അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പിണറായി... എണ്ണ തേച്ച് കുളിപ്പിച്ച് ശുഭ്ര വസ്ത്രധാരിയാക്കാനുള്ള മുഖ്യൻ്റെ ഓഫീസിലെ പി.ആർ ടീമിൻെറ പ്രവർത്തനം തുടക്കത്തിൽ പാളി...മഹാനായ വി.എസ്.അച്ചുതാനന്ദൻ്റെ മൂന്നാർ ദൗത്യം കോപ്പിയടിക്കാനുള്ള നീക്കമാണ് പാളിയത്.... വി എസിൻ്റെ ഇമേജ് ആകാശത്തോളം ഉയർത്തിയത് മൂന്നാർ ദൗത്യം ആയിരുന്നു. മൂന്നാർ ദൗത്യം...

ദുരന്തമേഖലകൾ കണ്ടെത്താനാകുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ കോടതിയെ അറിയിച്ചു. ഇതിൽ വിശദീകരണം നൽകാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമയംതേടി. വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഫലപ്രദമല്ലെന്ന വിമർശനവും കോടതി ഉന്നയിച്ചു.സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടാലെ ഇതിൽ നടപടി സ്വീകരിക്കാനാകൂവെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. കോടതിയുടെ നിർദേശം മതിയാകുമെന്ന് അമിക്കസ്‌ക്യൂറി ഹരീഷ് വാസുദേവൻ വിശദീകരിച്ചു. തുടർന്ന് ഇതിൽ എന്തുചെയ്യാനാകുമെന്ന് അറിയിക്കണമെന്ന് കേന്ദ്രത്തിന് കോടതി നിർദേശംനൽകി.ഇതിൽ ഹരീഷ് വാസുദേവൻ പ്രമുഖനായ പരിസ്ഥിതി പ്രവർത്തകനാണ്. വി എസുമായി അടുപ്പം പുലർത്തുന്നയാളാണ് അദ്ദേഹം.വി എസ് കാലത്തെ മൂന്നാർ ഒഴിപ്പിക്കലിൽ ഹരീഷ് വാസുദേവൻ സജീവമായി ഉണ്ടായിരുന്നു.മൂന്നാർ മേഖലയിലെ മനുഷ്യരുടെ സുരക്ഷയാണ് പ്രധാനമെന്നും ഹർജിക്കാർ ഇല്ലെങ്കിലും നടുപടിയുമായി മുന്നോട്ടുപോകുമെന്നും കോടതി വ്യക്തമാക്കി.
കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ വ്യക്തമാക്കി പട്ടികതിരിച്ച് വിവരങ്ങൾ നൽകാനും കോടതി നിർദേശിച്ചു. വിഷയം പിന്നീട് വീണ്ടും പരിഗണിക്കും. ഇത്തരത്തിൽ കാര്യങ്ങൾ പുരോഗമിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ പിണറായിയെ സമീപിച്ച് വി എസ് മാതൃകയിൽ മൂന്നാർ ദൗത്യം നടത്താൻ ഉപദേശിച്ചത് .കഴിഞ്ഞ 25 വർഷത്തിനിടയിൽ നടന്ന ചരിത്ര സംഭവങ്ങളിൽ ഏറ്റവും പ്രധാനമാണ് മൂന്നാർ ഓപ്പറേഷൻ.രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു ഇത്.സംഭവം വി എസിനെ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാക്കി മാറ്റി. പരിസ്ഥിതിക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. അന്നും സി പി എം ഇടുക്കി ഘടകം മൂന്നാർ ദൗത്യത്തിന് എതിരായിരുന്നു.ഇക്കുറിയും അതാവർത്തിച്ചു.മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്‍റെ ആവശ്യമൊന്നുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് പറഞ്ഞു. ദൗത്യസംഘം വന്നാലും ഒഴിപ്പിക്കാനൊന്നും നടക്കില്ല. ദൗത്യസംഘത്തിന്‍റെ അനിവാര്യതയൊന്നും മൂന്നാറിലില്ല. സിപിഎം പാര്‍ട്ടി ഓഫീസുകളെ കുറിച്ച് ഒരു ആശങ്കയും ഇല്ല. പട്ടയം നേരത്തെ ലഭിച്ച ഭൂമിയാണ് ഇതെല്ലാം. കയ്യേറ്റം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രണാണ് ദൗത്യസംഘം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാനുളള ആദ്യ നീക്കം സിപിഐയുടെ പാർട്ടി ഓഫീസ് പൊളിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴാണ് അകാലചരമമടഞ്ഞത്. കുരിശ് നീക്കം ചെയ്തതാണ് രണ്ടാം മൂന്നാർ ദൗത്യത്തിന് മരണമണി മുഴക്കിയത്.വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിൽ ടാറ്റായുടെ കൈവശമുണ്ടെന്ന് നിയമസഭാസമിതി റിപ്പോർട്ടിലുളള അധികഭൂമി ഏറ്റെടുക്കലായിരുന്നു പദ്ധതി. ഇതിന് ശേഷം മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ മുഴുവൻ ഒഴിപ്പിക്കാനായിരുന്നു പദ്ധതി. കെ.സുരേഷ് കുമാറിന്റെയും ഋഷിരാജ് സിങ്ങിന്റെയും നേതൃത്വത്തിലുളള ടീമാണ് കൈയേറ്റമൊഴിപ്പിക്കൽ പദ്ധതിയുമായി മുന്നോട്ട് പോയത്. ആദ്യം മുതലേ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക ഘടകങ്ങൾ ഇതിനെതിരായിരുന്നു. സിപിഐ സംസ്ഥാന തലത്തിൽ തന്നെ ഇതിനെരായി നീക്കം നടത്തി. തുടക്കത്തിൽ തന്നെ അവർക്ക് അതിന് ആയുധവും കിട്ടി. മൂന്നാറിൽ സിപിഐയുടെ പാർട്ടി ഓഫീസ് പൊളിക്കൽ വിവാദമായിരുന്നു അത്. അതിൽ പിടിച്ച് അവരുടെ നേതൃത്തിൽ നടത്തിയ നീക്കങ്ങൾ അന്നത്തെ മൂന്നാർ ദൗത്യം പൊളിച്ചു. പിന്നീട് കൈയേറ്റത്തിനെതിരെ നിലപാട് എടുക്കുമെന്ന് സിപിഐ നടപടികൾ സ്വീകരിക്കുമ്പോഴും മൂന്നാറിലെ പാർട്ടി ഓഫീസ് അവരെ വിടാതെ പിന്തുടരുന്നുണ്ട്. മാത്രമല്ല, സിപിഐയുടെ നേരെ ഉയരുന്ന ചോദ്യങ്ങളൊക്കെ അവർ മറുപടി നൽകാതെ പോവുകയും ചെയ്യുന്നു. ഇതിനിടയിലാണ് പാപ്പാത്തിചോലയിലെ കുരിശ് നീക്കം ചെയ്യൽ വിവാദം ഉണ്ടായത്..
കൈയേറ്റ ഭൂമിയിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന വിഭാഗം സ്ഥാപിച്ച കുരിശ് റവന്യൂവകുപ്പ് അധികൃതർ നീക്കം ചെയ്തു. ഇതിനെതിരെ ആദ്യം രംഗത്തെത്തിയത് ക്രൈസ്തവസഭാവിശ്വാസികളോ മതമേലധ്യക്ഷന്മാരോ ആയിരുന്നില്ല. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും ഏതാനും മണിക്കൂറുകൾക്കം മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെതിരെയെത്തി. ഇതിനിടയിൽ ഗീവർഗീസ് മോർ കൂറിലോസ് മെത്രോപ്പൊലീത്തയും കപ്പൂച്ചിയൻ വൈദികനായ ജിജോ കുര്യനെയും പോലുളളവർ കുരിശ് നീക്കം ചെയ്തതിനെ പിന്തുണച്ചു. ഇവരുടെ വാദത്തിന് പിന്തുണയേറുന്ന സമയത്താണ് മുഖ്യമന്ത്രി തിരിച്ചുളള പ്രസ്താവന നടത്തിയത്. പിന്നാലെ സഭയുടെ വ്യവസ്ഥാപിത നേതൃത്വവും രംഗത്തെത്തി. 25 വർഷമായി ബാബ്റി മസ്‌ജിദ് എന്ന വാക്കുപോലും പറയാതിരുന്ന ക്രൈസ്തവ സഭ ബാബ്റി മസ്‌ജിദ് പൊളിക്കലിന് കാൽനൂറ്റാണ്ട് തികയുമ്പോൾ അനധികൃതമായി കൈയേറിയ സ്ഥാപിച്ച കുരിശ് നീക്കിയതിനെ ബാബ്റി മസ്‌ജിദ് തകർത്തതുമായി താരതമ്യം ചെയ്തു രംഗത്തുവന്നു. ഈ വാദം സിപിഎമ്മിലെ ചിലരും ഏറ്റുപാടി തുടങ്ങി. സഭയെ സംബന്ധിച്ച് ഒരുവെടിക്ക് രണ്ട് പക്ഷി എന്ന നിലയിൽ ഒരേസമയം തങ്ങളുടെ വാദത്തിന് പിന്തുണയും. സിപിഐ കൊളുത്തിയ തീ കൊളളി കൊണ്ട് സിപിഎമ്മും സഭയും തലചൊറിഞ്ഞു തുടങ്ങി.
ആദ്യ മൂന്നാർ ദൗത്യത്തിലെ ഉദ്യോഗസ്ഥരെ പരിഹസിച്ചതും അവരെ അവമതിച്ചതും അവർക്കെതിരെ ക്യാംപെയിൻ നടത്തിയതും സിപിഐയുടെ നേതൃത്വത്തിലായിരുന്നു. അന്ന് പന്ന്യൻ രവീന്ദ്രനായിരുന്നു ആക്ഷേപഹാസ്യം എന്നപേരിൽ ആക്രമണം നടത്താൻ മുന്നിൽ നിന്നത്. കോട്ടിട്ടയാളും അതിനുമുകളിലിരിക്കുന്നയാളും എന്ന് പറഞ്ഞ് സുരേഷ്‌കുമാറിനെയും മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെയും പരിഹസിച്ചുകൊണ്ടായിരുന്നു പന്ന്യന്റെ ആക്രമണം. അതിന്റെ തുടർച്ച പലതരത്തിൽ ഉണ്ടായി. കെട്ടുകഥകളും ആവശ്യത്തിന് ഇറങ്ങി. ആ ദുരന്തത്തിന്റെ ആവർത്തനമാണ് എം.എം.മണിയിലൂടെ വീണ്ടും അരങ്ങേറിയത്.ആ തീ കൊളളി കൊണ്ട് കൂടുതൽ പൊളളലേൽക്കണ്ടെന്ന നിലപാടിലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ. അതാണ് രണ്ടാം ദൗത്യത്തെ അകാല ചരമത്തിലേയ്ക്കു നയിക്കപ്പെട്ടത്.. സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലും അവരുടെ മന്ത്രിയിലുമുളള വിശ്വാസം പോലും പല റവന്യൂ ഉദ്യോഗസ്ഥർക്കും നഷ്ടമായി . ഈ ദൗത്യം പോലും തങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായ വർദ്ധിപ്പിക്കുവാൻ മാത്രമുളളതായി മാറ്റുകയും ജീവനക്കാരെ ബലിയാടാക്കുകയുംചെയ്യുന്നുവെന്ന തോന്നലാണ് അവർക്കുളളത്.
മൂന്നാര്‍ സൂര്യനെല്ലിക്കു സമീപമുള്ള പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി വിവാദമാകുകയും റവന്യൂ വകുപ്പിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാം കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിലച്ചത്. സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികമായി കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശമൊന്നും ലഭിച്ചില്ലെങ്കിലും കുരിശു നീക്കം ചെയ്ത സംഭവത്തിനു ശേഷം ഒഴിപ്പിക്കല്‍ നടപടികളൊന്നും ഉണ്ടായില്ല. കുരിശുനീക്കം ചെയ്ത നടപടിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനവും സബ് കലക്ടര്‍ക്കും കളക്ടര്‍ക്കും നേരേ വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ ആക്ഷേപങ്ങളും ജില്ലയിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തു.സബ് കലക്ടര്‍ക്കെതിരായി സിപിഎം നേതാക്കളും അനുഭാവികളും നിരന്തരം പ്രചാരണം നടത്തി. പൊമ്പിളൈ ഒരുമൈക്കെതിരായി അന്നത്തെ വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെങ്കിലും സബ് കലക്ടര്‍ക്കും കലക്ടര്‍ക്കുമെതിരായ പ്രസ്താവനകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ല . കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയിലേക്ക് അയക്കണമെന്നും ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ കഴിവുകെട്ടവനാണെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരെ ഇത്രത്തോളം നിന്ദ്യമായ ഭാഷയില്‍ ആക്ഷേപിച്ചിട്ടും ഇതിനെ അപലപിക്കാന്‍ സിപിഐയിൽ നിന്നോ സിപിഐയുടെ മന്ത്രിമാരിൽ നിന്നോ ആരും മുന്നോട്ടു വന്നില്ല. .
കുരിശ് നീക്കം ചെയ്ത നടപടി എല്ലാ വിധത്തിലുള്ള മാനദണ്ഡങ്ങളും പാലിച്ചു മാത്രമായിരുന്നുവെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അനധികൃതമായി കൈയേറിയതാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും കൈയേറ്റക്കാര്‍ ഇതിനു തയാറാകാതിരുന്നതിനാലാണ് കുരിശ് നീക്കം ചെയ്ത് കൈയേറ്റം ഒഴിപ്പിക്കേണ്ടി വന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു. കുരിശിന്റെ മറവില്‍ ഭൂമി കൈയേറി ആത്മീയതയും ഭൂമിയും എല്ലാം വിൽക്കാനുളള ശ്രമം തടഞ്ഞ വിഷയത്തില്‍ തങ്ങളെ കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടന്നത്.ഇതിനിടെ കുരിശ് നീക്കം ചെയ്യൽ സംഭവത്തിന്റെ പേരില്‍ നേട്ടം കൊയ്തത് മൂന്നാറിലെ കൈയേറ്റക്കാരാണ്. കുരിശ് നീക്കം ചെയ്യൽ സംഭവം വിവാദമായതോട കൈയേറ്റമൊഴിപ്പിക്കല്‍ പൂര്‍ണമായും നിലച്ചത് വന്‍കിട കൈയേറ്റക്കാര്‍ക്ക് ആവേശം പകർന്നു. കുരിശ് നീക്കം ചെയ്യുന്നതിന് മുന്‍പുള്ള ദിവസം സിപിഎം ദേവികുളം ലോക്കല്‍ സെക്രട്ടറി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന പരാതിയെത്തുടര്‍ന്ന് ഈ ഭൂമിയില്‍ റീസര്‍വേ നടത്താന്‍ ദേവികുളം സബ്‌കലക്‌ടർ ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരിശ് നീക്കം ചെയ്യൽ സംഭവം വിവാദമാക്കിയതിനു പിന്നില്‍ കൈയേറ്റമൊഴിപ്പിക്കല്‍ തടയുകയെന്ന ഗൂഢ ലക്ഷ്യമാണുണ്ടായിരുന്നതെന്ന സംശയവും ചില ഉദ്യോഗസ്ഥരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്. ആദ്യ മൂന്നാർ ദൗത്യത്തിൽ പാർട്ടി ഓഫീസ് വിഷയം സിപിഐ വിവാദമാക്കിയപ്പോൾ സംഭവിച്ച അതേ തന്ത്രം എന്നാണ് അവരുടെ വിലയിരുത്തൽ.
കുരിശ് നീക്കം ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികളോ മത മേലധ്യക്ഷന്‍മാരോ എത്തുന്നതിന് മുമ്പ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും രംഗത്തെത്തി. അന്നു വൈകുന്നേരം മുഖ്യമന്ത്രികൂടി സംഭവത്തെ വിമര്‍ശിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയും റവന്യൂവകുപ്പ് പ്രതിക്കൂട്ടിലാവുകയുമായിരുന്നു. റവന്യൂവകുപ്പും മന്ത്രിയും ഇടുക്കി ജില്ലാകലക്ടര്‍ക്കും സബ് കലക്ടര്‍ക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പിന്തുണ നൽകിയെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല . റവന്യൂ വകുപ്പിലെ ഉന്നതരുടെയും മന്ത്രിയുടെയും പൂര്‍ണ അറിവോടും സമ്മതത്തോടും കൂടി നടത്തിയ പാപ്പാത്തിച്ചോലയിലെ ഒഴിപ്പിക്കല്‍ സംഭവത്തില്‍ ജില്ലാ കലക്ടറും സബ് കലക്ടറും പ്രതിക്കൂട്ടിലായപ്പോൾ മന്ത്രിയും സിപിഐയും ഇതിനെ ചെറുത്തില്ലെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞു.
അതേസമയം കൈയേറ്റമൊഴിപ്പിക്കൽ നടപടികള്‍ താല്‍ക്കാലികമായി നിലച്ചതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഭൂമി കൈയേറ്റം വ്യാപകമായി. പത്തുസെന്റ് വരെയുള്ള കൈയേറ്റങ്ങളോടു കടുത്ത നടപടി വേണ്ടെന്ന സര്‍ക്കാര്‍ നിലപാടും കൈയേറ്റക്കാര്‍ മുതലാക്കി. . മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഒരു സെന്റ് ഭൂമിക്കു പത്തുലക്ഷം മുതലാണ് കൈമാറ്റ വില. ഇത്തരത്തിൽ കൈയേറ്റങ്ങളാൽ സമൃദ്ധമായ മൂന്നാറിനെ ഉപയോഗിച്ച് തൻ്റെ ഇമേജ് വർധിപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അച്ചുതാനന്ദനെ പോലെ ഇടിച്ചു പൊളി നാടകങ്ങൾ പിണറായി നടത്തിയാലും അത്ഭുതപ്പെടാനില്ല. ഇതിന് താൽക്കാലികമായെങ്കിലും തടസം നിൽക്കുകയാണ് ഇടുക്കി ജില്ലയിലെ സി പി എം.
https://www.facebook.com/Malayalivartha


























