പിണറായി വിജയന്‍ ഇര ഉമ്മന്‍ ചാണ്ടി വേട്ടക്കാരന്‍;ദേശാഭിമാനിയുടെ ഏറ്റവും പുതിയ ക്യാപ്‌സൂള്‍,ലാവ്‌ലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി പിണറായിയെ വേട്ടയാടിയെന്ന്,എകെജി സെന്ററില്‍ പ്രത്യേക ക്യാപ്‌സൂള്‍,ദേശാഭിമാനീ വെളുപ്പിച്ചോ പക്ഷെ ഒരു മയത്തില്‍

ഉമ്മന്‍ ചാണ്ടിയെ അല്ല...ഉമ്മന്‍ ചാണ്ടി പിണറായിയെ ആണ് വേട്ടയാടിയത്. സിപിഎമ്മിനേയും പിണറായി വിജയനേയും വെളുപ്പിക്കാനുള്ള വെള്ളപൂശലിന്റെ കരാര്‍ മൊത്തത്തില്‍ ഏറ്റെടുത്ത് ദേശാഭിമാനി. പുതുപ്പള്ളി തിരഞ്ഞെടുപ്പ് അധികം വൈകാതെ ഉണ്ടാകും, സോളാര്‍ കേസില്‍ സിപിഎം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ ചരിത്രം ജനങ്ങളുടെ മനസില്‍ കിടന്ന് തിളയ്ക്കുമ്പോള്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്കും വേണം ഒരു വേട്ടയാടല്‍ കഥ. അങ്ങനെ എകെജി സെന്ററിലെ കൂടിയാലോചനകള്‍ക്ക് ശേഷം ദേശാഭിമാനിയ്ക്ക് നിര്‍ദ്ദേശം പോയിക്കാണും. ലാവ്‌ലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിണറായിയെ വേട്ടയാടി അങ്ങനൊരു കഥ ബില്‍ഡ് ചെയ്‌തോളാന്‍. അതിന്റെ പണിപ്പുരയിലാണ് ദേശാഭിമാനി. വരും ദിവസങ്ങളില്‍ ഇതിന്റെ ഓരോ ക്യാപ്‌സൂള്‍ വീതം പാര്‍ട്ടി പത്രത്തില്‍ ഉണ്ടാകും.
ദേശാഭിമാനിയുടെ വെളുപ്പിക്കല്‍ നമുക്ക് നോക്കാം....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും അടിച്ചിറക്കുന്ന ഉമ്മന്‍ചാണ്ടി വേട്ടയാടല്‍ കഥ അവരെത്തന്നെ തിരിഞ്ഞുകുത്തുന്നു. രാഷ്ട്രീയമായും വ്യക്തിപരമായും ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് പിണറായി വിജയനാണെന്നും വസ്തുതകള്‍ നിരത്തി വാദമുഖമുയരുന്നുണ്ട്. ഒരേസമയം യുഡിഎഫും മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ഇനി പറ ഇര ആര്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുരുക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ വഴിവിട്ട നടപടികള്‍ എത്രയോ തവണ കേരളം ചര്‍ച്ചചെയ്തതാണ്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എങ്ങനെ അന്വേഷിച്ചിട്ടും പെടുത്താന്‍ കഴിയുന്നില്ല എന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. അതുകണ്ട് ക്ഷുഭിതനായ ഉമ്മന്‍ചാണ്ടി, വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്ര വര്‍മയോട് പകപോക്കുകയും ചെയ്തു. തുടര്‍ന്ന് അവസാന മന്ത്രിസഭാ യോഗത്തില്‍ കേസ് സിബിഐയ്ക്ക് വിട്ടു. 2006 മാര്‍ച്ച് ഒന്നിന്, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള കമീഷന്റെ വാര്‍ത്താസമ്മേളനം നടക്കാനിരിക്കെ രാവിലെ മന്ത്രിസഭ ചേര്‍ന്ന് കേസ് സിബിഐക്ക് വിട്ടു. 'ഹം സബ് ചോര്‍ ഹേ' എന്ന തലക്കെട്ടില്‍ ഒരുപത്രത്തിലെ വാര്‍ത്തയാണ് തീരുമാനത്തിന് കാരണമെന്ന വിചിത്രവാദവും നിരത്തി. വേട്ടക്കാരന്‍ ആരായിരുന്നു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല.
വെളുപ്പിക്കല്‍ പീക് ലെവല്‍ അതാണ് ഇത്. ദേശാഭിമാനി പറയുമ്പോള്‍ ഒരു മര്യാദയൊക്കെ വേണം. ശരി നിങ്ങള്‍ പറയുന്ന ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെങ്കില്‍ എന്തിന് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് വിചാരണയ്ക്ക് എടുക്കുമ്പോള്‍ പിണറായിക്ക് ഇത്ര പൊള്ളല്‍. ഓരോ തവണയും കേസ് മാറ്റി വെപ്പിക്കാന്‍ എന്തിന് വൃത്തികെട്ട രാഷ്ട്രീയം കളിയ്ക്കുന്നു. കൈകള്‍ ശുദ്ധമെങ്കില്‍ കേസ് ഉടന്‍ അവസാനിപ്പിക്കാനല്ലെ നോക്കേണ്ടത്. പിന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വേട്ടയാടിയെങ്കില്‍ കേസില്‍ പിണരായിയെ വെറുതെ വിട്ട നടപടിയെ എഥിര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത് ഏതെങ്കിലും സംസ്ഥാന ഏജന്‍സിയല്ല. സിബിഐ ആണ്. അതും ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണോ. ക്രൈം നന്ദകുമാറിന്റെ ഓഫീസ് തീയിട്ട് രേഖകള്‍ നശിപ്പിച്ചത് എന്തിനായിരുന്നു. അഴിമതി കാണിച്ചില്ലെങ്കില്‍ എന്തിനായിരുന്നു ഈ ഭയപ്പാടൊക്കെ. ചുമ്മാ കൂളായ് നിന്ന് കേസിനെ നേരിടണം. ഇപ്പോഴും ഈ കേസില്‍ പിണറായി കുറ്റക്കാരനല്ല എന്ന് തെളിഞ്ഞിട്ടില്ല.
പിന്നെ ഉമ്മന്‍ ചാണ്ടിയെ സിപിഎം വേട്ടയാടിയിട്ടില്ലെന്ന നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ് കളയല്ലെ. കേരളം കണ്ടതാണ് അതൊക്കെ. ലാവ്‌ലിന്‍ കേസില്‍ പിണരായിയെ പെടുത്തിയേ അടങ്ങൂ എന്നും പറഞ്ഞ് ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റ് വളഞ്ഞില്ല, ഉമ്മന്‍ ചാണ്ടി പോയി നിരാഹാരം ഇരുന്നില്ല. പക്ഷെ സോളാര്‍ കേസില്‍ ഇതൊക്കെ പിണറായി ചെയ്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്തതിന് കൈയ്യും കണക്കുമില്ല. സരിതയുമായ് ചേര്‍ത്ത് എന്തെല്ലാം പറഞ്ഞു. സോളാറില്‍ ഒന്നും സംഭവിക്കാന്‍ പോകില്ലെന്ന് അറിയാമായിരുന്നിട്ടും ഉമ്മന്‍ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ സോളാര്‍ കേസ് സിബിഐക്ക് വിട്ടത്. സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒന്നുംകണ്ടെത്താനാവാത്ത സോളാര്‍ക്കേസിന്റെ ചൂടുംചൂരും വട്ടംചുറ്റുമ്പോഴെല്ലാം അദ്ദേഹം പറഞ്ഞത് ഒരേയൊരുകാര്യം 'തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ട്. സത്യം ജയിക്കും. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കേണ്ട കുറിച്ചുവെച്ചോ എന്നാണ്. പക്ഷെ ലാവ്‌ലിന്‍ കേസില്‍ ഇതുപോലൊരു ഉറച്ച മറുപടി പിണറായിയില്‍ നിന്ന് ഉണ്ടായിട്ടില്ല. സോളാര്‍ കേസില്‍ കേസ് മാറ്റിവെക്കാനോ അറസ്റ്റ് ഭയന്ന് മാറിനില്‍ക്കാനോ ഉമ്മന്‍ ചാണ്ടി തയ്യാറായിരുന്നില്ല. തന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചതും ഉമ്മന്‍ചാണ്ടി തന്നെയാണ്. ഇടവേളയില്ലാതെ 13 മണിക്കൂറാണ് ശിവരാജന്‍ കമ്മിഷനു മുന്നിലിരുന്ന് ചോദ്യങ്ങളെ നേരിട്ടത്. അതും മാധ്യമങ്ങള്‍ക്കുമുമ്പില്‍ തത്സമയം.
2013 ഓഗസ്റ്റ് 12ന് മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ഭരണം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച് ഇടതുമുന്നണി സെക്രട്ടേറിയേറ്റ് വളഞ്ഞു. അര ലക്ഷത്തോളം പേര്‍ തലസ്ഥാനത്തേക്ക് ഇരച്ചെത്തി. സെക്രട്ടേറിയറ്റിന്റെ മൂന്ന് കവാടങ്ങളും സമരക്കാര്‍ നിറഞ്ഞു. സംഘര്‍ഷ ഭീതിയുടെ മുപ്പതുമണിക്കൂറിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ എല്‍ഡിഎഫിന്റെ അനിശ്ചിത കാലം സമരം പിന്‍വലിച്ചു. സിബിഐ അന്വേഷണത്തിന് യുഡിഎഫ് തയ്യാറെടുത്തെങ്കിലും ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പ്രതിപക്ഷം. പ്രക്ഷോഭങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറ് നടന്നതിനും രാഷ്ട്രീയ കേരളം സാക്ഷിയായി. 2015 ഡിസംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പരാതിക്കാരിയുമായുള്ള രംഗങ്ങളുണ്ടെന്നും പറഞ്ഞായിരുന്നു ബഹളം. കാര്യത്തോട് അടുത്തപ്പോള്‍ ക്ലിപ്പില്ല. ഒടുവില്‍ യുവതി ഹാജരാക്കിയ രേഖകള്‍ക്കും ഉമ്മന്‍ചാണ്ടി കുറ്റംചെയ്തതായി സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട്. ഇനി പറ ദേശാഭിമാനി ആര് ആരെയാണ് വേട്ടയാടിയത്. തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ള്.
https://www.facebook.com/Malayalivartha


























