നോവായി മഗ്ദലീന മാറുമ്പോള്‍... വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 മക്കളോട് അമ്മ മഗ്ദലീന മ്യുകതൂയ് പറഞ്ഞ വാക്കുകള്‍ ലോകത്തിന്റെ നൊമ്പരമാകുന്നു; പോകൂ, അച്ഛനരികിലേക്ക്, ഞാന്‍ സ്‌നേഹിച്ചതുപോലെ അച്ഛനും നിങ്ങളെ സ്‌നേഹിക്കും

വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 മക്കളാണ് വാര്‍ത്തകള്‍ നിറയെ. ഇവരെ പൊന്നുപോലെ കാത്ത ആമസോണ്‍ താരമായി. മക്കളോട് അമ്മ മഗ്ദലീന മ്യുകതൂയ് മരിക്കുന്നതിന് മുമ്പ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മക്കളേ, നിങ്ങള്‍ ഇവിടെനിന്നു പോകൂ. അച്ഛന്‍ എങ്ങനെയുള്ള ആളാണെന്നു നിങ്ങള്‍ക്കു കാണാം. ഞാന്‍ സ്‌നേഹിച്ചതുപോലെ അച്ഛനും നിങ്ങളെ സ്‌നേഹിക്കും.
മേയ് ഒന്നിനുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ആമസോണ്‍ വനത്തിലകപ്പെട്ട മഗ്ദലീന 4 ദിവസംകൂടി ജീവിച്ചിരുന്നതായും കുട്ടികളിലെ ഏറ്റവും മൂത്തവളായ പതിമൂന്നുകാരി ലെസ്ലി വെളിപ്പെടുത്തിയെന്ന് അച്ഛന്‍ മാനുവല്‍ റണോക്ക് പറഞ്ഞു. ഒളിപ്പോരാളികളുടെ ഭീഷണിയെത്തുടര്‍ന്നു മാസങ്ങള്‍ക്കുമുന്‍പു നാടുവിട്ട മാനുവലിനെ കാണാന്‍ അരരാക്കുവരയില്‍നിന്നു സാനോസെ ഡെല്‍ ഗോവിയാറെയിലേക്കുള്ള യാത്രയ്ക്കിടെയാണു മഗ്ദലീനയും കുട്ടികളും അപകടത്തില്‍പെട്ടത്. ആമസോണ്‍ വനാന്തരത്തിലെ ഹുതോട്ടോ ഗോത്രസമൂഹത്തിന്റെ തലവനാണ് മാനുവല്‍. മഗ്ദലീനയും ഗോത്രനേതാവായിരുന്നു.
അതേസമയം 40 ദിവസം കാട്ടിലലഞ്ഞ കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ആദ്യം പറഞ്ഞത് 'വിശക്കുന്നു' എന്നാണ്. ഒരു വയസ്സുകാരന്‍ ക്രിസ്റ്റ്യനെ നെഞ്ചോടുചേര്‍ത്ത് ഓടിയെത്തിയ പതിമൂന്നുകാരി ലെസ്ലിയാണ് രക്ഷാപ്രവര്‍ത്തകരോട് ആഹാരം ചോദിച്ചത്.
4 കുട്ടികളും ഇപ്പോള്‍ ബോഗട്ടയിലെ സൈനികാശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കട്ടിയുള്ള ആഹാരം കഴിക്കാറായിട്ടില്ല. 2600 കിലോമീറ്റര്‍ പ്രദേശത്താണു തിരച്ചില്‍ നടത്തിയതെന്ന് കരസേനാ മേധാവി ഹെല്‍ഡര്‍ ജിറാള്‍ഡോ പറഞ്ഞു.
ലോകം വളരെ സന്തോഷത്തോടെയാണ് ആ വാര്‍ത്ത കേട്ടത്. നീണ്ട 40 നാളുകള്‍ ഞങ്ങള്‍ മാത്രമല്ല, ലോകമാകെ കാത്തിരുന്ന ആ ശുഭവാര്‍ത്ത ഇതാ എന്നായിരുന്നു ആദ്യ സന്ദേശം. വിമാനം തകര്‍ന്ന് കൊളംബിയയിലെ ആമസോണ്‍ കാട്ടിലകപ്പെട്ട ഞങ്ങളുടെ 4 കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. അവര്‍ 4 സഹോദരങ്ങള്‍. നാലും ഒന്‍പതും പതിമൂന്നും വയസ്സുള്ള 3 പെണ്‍കുട്ടികള്‍, ഒരു വയസ്സുമാത്രമുള്ള അവരുടെ കുഞ്ഞനുജന്‍. ഘോരവനത്തിനുള്ളില്‍നിന്നാണ് കാര്യമായ പരുക്കുകളില്ലാതെ അവരെ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച ഇവിടത്തെ സമയം വൈകിട്ട് അഞ്ചിനാണ് ഇവരെ കണ്ടെത്തിയതായി ആര്‍മി റേഡിയോ പ്രഖ്യാപിച്ചത്. പ്രഥമ ശുശ്രൂഷയ്ക്കുശേഷം 4 പേരെയും വിമാനത്തില്‍ കൊളംബിയന്‍ തലസ്ഥാനമായ ബോഗട്ടയിലെത്തിച്ച് ആശുപത്രിയിലാക്കി. നിര്‍ജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പാടുകളുമല്ലാതെ മറ്റു കാര്യമായ പ്രശ്‌നങ്ങളില്ല.
മേയ് ഒന്നിന് അമ്മ മഗ്ദലീനയ്‌ക്കൊപ്പമായിരുന്നു 4 കുട്ടികളുടെയും വിമാനയാത്ര. തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍നിന്നു പറന്നുയര്‍ന്ന സെസ്‌ന 206 എന്ന ചെറുവിമാനം കാകെറ്റ പ്രവിശ്യയിലെ ഉള്‍ക്കാട്ടില്‍ എന്‍ജിന്‍ തകരാര്‍ മൂലം തകര്‍ന്നു വീഴുകയായിരുന്നു. രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം മേയ് 15നാണു വിമാനം കണ്ടെത്തിയത്. അമ്മ മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങള്‍ സമീപത്തുണ്ടായിരുന്നു.
ഇവിടെനിന്നു 3 കിലോമീറ്റര്‍ അകലെയായി കമ്പുകളും ഇലകളും ഉപയോഗിച്ച് കുട്ടികള്‍ നിര്‍മിച്ചതെന്നു സംശയിക്കുന്ന ചെറിയ കൂരയും കുറച്ചു കഴിച്ചശേഷം ബാക്കിവച്ച പാഷന്‍ഫ്രൂട്ടും വെള്ളക്കുപ്പിയും മറ്റും കണ്ടെത്തി. ഇതോടെയാണ് ഇവര്‍ രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയുണര്‍ന്നതും തിരച്ചില്‍ ഊര്‍ജിതമാക്കിയതും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികളുള്ള സ്ഥലത്തെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. സൈന്യവും ഗോത്രവര്‍ഗക്കാരും ചേര്‍ന്നു പിറ്റേന്നു കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ അച്ഛന്‍ മാനുവല്‍ റണോക്കും തിരച്ചിലില്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha























