ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പട്ടികജാതി വനിതയായ ചെറിയനാട് പഞ്ചായത്തു പ്രസിഡന്റിനെ പരസ്യമായി ആക്ഷേപിച്ചിട്ടും സിപിഎം നേതൃത്വം ഒരു നടപടിയുമെടുക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്; പട്ടികജാതി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സജി ചെറിയാനെതിരെ നടപടിയെടുക്കണം; പൊട്ടിത്തെറിച്ച് കെ.സുരേന്ദ്രൻ

ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പട്ടികജാതി വനിതയായ ചെറിയനാട് പഞ്ചായത്തു പ്രസിഡന്റിനെ പരസ്യമായി ആക്ഷേപിച്ചിട്ടും സിപിഎം നേതൃത്വം ഒരു നടപടിയുമെടുക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതാണോ സി.പി.എമ്മിന്റെ ദളിത് ശാക്തീകരണം . ഈ വിഷയത്തിൽ മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും മൗനം വെടിയണം. വളരെ മോശമായ രീതിയിലാണ് സജി ചെറിയാൻ പട്ടികജാതി വനിതയെ അധിക്ഷേപിച്ചത്.
അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. പട്ടികജാതി-പട്ടികവർഗക്കാരെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കാൻ തയ്യാറാവണം. ജനങ്ങൾ തിരഞ്ഞെടുത്ത തിരുവനന്തപുരം മേയർ ജനങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സെക്രട്ടറിക്ക് കത്തയച്ചതിലൂടെ നഗ്നമായ സത്യപ്രതിജ്ഞാലംഘനമാണ് മേയർ നടത്തിയത്.
മുഖ്യമന്ത്രിക്ക് മുമ്പിൽ പരാതി എത്തിയ സ്ഥിതിക്ക് അദ്ദേഹം നിലപാട് വ്യക്തമാക്കണം. സർക്കാർ ഒഴിവുകൾ നികത്തേണ്ടത് സിപിഎമ്മാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തിരുവനന്തപുരത്ത് മാത്രമല്ല കോഴിക്കോട് കോർപ്പറേഷനിൽ നിന്നും സമാനമായ വാർത്തയാണ് വരുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങലിലും അനധികൃതമായ നിയമനങ്ങളാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha





















