കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; കസ്റ്റംസിന്റെ പരിശോധനയിൽ നിന്നും രക്ഷപ്പെട്ടു; പിന്നീട് പോലീസിന്റെ പിടിയിൽ; ഒടുവിൽ എക്സറേയിൽ കണ്ടത് നാല് ക്യാപ്‌സ്യൂളുകൾ: 52 ലക്ഷം രൂപ വില വരുന്ന സ്വർണവുമായി യുവാവ് പിടിയിൽ

മലപ്പുറം കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 9.30-ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മുഹിയുദ്ദീന്‍ കരിപ്പൂരിലെത്തിയത്.
മാത്രമല്ല ഇയാൾ ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു. തുടർന്ന് 1.006 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ക്യാപ്‌സ്യൂൾ പരുവത്തിൽ എയർപോർട്ട് കടത്താനായിരുന്നു ഇയാളുടെ പദ്ധതി. മാത്രമല്ല പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 52 ലക്ഷം രൂപ വിലയാണ് വരുന്നത്.
അതേസമയം ആദ്യം കസ്റ്റംസിന്റെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് പുറത്തിറങ്ങിയ ഇയാളെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം വിമാനത്താവള പരിസരത്ത് തങ്ങിയ ഇയാള്‍ സുഹൃത്തിനൊപ്പം കാറില്‍ കയറി പോകുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനു പിന്നാലെ പോലീസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും തന്റെ കയ്യിൽ ഒന്നുമില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. തുടർന്ന് ഇയാളെ പരിശോധിക്കുകയും കയ്യിൽ ഉണ്ടായിരുന്ന ബാഗ് വിശദപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേതുടർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ പരിശോധന നടത്തുകയായിരുന്നു. ഇതോടെ ശരീരത്തിനുള്ളില്‍ സ്വര്‍ണമിശ്രിതമടങ്ങിയ നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തുകയുമായിരുന്നു. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























