വിഐപിയായി പോലീസിനൊപ്പം ചുറ്റിക്കറങ്ങി: താലി കെട്ടിയ പള്ളിക്കുള്ളിൽ പോലീസുകാരന്റെ ആ ചോദ്യം കേട്ട് നാണിച്ച് തലതാഴ്ത്തി ഗ്രീഷ്മ...

കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങളെപോലും ഒഴിവാക്കി ഗ്രീഷ്മയുമായി വെട്ടുകാട് പള്ളിയിലും, വേളി ബോട്ട് ക്ലബിലും തെളിവെടുപ്പ് നടന്നത്. ശ്രീനിലയത്തെ വീട്ടിൽ ആദ്യ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സദാസമയവും തലകുനിച്ച് അതീവ ദുഖിതയായി നിൽക്കുന്ന കാഴ്ചയായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം വെട്ടുകാടും, വേളിയിലും ചിരിച്ച് കളിച്ച് ആത്മവിശ്വാസം നേടിയെടുത്ത് പ്രതികരിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്. വിവാഹ ദിവസം ഇരുവരും വിശ്രമിച്ച വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ആയിരുന്നു ആദ്യം.
കാര്യങ്ങൾ ഓരോന്നായി ഗ്രീഷ്മ വിശദീകരിച്ചു. വിവാഹം നടന്ന വെട്ടുകാട് പള്ളിയിൽ ഗ്രീഷ്മയെ ഉച്ചയോടെ അന്വേഷണസംഘം കൊണ്ടുവന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു. ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീം കട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു.
നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത് അല്ലേ എന്ന് വെട്ടുകാട് പള്ളിക്കുള്ളിൽ നിന്ന് ഡിവൈഎസ്പി ചോദിച്ചപ്പോൾ പക്ഷേ, നേരെ തിരിച്ചായിപ്പോയി’എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മയുടെ മറുപടി.
പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ ലാഘവത്തോടെയായിരുന്നു മറുപടി. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പൊലീസിനെ ഗ്രീഷ്മ കൊണ്ടുപോയി.
തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. വെട്ടുകാട് പള്ളിയിൽ വച്ചാണ് തന്റെ നെറ്റിയിൽ ഷാരോൺ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങൾ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലും പൊലീസിന് കാണിച്ചുകൊടുത്തു.
വേളിയിൽ വിശ്രമിക്കുന്നതിനിടെയാണ് ആദ്യമായി കൊലപാതക പദ്ധതി മനസ്സിൽ വന്നതെന്ന് ഗ്രീഷ്മ വളരെ നിസാരമായി പറഞ്ഞു നിർത്തി. ഇതിന് ശേഷം ശീതള പാനിയത്തിൽ വിഷം കലർത്തി നൽകിയെങ്കിലും കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ഗ്രീഷ്‌മ പറയുന്നു.രണ്ട് ഇടങ്ങളിലുമായുള്ള തെളിവെടുപ്പിൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ സഹകരിക്കുന്ന കാഴ്ചയായിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഗ്രീഷ്മ ശരിവച്ചുകൊണ്ടാണ് തെളിവെടുപ്പിൽ ഗ്രീഷ്മ പ്രതികരിച്ചത്. തന്നെ വിവാഹം ചെയ്യുന്ന ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞപ്പോൾ ഷാരോൺ നിർബന്ധിച്ച് ഇരുചക്ര വാഹനത്തിൽ കയറ്റി വെട്ടുകാട് പള്ളിയിൽ എത്തിക്കുകയും താലി കെട്ടുകയും, സിന്ദൂരം ഇടുകയും ചെയ്‌തെന്നും തുടർന്ന് വിശ്രമിക്കാൻ വേളിയിൽ എത്തുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ കൊലപാതകമല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്ന് കണ്ടതോടെ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. നീ എനിക്ക് എന്താണ് നൽകിയതെന്ന് ഷാരോൺ ചോദിക്കുമ്പോൾ കാലാവധി കഴിഞ്ഞ ജ്യൂസാണ് എന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിനെ കൈകാര്യം ചെയ്‌തെന്നും തെളിവെടുപ്പിൽ പറയുന്നു.
മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ജ്യൂസ് ചലഞ്ചിൽ താൻ വിഷം കലർത്തിയിരുന്നില്ലെന്നും, എന്നാൽ അത് ഷാരോണിന്റെ പ്രതികരണം അറിയാനുള്ള ട്രയൽ ആയിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു ഷാരോണിന് ജ്യൂസിൽ വിഷം ചേർത്ത് നല്കിത്തുടങ്ങിയതെന്നും ഗ്രീഷ്മ പറഞ്ഞു. ഇത് കുടിച്ച് ഷാരോണിന് അവശത ഉണ്ടായെന്നും [പിന്നാലെ ഇരുവരും നാരങ്ങാ ജ്യൂസ് വാങ്ങി കുടിച്ചെന്നും പോലീസിനോട് ഗ്രീഷ്മ പറഞ്ഞു. അതേ സമയം പാറശാല ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഡി.ജി.പി ഓഫീസിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് എ.ജി പൊലീസിന് നിയമോപദേശം നൽകിയത്. കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാമെന്നായിരുന്നു നേരത്തെ ലഭിച്ച നിയമോപദേശം. തമിഴ്നാട് പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചിരുന്നു. കേസ് തമിഴ്നാടിന് കൈമാറരുതെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























