ഷാജഹാൻ വധക്കേസിൽ നിർണായക തെളിവ് പൊലീസ് പൊക്കി, തെളിവെടുപ്പിൽ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ മല അടിവാരത്തെ പാറയുടെ അടിയിൽ നിന്ന് കണ്ടെടുത്തു

പാലക്കാട് ഷാജഹാൻ വധക്കേസിൽ നിർണായക തെളിവെടുപ്പിൽ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. പ്രതികൾ ഒളിച്ചിരുന്ന മല അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകൾ ഒളിപ്പിച്ചത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകള്‍ കണ്ടെത്തിയത്. പ്രതികളെ ഒളിവില്‍ സഹായിച്ച ആളാണ് ജിനേഷ്. കേസിൽ 11-ാം പ്രതിയായ ജിനേഷിന്‍റെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഷാജഹാൻ വധക്കേസിൽ നാലുപേരാണ് ഇന്നലെ കൂടി അറസ്റ്റിലായത്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർഥൻ, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. കൊലയാളികൾക്ക് ആയുധം കൈമാറി, ഒളിച്ചുകഴിയാന്‍ സഹായം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ ഷാജഹാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
ഇതിനിടെ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി നൽകി. ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ് പരാതിയുമായി പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതിയെ തുടർന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. മറ്റു പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും. ഓഗസ്റ്റ് 16നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
ഷാജഹാന്‍ വധക്കേസില്‍ കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതില്‍ രണ്ട് പേര്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികള്‍ ഷാജഹാന്‍ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി.
കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഷാജഹാനെ അക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഓഗസ്റ്റ് 14 രാത്രിയാണ് ഷാജഹാനെ കൊലപ്പെടുത്തിയത്. കുന്നങ്കാട് ജംക്‌ഷനിൽ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























