഗവര്‍ണറും സര്‍ക്കാരുമായുളള ഏറ്റുമുട്ടല്‍ ഇതോടെ കൂടുതല്‍ രൂക്ഷമാകും. നിയമനങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തുമെന്നു ഗവര്‍ണര്‍ ഡല്‍ഹിയില്‍ അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരായ നടപടിയുടെ കാര്യം കേരളത്തിലെത്തിയശേഷം തീരുമാനിക്കും. തന്റെ ചുമതലകളില്‍ ഇടപെടാന്‍ ആരും വരേണ്ടെന്നും മുന്നറിയിപ്പു നല്‍കി. ഭരണകക്ഷിയുടെ കേഡര്‍ അംഗത്തെപ്പോലെയാണു കണ്ണൂര്‍ വിസി പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ നിയമനം നല്‍കാന്‍ വിസി പരിധിവിട്ടു പ്രവര്‍ത്തിച്ചു. മറ്റു പല നിയമനങ്ങളിലും പരാതി ഉയര്‍ന്നിട്ടുണ്ട്.
അക്കാദമിക സ്ഥാപനങ്ങളില്‍ സ്വജനപക്ഷപാതവും കുടുംബവാഴ്ചയും അനുവദിക്കാനാവില്ല. യോഗ്യതയുള്ളവരെ മറികടന്നുള്ള ബന്ധുനിയമനം ലജ്ജാകരമാണ്. സര്‍ക്കാരിന്റെ പണം കേരളത്തിലെ ജനങ്ങളുടെ പണമാണ്. അതു തോന്നുംപോലെ ചെലവഴിക്കാനാവില്ല. വിസി നിയമനത്തിനു പുതിയ നിയമം കൊണ്ടുവരുന്നത് ബന്ധുനിയമനം എളുപ്പമാക്കാനാണ്. ബന്ധുക്കളെ നിയമിക്കാന്‍ സഹായിക്കുന്ന വിസിമാരെയാണു സര്‍ക്കാരിന് ആവശ്യമെന്നും കുറ്റപ്പെടുത്തി. അതിനിടെ, സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കി. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. കമ്മിറ്റിയെ നിയമിച്ചത് പിന്‍വലിക്കണമെന്നും പ്രമേയത്തിലുണ്ട്. സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി.മഹാദേവന്‍പിള്ള മൗനം പാലിച്ചു.
ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂര്‍വമാണ്. സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ അനുമതി നല്‍കിയതോടെ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍പിള്ളയ്‌ക്കെതിരെ നടപടിയുണ്ടാകും. നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് വിസിയെ സസ്‌പെന്‍ഡ് ചെയ്യുകയോ അന്വേഷണം നടത്തി പുറത്താക്കുകയോ ചെയ്യാം. കേരള വിസിയുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുന്നതിനാല്‍ ഓഗസ്റ്റ് തുടക്കത്തില്‍ തന്നെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്.
നിലവിലെ നിയമപ്രകാരം ഗവര്‍ണറുടെ നോമിനി, സര്‍വകലാശാല നോമിനി, യുജിസി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് വിസി നിയമന പാനല്‍ സമര്‍പ്പിക്കേണ്ടത്. ഗവര്‍ണര്‍ പാനലില്‍ ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കും. ജൂലൈ 15ന് ചേര്‍ന്ന സെനറ്റ് യോഗം സെര്‍ച്ച് കമ്മിറ്റിയിലെ അംഗമായി പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്തു നിന്നു സ്വയം ഒഴിവായി. സെര്‍ച്ച് കമ്മിറ്റിയിലേക്കു സര്‍വകലാശാല നോമിനിയുടെ പേര് നല്‍കാന്‍ വൈകുന്നതു കൊണ്ട് ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കേരള വൈസ് ചാന്‍സലര്‍ക്ക് പകരക്കാരനെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കി. ഇതാണ് സിന്‍ഡിക്കേറ്റിനെ ചൊടിപ്പിച്ചത്.
" f
https://www.facebook.com/Malayalivartha

























