അതിജാഗ്രതാനിര്‍ദേശം..പെരുമഴയും പ്രളയവും..കേരളം വീണ്ടും ഭീതിയില്‍
ഇന്നു മുതല്‍ ഒരാഴ്ച കേരളത്തില്‍ പ്രളയത്തിനും പ്രകൃതിദുരന്തത്തിനും സാധ്യതയേറിയിരിക്കുന്നു. ഏതു നിമിഷവും സംസ്ഥാനമൊട്ടാകെയോ പ്രാദേശിക തലത്തിലോ കനത്ത മഴയ്ക്കും ഇടിമിന്നലിനും പ്രളയത്തിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. ഇന്നു മുതല്‍ ഞായറാഴ്ചവരെ അതിജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്തുടനീളം പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തില്‍ മഹാപ്രളയങ്ങളും ഉരുള്‍പൊട്ടലും ഏറെയുണ്ടായതും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് എന്നതാണ് ആശങ്ക ഉയര്‍ത്തുന്ന പ്രധാന കാര്യം. പുത്തുമല, പെട്ടിമുടി, കൂട്ടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍നാശം വിതച്ച ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും സംഭവിച്ചതെല്ലാം ഇതേ കാലത്താണ്. ചെറിയൊരു പ്രദേശത്ത് മേഘസ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അതിവര്‍ഷമുണ്ടാവുകയും പിന്നാലെ മണ്ണിടിച്ചിലും പ്രളയവും വന്‍നാശനഷ്ടവുമുണ്ടാവുകയാണ് പതിവ്. കേരളത്തിലെ മലയോരമേഘലയില്‍ ഏതു നിമിഷവും സമാനമായ ദുരന്തങ്ങള്‍ക്ക് സാധ്യയേറിയതോടെ അതിജാഗ്രത പുലര്‍ത്താനാണ് ജനങ്ങള്‍ക്കുള്ള നിര്‍ദേശം. സംസ്ഥാനത്തെ ഭയാനകമായ രീതിയിലുള്ള ദുരന്തങ്ങളെല്ലാം സംഭവിക്കുന്ന രാത്രി കാലത്താണ് എന്നത് മലയോരമേഖലയില്‍ കനത്ത ആശങ്ക പരുത്തുന്നുണ്ട്.
ഇന്നു മുതല്‍ ഈ മാസം 30 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മറ്റെന്നാളോടെ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുകയുമാണ്. ഇതേ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നിരിക്കെ വരുംദിവസങ്ങളില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ശക്തമാകുന്നത്. 30വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതും ഈ സാഹചര്യത്തിലാണ്. മുന്‍പ് ദുരന്തങ്ങളുണ്ടായ മേഖലയിലെല്ലാം വിവിധ വകുപ്പുകള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു.
്ഇന്നു മുതല്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും ശക്തമായിരിക്കെ കേരളത്തിലെ തീരപ്രദേശങ്ങളിലും മലയോരമേഖലയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ നിലവില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനും സാധ്യതയേറിയിരിക്കുന്നു. നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരള തീരത്ത് കടലാക്രമണം ശക്തമാകാനിടയുണ്ട്. ദേശീയതലത്തില്‍ ഇക്കൊല്ലത്തെ കാലവര്‍ഷം
പിന്‍വാങ്ങാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ന്യൂനമര്‍ദവും പെരുമഴയുമുണ്ടായിരിക്കുന്നത്.
അതേ സമയം കേരളത്തില്‍ മഴ ഒരു മാസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ ഒരാഴ്ച കേരളത്തിലെ മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്നലെ രാത്രിയിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കൊല്ലം സ്ംസ്ഥാനത്ത് റിക്കാര്‍ഡ് മഴക്കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ 40 ശതമാനത്തിലേറെ കുറവാണുള്ളത്. ഇടുക്കി ജലാശയത്തില്‍ 38 ശതമാനം മാത്രമാണ് വെള്ളമുള്ളത്. എത്ര വലിയ പ്രളയം സംഭവിച്ചാലും ഇടുക്കി, ശബരിഗിരി അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവരില്ലെന്നതാണ് ഏക ആശ്വാസം. നിലവിലെ സാഹചര്യത്തില്‍ എത്ര വലിയ പ്രളയം സംഭവിച്ചാലും ഈ അണക്കെട്ടുകളില്‍ പകുതിപോലും ജനനിരപ്പ് ഉയരാനുള്ള സാഹചര്യമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ശേഷിയുടെ പകുതിയോളമാണ് ജലനിരപ്പുള്ളത്.
അതേ സമയം ഈ ദിവസങ്ങളില്‍ കാലം തെറ്റി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും ഭീതിപരത്തുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറ ജനലും വാതിലും അടച്ചിട്ട് സുരക്ഷിതരാകണമെന്നാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.. അതേ സമയം കാലവര്‍ഷം അവസാനിരിക്കെ സംസ്ഥാനത്ത് 38 ശതമാനം മഴക്കുറവാണുണ്ടായിരിക്കുന്നത്. 1976 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1229.5 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























