പിണറായിയുടെ ഭാവി തിങ്കളാഴ്ച അറിയാം...! പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെയുള്ള ഹർജി പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഭാവി തുലാസിൽ, കേസ് പരിഗണിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വി സിക്കെതിരെയും പരാമർശമുണ്ടായാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകും

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാവി തിങ്കളാഴ്ച അറിയാം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിനെതിരെയുള്ള ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഭാവി തുലാസിലാവുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ കെ.കെ.രാകേഷ് തൻ്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ തി രുകി കയറ്റാൻ ശ്രമിച്ചെന്നാണ് പരാതി.
തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വി സി ക്കെതിരെയും പരാമർശമുണ്ടായാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകും. അതായത് 48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകും എന്ന് ചുരുക്കം.
കണ്ണൂർ സർവകലാശാലയിലേക്കുള്ള അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രിയയുടെ നിയമനത്തിൽ നടന്നത് വലിയ അഴിമതിയാണെന്നാണ് ഹർജിക്കാരൻ്റെ ആരോപണം.
അതേസമയം പ്രിയ വർഗ്ഗീസിനെ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കില്ല. നിയമനം മരവിപ്പിക്കാനുള്ള ഗവർണറുടെ ഉത്തരവ് സ്റ്റേ ആയി കണക്കാക്കാമോ എന്നതിൽ വ്യക്തത തേടും. അതിനു ശേഷം മാത്രം കോടതിയെ സമീപിക്കാനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.
ചാൻസലറിനെതിരെ കോടതിയെ സമീപിക്കുന്നത് ഫലം ചെയ്യില്ലെന്നാണ് സർവകലാശാലക്ക് കിട്ടിയ നിയമോപദേശം. എന്നാൽ സർവകലാശാലയെ കൊണ്ട് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സർക്കാർ സമ്മർദ്ദം തുടരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇക്കാര്യത്തിൽ പലവട്ടം വി .സി യുമായി ചർച്ച നടത്തി.സർവകലാശാല ഇതിൽ ഒരു കുരുക്ക് കാണുന്നുണ്ട്. അതുകൊണ്ടാണ് ഗവർണർക്കെതിരെ കേസിന് പോകേണ്ടെന്ന് സർവകലാശാല തീരുമാനിച്ചത്.
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമന നീക്കത്തിനെതിരെ പരാതി നൽകിയ ജോസഫ് സ്കറിയ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഡോ.ജോസഫ് സ്കറിയയെ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗം പ്രൊഫസറായി നിയമിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ പട്ടികയിൽ ഒന്നാം റാങ്കുകാരനായ സ്കറിയയുടെ നിയമന നീക്കത്തിൽനിന്നും വൈസ് ചാൻസലർ പിൻമാറിയിരുന്നു.
റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മാത്രം നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്.പ്രൊഫസർ തസ്തികയിലേക്കുള്ള ജോസഫ് സ്കറിയയുടെ അപേക്ഷ നേരത്തെ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല തള്ളിയിരുന്നു. എന്നാൽ കോടതി ഉത്തരവുമായാണ് ജോസഫ് സ്കറിയ നിയമനപ്രക്രിയയിൽ പങ്കെടുത്തത്.
കോടതി നടപടികൾ പൂർത്തിയായില്ലെന്ന വാദമാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾക്ക് ഉള്ളത് . പ്രൊഫസർ തസ്തികയിൽ നിയമനത്തിനുള്ള അഭിമുഖം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ജനുവരിയിൽ തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പൂർത്തിയായിരുന്നു.ഹൈക്കോടതിയുടെ വാൾ സർക്കാരിൻ്റെ തലയ്ക്ക് മേൽ തൂങ്ങുമ്പോൾ ഗവർണറും സർക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന തീരുമാനത്തിലാണ്. കണ്ണൂർ സർവ്വകലാശാലയിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ നീങ്ങുകയാണ്.
പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വിസിക്ക് എതിരെ ഉടൻ നടപടിയിലേക്ക് നീങ്ങും. വിസിക്ക് ഷോ കോസ് നോട്ടീസ് നല്കിയ ശേഷം നടപടിയെന്നതിനാണ് നീക്കം. സ്റ്റേ നടപടിക്ക് എതിരായ സർവകലാശാലയുടെ നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നുണ്ട്. വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണ്ണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിൻറെ നിയമനത്തിൽ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് രാജ്ഭവന് നിയമോപദേശം ലഭിച്ചത്. പ്രിയാ വർഗ്ഗീസിൻ്റെ നിയമന വിവാദത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും സർവകലാശാലയിൽ ഉണ്ടായെന്ന് തുറന്നടിച്ചതിന് പിന്നാലെയാണ് ഗവർണർ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
ചാൻസലറും സർവകലാശാലയും തമ്മിൽ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതൽ സങ്കീർണമാക്കുന്ന നടപടിയിലേക്ക് ഗവർണർ കടന്നേക്കുമെന്നത് ഇതോടെ ഉറപ്പായി.അതേസമയം, കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് പ്രിയ വർഗീസ് രംഗത്തെത്തി.
വിമർശനം ഉന്നയിക്കുന്നവർക്ക് യുജിസി ചട്ടത്തെപ്പറ്റി അറിവില്ലെന്നാണ് പ്രിയയുടെ വാദം. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്നും എഫ്‍ഡിപി സ്റ്റഡീ ലീവ് അല്ലെന്ന് സർവ്വകലാശാല രക്ഷാ"സംഘ"ക്കാർക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനമെന്നും പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിക്കുന്നു.
പ്രിയ വർഗീസിൻറെ നിയമനം മരവിപ്പിച്ച ഗവർണ്ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കണ്ണൂർ സർവകലാശാല ആശയക്കുഴപ്പത്തിലാണ്. നിയമനടപടി സ്വീകരിക്കാൻ സിൻറിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. എന്നാൽ പ്രിയ വർഗീസിനോട് കോടതിയിൽ പോകാൻ സർവകലാശാല ഉപദേശിക്കുന്നുണ്ട്.
പ്രിയാ വർഗീസിന് വിരോധമില്ലെങ്കിലും കെ കെ രാകേഷ് ഇതിന് തയ്യാറല്ല. പ്രിയക്ക് സംഭവിച്ചത് പിഴവാണെന്ന് രാകേഷിനറിയാം. സർവകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ നിയോഗിക്കാൻ ഗവർണർ തീരുമാനിച്ചു. . വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ ആയേക്കും. നിലവിൽ ഡൽഹിയിലുള്ള ഗവർണർ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക.
മുഴുവൻ സർവ്വകലാശാലകളിലെയും മൂന്ന് വർഷത്തെ നിയമനങ്ങളാണ് ഉന്നതസമിതി അന്വേഷിക്കുക. പ്രിയ വർഗ്ഗീസിൻറെ നിയമനം സ്റ്റേ ചെയ്ത ചാൻസലർ മുഴുവൻ സർവ്വകലാശാലകളിലെയും മുഴുവൻ ബന്ധുനിയമനങ്ങൾക്കുമെതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്. ഓരോ സർവ്വകലാശാലകളുടെയും ചട്ടങ്ങൾ വ്യത്യസ്തമാണ്. പക്ഷെ സർവ്വകലാശാലയുടെ മേലധികാരി എന്ന നിലയിൽ ചാൻസലർക്ക് ഏത് നിയമനങ്ങളും പരിശോധിക്കാം.
ക്രമക്കേട് കണ്ടെത്തിയാൽ നടപടി എടുക്കാം. നിയമനങ്ങളുടെ മുഴുവൻ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വിസിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിംഗ് നടത്തിയുള്ള നടപടികളിലേക്കാണ് രാജ്ഭവൻ നീങ്ങുന്നത്. ഇടത് സർക്കാർ വന്നശേഷം വിവിധ നേതാക്കളുടെ ഭാര്യമാരെ അടക്കം നിയമിച്ചതിൽ ഉയർന്നത് നിരവധി പരാതികളാണ്. പല പരാതികളും ചാൻസ്ലറുടെ പരിഗണനയിലുമാണ്. ഇതെല്ലാം പരിഗണിച്ചാകും അന്വേഷണം.
പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്ന പറഞ്ഞ കണ്ണൂർ വിസി, ഗോപീനാഥ് രവീന്ദ്രനെതിരെ കടുത്ത രോഷത്തിലാണ് ഗവർണ്ണർ. പ്രിയയുടേത് രാഷ്ട്രീയ നിയമനം എന്ന് ആവർത്തിക്കുകയാണ് ഗവർണ്ണർ . കൂട്ട് നിന്ന് പ്രിയയെ പിന്തുണക്കുന്ന വിസിയുടെ നടപടിക്ക് പിന്നിലും രാഷ്ട്രീയതാല്പര്യം മാത്രമെന്ന പരസ്യവിമർശനം വിസിക്കെതിരെ ശക്തമായ നടപടിയിലേക്ക് നീങ്ങുന്നതിൻറെ വ്യക്തമായ സൂചനയാണ്.
തൻറെ അധികാരം കവരാനുള്ള നീക്കങ്ങളുമായി സർക്കാറും തീരുമാനങ്ങൾ ചോദ്യം ചെയ്ത് സർവ്വകലാശാലകളും പോകുന്ന പശ്ചാത്തലത്തിലാണ് ഗവർണ്ണർ വിട്ടുവീഴ്ചയില്ലാത്ത വലിയ നടപടികളിലേക്ക് നീങ്ങു. ഗവർണർക്ക് അധികാരങ്ങൾ ഇല്ല എന്ന് കണക്കാക്കരുത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഗ്രാൻഡ് തരുന്നുണ്ടെങ്കിൽ നിയന്ത്രിക്കാനും കേന്ദ്രത്തിന് അറിയാം.
മുഖ്യമന്ത്രി പ്രമാണിയാണെന്ന ധാരണ വേണ്ട. ഭരണഘടന അനുസരിച്ചേ കാര്യങ്ങൾ നടക്കൂ എന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഗവർണറെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ അധികാരമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വിസിയെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ അധികാരമില്ലെന്ന് ആരാണ് സർക്കാരിനോട് പറഞ്ഞത്. പിൻവാതിൽ നിയമനം ചോദ്യം ചെയ്തപ്പോൾ സർക്കാർ ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കോഴിക്കോട് സർവകലാശാലക്ക് പിന്നാലെ കേരള സർവകലാശാലയും ഗവർണർക്കെതിരെ രംഗത്തിറങ്ങി. ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെർച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവർണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമർശനമാണ് യോഗത്തിൽ ഇടത് അംഗങ്ങളുയർത്തിയത്. തീരുമാനം പിൻവലിക്കാൻ സെനറ്റ്, ചാൻസലറോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിലുണ്ട്. യൂണിവേഴ്സിറ്റിയിലെ സിപിഎം സെനറ്റ് പ്രതിനിധി ബാബു ജാനാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചില്ല. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ സർവകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. വിസി പ്രമേയം അവതരിപ്പിക്കുമോ ആകാംക്ഷ. പക്ഷെ സെനറ്റ് യോഗത്തിൽ വിസി മൗനം പാലിച്ചു. ഇതോടെ സർവ്വകലാശാല എന്തായാലും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് ഉറപ്പായി. ഗവർണ്ണർ രൂപികരിച്ച രണ്ടംഗ സമതിക്ക് മാത്രം വിസിയെ നിശ്ചയിക്കാനും ആകില്ല.
പ്രമേയത്തിൽ ഗവർണ്ണർ എന്ത് നിലപാടെടുക്കും എന്നുള്ളതാണ് ഇനി അറിയേണ്ടത്. സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല.ഇനിയെന്താകും വിഷയത്തിൽ ഗവർണറെടുക്കുന്ന നിലപാടെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നു.പദവി മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ പ്രതികരിച്ചു. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളത്.
രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണെന്നും നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധു നിയമനങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വിശദീകരിച്ചു.
ഏതായാലും തിങ്കളാഴ്ച തീരുമാനമറിയാം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലുള്ളവർ കേസ് പരിഗണിക്കാമെങ്കിൽ മുഖ്യമന്ത്രിയുടെ കാര്യം പറയുകയേ വേണ്ട! ഭർത്താവ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതുകൊണ്ടു മാത്രമാണ് പ്രിയക്ക് നിയമനം ലഭിച്ചത്. അപ്പോൾ പ്രതിസ്ഥാനത്തുള്ളത് മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും തന്നെയാണ്. ഇതിന് മറുപടി പറയണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ശിവശങ്കർ വെട്ടിയപ്പോൾ ഒഴിഞ്ഞു മാറിയ പിണറായി രാകേഷിൻ്റെ വെട്ടിൽ വീഴുമോ എന്നറിയാം..
https://www.facebook.com/Malayalivartha
























