മുടി കൊഴിച്ചിൽ മാറാൻ ഡോക്ടറുടെ മറുമരുന്ന്: കൈകാലുകളിലെയും, പുരികത്തിലെയും രോമം നഷ്ടപ്പെട്ട് യുവാവിന്റെ ദുരവസ്ഥ: ഡോക്ടർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി ആത്മഹത്യ: നടപടി എടുക്കാതെ പോലീസ്

മുടികൊഴിച്ചിലിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്തിന്റെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ആത്മഹത്യക്ക് മുമ്പ് ചികിൽസിച്ച ഡോക്ടറുടെ പേരെഴുതിയ ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടും പോലീസ് അന്വേഷണം വൈകുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ ആത്മഹത്യാകുറിപ്പിൽ ഡോക്ടറുടെ പേരുണ്ടായിട്ടും കാര്യമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
2014 മുതലാണ് പ്രശാന്ത് മുടികൊഴിച്ചിന് ചികിത്സ തേടിയത്. മരുന്ന് ഉപയോഗിച്ച് തുടങ്ങിയാൽ ആദ്യം മുടിയെല്ലാം കൊഴിയുമെന്നും പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടര്‍ പ്രശാന്തിനെ പറഞ്ഞു വിശ്വസിപ്പിച്ചു. മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ മുടി നല്ലതുപോലെ കൊഴിയാന്‍ തുടങ്ങി. തലയിൽ മാത്രമല്ല, കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാന്‍ തുടങ്ങി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയത്.ആത്മഹത്യാകുറിപ്പിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി പരാമർശിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കൈയിലെയും പുരികത്തിലെയും രോമം കൊഴിഞ്ഞത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ലെന്നും പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാന്‍ വരെ പ്രയാസം തോന്നുന്നതായും പ്രശാന്ത് എഴുതിയ ആത്മഹത്യകുറിപ്പിലുണ്ട്.
പ്രശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ആദ്യം അത്തോളി പൊലീസിലാണ് പരാതി നല്‍കിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നല്‍കി.
മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി പ്രശാന്ത് കഴിഞ്ഞിരുന്നത്. ഒക്ടോബര്‍ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടര്‍ ആണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്തതിനാല്‍ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്തു. കുറിപ്പില്‍ പറയുന്ന പ്രകാരം 2014 മുതല്‍ കോഴിക്കോട് ക്ലിനിക്കില്‍ ചികിത്സ തേടി. ഡോക്ടര്‍ മരുന്നും ഗുളികയും നല്‍കി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങള്‍ വരെ കൊഴിയാന്‍ തുടങ്ങി. ശരിയാകുമെന്ന് പ്രതീക്ഷിച്ച് ഡോക്ടറെ വീണ്ടും സമീപിച്ചു.
മരുന്നുകളെല്ലാം വീണ്ടും കഴിച്ചു. ഒരു ഫലവും കണ്ടില്ല. 2020 വരെ ചികിത്സ തേടിയിട്ടുണ്ട്. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം പറയുന്നു. ഡോ. റഫീക്കിനെതിരെയാണ് പരാതി. പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി എസ്.ഐ പ്രതികരിച്ചു. കൃത്യമായ ചികിത്സയാണ് നല്‍കിയതെന്നും വട്ടത്തില്‍ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























