തൃപ്പരപ്പിലെ റിസോട്ടിൽ ഗ്രീഷ്മയ്ക്കൊപ്പം ഉണ്ടായിരുന്നത് ഷാരോൺ അല്ലെന്ന് വെളിപ്പെടുത്തൽ: കേസ് വഴിതെറ്റിക്കാൻ ഗ്രീഷ്മയുടെ തിരക്കഥ....

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണ സംഘം വീണ്ടും തെളിവെടുപ്പ് നടത്തും. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം ഇരുവരും തങ്ങിയെന്ന് അവകാശപ്പെടുന്ന റിസോട്ടിലടക്കമാണ് നാളെ തെളിവെടുപ്പ് നടത്തുക. നാളെ നടക്കാനിരിക്കുന്ന തെളിവെടുപ്പ് ഏറെ നിർണായകമാണ്. സൈനികനുമായുള്ള നിശ്ചയത്തിന് ശേഷമാണ് ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ വിവാഹക്കാര്യം കുടുംബത്തിൽ നിന്ന് മറച്ച് മൂന്ന് ദിവസം ഹണിമൂൺ ആഘോഷിക്കാൻ ഇവർ തൃപ്പരപ്പിലെ റിസോട്ടിൽ താമസിച്ചിരുന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഈ സമയത്ത് തികച്ചും സ്വകാര്യമായ ഒരിടത്ത് വച്ച് ഗ്രീഷ്മയുടെ ദൃശ്യം ഷാരോൺ ഫോണിൽ പകർത്തിയെന്നാണ് ഗ്രീഷ്മയുടെ വാദം.
എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയാണ് ഷാരോണിന്റെ പിതാവ്. തൃപ്പരപ്പിൽ ഇവർ തങ്ങി ഹണിമൂൺ ആഘോഷിച്ചെന്ന് പറയുന്ന റിസോട്ടിൽ എത്തിയത് ഷാരോൺ അല്ല, പകൽ സമയത്ത് ഒരു പക്ഷെ പോയിട്ടുണ്ടാകും എന്നാൽ രാത്രി സമയത്ത് ഷാരോൺ അവിടേയ്ക്ക് എത്തില്ലെന്ന് അച്ഛൻ ഉറപ്പിച്ച് പറയുന്നു. ഇപ്പോഴത്തെ നിലവാരം അനുസരിച്ച് കേസിന്റെ വഴിതെറ്റിക്കാൻ ഗ്രീഷ്മയുടെ ഭാഗത്ത് നിന്നുള്ള ശ്രമമാണെന്ന് പിതാവ് പറയുന്നു, വീട് വിട്ട് മാറി നിന്നിട്ടില്ല. കോളേജിൽ പോകും വൈകുന്നേരം തിരികെ എത്തും. ആറ് മണിക്ക് ശേഷം ആര് വിളിച്ചാലും ഷാരോൺ വീട്ടിൽ നിന്ന് ഇറങ്ങി പോകില്ലെന്ന് അച്ഛൻ പറയുന്നു. ഞാൻ വീട്ടിലേയ്ക്ക് വരാൻ താമസിക്കുമെങ്കിൽ മാത്രമേ, നോക്കാനായി വണ്ടിയെടുത്ത് വരാറുള്ളുവെന്ന് അച്ഛൻ പറയുന്നു.
മകനെന്നതിലുപരി ഞങ്ങൾ കൂട്ടുകാരായിരുന്നു അത്രക്ക് ഇഷ്ട്ടമായിരുന്നുവെന്ന് വിതുമ്പിക്കരഞ്ഞുകൊണ്ട് ഷാരോണിന്റെ പിതാവ് പറഞ്ഞു. അതേ സമയം, ഷാരോൺ വധകേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജി നിയമോപദേശം നൽകി. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.' കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാനനിയമോപദേശം നൽകിയിരുന്നു.
ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ അച്ഛൻ പ്രതികരിച്ചിരുന്നു. ഇപ്പോൾ കേസ് അന്വേഷണം നല്ല നിലയിലാണ് പുരോഗമിക്കുന്നത്. തമിഴ്നാട്ടിലേക്ക് കേസ് മാറ്റിയാൽ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും അച്ഛൻ പ്രതികരിച്ചു. ഗ്രീഷ്മയുമായി ഇന്നലെ വെട്ടുകാട് പള്ളിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും ചിരിച്ചും ഉല്ലാസവതിയായുമാണ് ഗ്രീഷ്മ തെളിവെടുപ്പിനോട് പ്രതികരിച്ചത്. ശ്രീനിലയത്തെ തെളിവെടുപ്പിൽ കഷായം ഉണ്ടാക്കിയ പാത്രവും ബാക്കിയുണ്ടായിരുന്ന വിഷവും പോലീസ് കണ്ടെടുത്തിരുന്നു. ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങള്‍ ഷാരോണ്‍ ചിത്രീകരിക്കുന്നത് താന്‍ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ പതിന്നാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോണ്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് കഷായത്തില്‍ കളനാശിനി കലര്‍ത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോണ്‍ കാണുന്ന തരത്തില്‍ സൂക്ഷിച്ചു. സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നല്‍കിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു.
ഗ്രീഷ്മയെ തെളിവെടുപ്പിനായി ഞായറാഴ്ച വീട്ടിലേക്കു കൊണ്ടുവരുന്നതിനായി വലിയ സുരക്ഷാ സംവിധാനങ്ങളാണ് തമിഴ്നാട് പോലീസ് ഒരുക്കിയത്. ഗ്രീഷ്മയുടെ വീട്ടിലേക്കുള്ള റോഡില്‍ പലയിടങ്ങളിലായി പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തുകയും റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ഈ റോഡിലേക്കുള്ള പ്രവേശനം തമിഴ്നാട് പോലീസ് തടഞ്ഞു. കാരക്കോണം മേല്‍പ്പാല റോഡില്‍ രണ്ടിടങ്ങളിലും ഇളഞ്ചിറ രാമവര്‍മന്‍ചിറ റോഡിലും രണ്ടിടങ്ങളിലാണ് ബാരിക്കേഡ് ഉപയോഗിച്ച് പൊതുജനങ്ങളെ തടഞ്ഞത്. പോലീസ് തടയുന്നതായി അറിഞ്ഞിട്ടും നിരവധിപ്പേര്‍ തെളിവെടുപ്പ് കാണാനെത്തി.വീടിനുമുന്നില്‍ പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും മാത്രമാണ് തമിഴ്നാട് പോലീസ് അനുവദിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























