ഓണാഘോഷം സമൃദ്ധമാക്കാൻ ജനങ്ങൾക്കൊപ്പം സൗജന്യ ഓണക്കിറ്റുമായി സർക്കാരും കൈകോർക്കുന്നു; സെപ്റ്റംബർ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല, സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കും 119 ആദിവാസി ഊരുകളിലും കിറ്റുകൾ വീട്ടുപടിക്കൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം ഓണാഘോഷ തിരക്കിലേക്ക് നീങ്ങുകയാണ്. ഈയൊരു വേളയിൽ ഏവരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഓണക്കിറ്റ് ആണ്. ഇപ്പോഴിതാ അത്തരത്തിൽ ഏവർക്കും ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23-നു ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തി കേരളം മുഖ്യമന്ത്രി പിണറായി വിജയൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഓണാഘോഷം സമൃദ്ധമാക്കാൻ ജനങ്ങൾക്കൊപ്പം സൗജന്യ ഓണക്കിറ്റുമായി സർക്കാരും കൈകോർക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 22-നു തിരുവനന്തപുരത്ത് നിർവഹിക്കുകയും വിതരണം ആഗസ്റ്റ് 23-നു തന്നെ ആരംഭിക്കുകയും ചെയ്യും. ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ കാർഡ്) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയ്യതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം.
ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്കും സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം. സെപ്റ്റംബർ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 87 ലക്ഷം റേഷൻ കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കും 119 ആദിവാസി ഊരുകളിലും കിറ്റുകൾ വീട്ടുപടിക്കൽ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സർക്കാർ വകയിരുത്തിയിട്ടുള്ളത്.
500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിങ്ങനെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇതിനു പുറമേ, ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് സ്പെഷ്യലായി 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും കിലോക്ക് 10.90 രൂപ നിരക്കിൽ10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാക്കുകയും ചെയ്യും. അർഹരായ എല്ലാവരും വീഴ്ച കൂടാതെ യഥാസമയം കിറ്റുകൾ കൈപ്പറ്റണം. ഈ വർഷത്തെ ഓണം സന്തോഷത്തോടേയും സംതൃപ്തിയോടേയും ഒത്തൊരുമയോടെ നമുക്ക് ആഘോഷിക്കാം. സർക്കാർ ഒപ്പമുണ്ട്.
https://www.facebook.com/Malayalivartha
























