പുലിമുരുകൻ ഗവർണർ ഇറങ്ങി... പറഞ്ഞതെല്ലാം സത്യമായി... സഖാക്കൾ മാളത്തിലേക്ക്... പിരിച്ചുവിടാൻ ഇത് ധാരാളം

നഗരസഭയുടെ കത്ത് വിവാദത്തിൽ ഒടുവിൽ ഗവർണർ ഇടപെടുന്നു. മേയർക്കെതിരെ നടപടിയെടുക്കാൻ ഗവർണർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് അദ്ദേഹം നിർദ്ദേശം നൽകും. നടപടിയെടുത്തില്ലെങ്കിൽ ഗവർണർ മന്ത്രിക്കെതിരെ നടപടിയെടുക്കും. സംസ്ഥാനം ഭരണഘടനാ ഭീഷണിയിലാണെന്നാണ് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗവർണർ പറഞ്ഞത് ഇതിൻ്റെ സൂചനയാണ്. ഭരണഘടനാ ഭീഷണിയിലാവുന്ന സർക്കാരുകളെയാണ് ഗവർണർ പിരിച്ചുവിടാറുള്ളത്.
മാത്രമല്ല, ഗവർണർക്കെതിരെ നടത്താൻ സർക്കാർ തീരുമാനിച്ച മാർച്ചിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. രാജ്ഭവൻ മാർച്ച് നടക്കട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ധർണ്ണ നവംബർ 15 ലേക്ക് നീട്ടേണ്ട എന്നും താൻ രാജ്ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നത്തെയും പോലെ ഇന്നും ഗവർണർ സർക്കാരിനെയും മുഖ്യമന്ത്രിയെയും ആവർത്തിച്ച് വിമർശിക്കുകയായിരുന്നു. ഒപ്പം കൈരളിയെയും മീഡിയ വണ്ണിനെയും വാർത്താ സമ്മേളനത്തിൽ നിന്ന് വിലക്കുകയും ചെയ്തു. ഗവർണർ ആര്യാരാജേന്ദ്രൻ്റെ കത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും അതാണ് അദ്ദേഹത്തിൻെറ മനസിലുള്ളത്. ഇക്കാര്യം സി പി എമ്മിനുമറിയാം. അതിൻ്റെ സൂചനയാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.
കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്നമില്ല എന്നത് ഗവർണർ മനസ്സിലാക്കുന്നതാണ് നല്ലത്. കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല. ഏത് വിവാദത്തിൽ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങൾക്ക് മുന്നിലുണ്ട്. ജനങ്ങൾ ആഗ്രഹിക്കാത്ത ഒരു നിലപാടും സിപിഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങൾക്ക് ഒപ്പമാണ്, ജനങ്ങൾക്ക് വേണ്ടിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതിൽ ഏത് വിവാദം എന്നുദ്ദേശിക്കുന്നത് ആര്യാരാജേന്ദ്രൻ്റെയും ഡി.ആർ.അനിലിൻെറയും കത്തുകളാണ്.
മേയർ ആര്യാരാജേന്ദ്രൻെറ പത്രസമ്മേളനത്തിലും കത്തിൻ്റെ ഉറവിടത്തെ കുറിച്ച് സംശയം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലാണ് ഗവർണർ കത്തിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് അറിയുന്നു.. ആര്യക്കെതിരെ രംഗത്തെത്തിയാൽ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്ന് ഗവർണർ കരുതുന്നു. സ്വന്തം പാർട്ടിക്കാരെ നഗരസഭയിൽ തിരുകി കയറ്റാനുള്ള ആര്യാരാജേന്ദ്രൻ്റെ ശ്രമത്തിനെതിരെ പൊതുജനമധ്യത്തിൽ വി മർശനം ഉച്ചകോടിയിലെത്തിയിരിക്കുകയാണ്. ഒപ്പം കൗൺസിലർ ഡി.ആർ.അനിലിൻ്റെ കത്തിലും ഗവർണർ ഇടപെട്ടേക്കും.
ഡിഎംകെയുടെ പങ്കാളിത്തത്തോടെ ഗവർണർക്കെതിരെ പ്രക്ഷോഭം നടത്താൻ എൽഡിഎഫ് തീരുമാനിച്ചതോടെയാണ് ഗവർണർ ക്രുദ്ധനായത്. പ്രതിഷേധവും അനുനയനവും ഒരു പോലെയാണ് പിണറായി സർക്കാർ നടത്തുന്നത്. ഗവർണറെ രോഷാകുലനാക്കി ഭരണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് എൽഡിഎഫിന് അറിയാം. അതുകൊണ്ടാണ് രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷം രൂപ അനുവദിച്ചത്.
ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ പണം അനുവദിക്കണമെന്ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് ജൂലൈയിൽ കത്തു നൽകിയിരുന്നു. എന്നാൽ സർക്കാർ മുഖം തിരിച്ചു. ഗവർണർ– സർക്കാർ പോര് രൂക്ഷമായതിനുപിന്നാലെ പണം അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു. രാജ്ഭവനിൽ ഇ–ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ നേരത്തേ സർക്കാർ അനുവദിച്ചിരുന്നു. ഗവർണറെ ഒരുവിധം തണുപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തിരുവനന്തപുരം കോർപറേഷനിലെ കത്തുവിവാദം പുറത്തുവന്നത്.
സ്വന്തക്കാരെ തിരുകിക്കയറ്റുന്നുവെന്ന ഗവർണറുടെ ആരോപണങ്ങളെ ശരിവച്ചുകൊണ്ടാണ് കത്ത് പുറത്തുവന്നത്. മന്ത്രിമാരുടെ ജീവനക്കാർക്കെതിരെ ഗവർണർ സ്ഥിരമായി രംഗത്തു വരാറുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ശമ്പളവും പെൻഷനും നൽകുന്നതിൽ ഗവർണർക്ക് കടുത്ത എതിർപ്പുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ സർക്കാർ മുടിച്ചു കളയുന്നത്.
ഗവർണർ ബി ജെ പി ചാരനാണെന്ന് പറയാൻ ഏതായാലും സർക്കാർ ഒരുക്കമല്ല.
ഗവർണറും കേരളത്തിലെ ബിജെപി–ആർഎസ്എസ് നേതൃത്വവും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. കേരള ബിജെപിയെ ആരിഫ് മുഹമ്മദ് ഖാൻ ഗൗരവത്തിലെടുക്കാറില്ല. ഗവർണറെ . വണങ്ങി നിൽക്കാൻ സംസ്ഥാന ബിജെപി നേതാക്കൾക്കും താൽപര്യമില്ല. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഗവർണറെ വല്ലപ്പോഴും വിളിക്കുകയോ കാണുകയോ ചെയ്യാറുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അവരവരുടെ വീട്ടിലെത്തി പിറന്നാൾ ആശംസകൾ നേരുകയും വി.എസ്.അച്യുതാനന്ദന്റെ ക്ഷേമം അന്വേഷിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ പോകുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാൻ ഒരു കേരള ബിജെപി നേതാവിനെ സന്ദർശിച്ചതായി വാർത്ത വന്നിട്ടില്ല. അവർക്ക് അദ്ദേഹം കൊടുക്കുന്ന പ്രാധാന്യം ഇതിൽനിന്നു വ്യക്തം. മുൻ ബി ജെ പി നേതാവ് പി.പി.മുകുന്ദൻ ഇപ്പോൾ തലസ്ഥാനത്തുണ്ട്. എന്നാൽ ഗവർണർ അദ്ദേഹത്തെ കാണാൻ പോയിട്ടില്ല. ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പോലും ആരിഫ് മുഹമ്മദ് ഖാനെ കാണാറില്ല. ഇതിൽ നിന്നും ബി ജെ പിയാണ് ഗവർണർക്ക് പിന്നിലെന്ന് ആരും അഭിപ്രായം പറയില്ല.
കേരള ബിജെപിയുടെ പുതിയ പ്രഭാരിയായി നിയമിതനായ മുൻകേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ഗവർണർക്കു നല്ല ബന്ധമുണ്ട്. ഗവർണറുടെ കേരള ദൗത്യത്തിനു കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ ആശീർവാദമുണ്ടെന്ന സന്ദേശമാണ് കേരള പര്യടനത്തിലെ തന്റെ കൂടിക്കാഴ്ചകളിൽ ജാവഡേക്കർ പലർക്കും നൽകിയത്. കേന്ദ്ര നേതൃത്വത്തിന്റെ ഇക്കാര്യത്തിലെ കൽപനകൾ അനുസരിക്കുക എന്ന കടമയാണു യഥാർഥത്തിൽ ബിജെപി സംസ്ഥാന നേതൃത്വം ചെയ്യുന്നതും. കേരളത്തിലെ സർക്കാരിനെ ബുദ്ധിമുട്ടിക്കാൻ കേന്ദ്ര സർക്കാർ പണ്ടേ തൽപരരാണ്. അതാണ് ആരിഫ് മുഹമ്മദ് ഖാനിലൂടെ അവർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള സർക്കാർ ആകട്ടെ വിഷയങ്ങൾ സ്വയം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
ആരിഫ് മുഹമ്മദ് ഖാന്റെ പ്രസക്തി കൂട്ടുന്നത് ബി ജെ പിയുടെ ശബ്ദമായി അദ്ദേഹം പ്രവർത്തിക്കുന്നു എന്നതാണ്. ബിജെപിയുടെ ശബ്ദമാണ് കേന്ദ്രസർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ഉയർത്തുന്നത്. ഭരണപക്ഷവും മുഖ്യപ്രതിപക്ഷവുമായി കേരളത്തിൽ എൽഡിഎഫും യുഡിഎഫുമാണുള്ളത്. ഇവർ കേന്ദ്രീകരിക്കുന്ന കേരള രാഷ്ട്രീയത്തിൽ ഒരു മൂന്നാം ശബ്ദംകൂടി അവർക്കൊപ്പം ഉയരുന്നത് ഗവർണറിൽ നിന്നാണ്. ഇതിന് തീർച്ചയായും കേന്ദ്ര സർക്കാരിൻ്റെ പിന്തുണയുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
അജൻഡ സൃഷ്ടിക്കുന്നതു യുഡിഎഫോ എൽഡിഎഫോ ആണെന്ന കീഴ്‌വഴക്കം ഗവർണർ മാറ്റുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തും അദ്ദേഹം ആശയക്കുഴപ്പം ബോധപൂർവം ഉണ്ടാക്കുന്നു. ആകെ രംഗം കലക്കുക എന്ന രാഷ്ട്രീയദൗത്യം തന്നെയാണ് ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നത്. അതിനായി ഓരോ കാര്യം ചെയ്യും മുൻപ് അദ്ദേഹം കേന്ദ്ര സർക്കാരിന്റെയോ ബിജെപിയുടെയോ അനുവാദം വാങ്ങുന്നുണ്ടാകില്ല. പക്ഷേ, ഈ നിലയിൽ ഒരു സർക്കാരിനെ വെട്ടിലാക്കുന്ന പരിപാടികൾ ഒരു ഗവർണർ നിരന്തരം സംഘടിപ്പിക്കുന്നെങ്കിൽ, കേന്ദ്രത്തിന്റെ പിൻബലം തന്നെയാണ് അതിനു പിന്നിലെ ശക്തി.
ഗവർണറിൽ നിന്നും കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നതും ഇതു തന്നെയാണ് . കേരളത്തിൽ ഗവർണറുടെ കാലാവധി കഴിയുമ്പോൾ കേന്ദ്ര സർക്കാരിലും ബി ജെ പിയിലും ഒരു സ്ഥാനം അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനം ഉയർത്തിക്കാണിച്ച് ഗവർണർ ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന വിവാദം കൂടി പുറത്തുവരുന്നത്. പാർട്ടിക്കാരായ ആളുകളെ നിശ്ചിത കാലത്തേക്ക് പഴ്സനൽ സ്റ്റാഫായി നിയമിച്ച് സർക്കാർ ഖജനാവിൽനിന്ന് പെൻഷൻ ഉറപ്പാക്കുകയാണെന്നാണ് ഗവർണറുടെ ആരോപണം. ഇതിനെതിരെ നടപടി വേണമെന്ന് ഗവർണർ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉയർന്നുവന്നത്. സ്വന്തക്കാരെ തിരികിക്കയറ്റുന്നുവെന്ന ഗവർണറുടെ ആരോപണങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതാണ് പുതിയ കത്തുവിവാദം. സർവകലാശാലകളിലെ നിയമനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട നടപടിയെ കൂടുതൽ സാധൂകരിക്കാനും പുതിയ വിവാദം ഗവർണർക്കു സഹായകമാകും.
ആര്യയിൽ നിന്നും ഗവർണർ തുടങ്ങും. അത് ഒരു ഒന്ന് ഒന്നര തുടക്കമായിരിക്കും. ആര്യാരാജേന്ദ്രനും സംഘവും ചേർന്ന് നടത്തുന്നത് സംസ്ഥാനത്തെ കൊള്ളയടിക്കുന്ന നിലപാടാണെന്ന് ഗവർണറെ പോലെ കേരളവും വിശ്വസിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാർമുഴുവൻ തൊഴിൽ അന്വേഷിച്ച് വിദേശത്തേക്ക് പോകുമ്പോഴാണ് ചുരുക്കം ചില സർക്കാർ തസ്തികകൾ പോലും ഇഷ്ടപ്പെട്ടവർക്കായി വീതിച്ചു നൽകുന്നത്. ഇഷ്ടകാർക്ക് പുറമേ സർക്കാർ ജോലി കച്ചവട മടിക്കുന്നതായും ആരോപണമുണ്ട്.
സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട്. അന്നൊന്നും രേഖാമൂലം ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴാണ് തെളിവു സഹിതം കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha






















