തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്:- വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് എകെ ബാലൻ...
മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ഒരു ലക്ഷത്തിനടുത്ത് ശമ്പളമുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടെന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയതെന്നും അതിലെന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ദിവസം മുഖ്യമന്ത്രി ഒരുദിവസം നാല് മണിക്കൂര്‍ വെച്ച് പ്രസംഗിച്ചു.
ആ വിധത്തില്‍, താങ്ങാന്‍ പറ്റാത്തവിധം സ്‌ട്രെയിനെടുത്ത ഒരാളെ ഒന്നുവിശ്രമിക്കാന്‍ അനുവദിക്കുന്നതിന് എന്താണിത്ര ബുദ്ധിമുട്ട്? ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്? മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും ബാലന്‍ പറഞ്ഞു.
ഇപ്പോഴത്തേത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളത്. മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടെന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. വിദേശയാത്രയ്‌ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ?', എകെ ബാലൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ യാത്രയുടെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണം. ആരാണിത് സ്‌പോൺസർ ചെയ്യുന്നത്. സംസ്ഥാന സർക്കാരാണെങ്കിൽ അത് വ്യക്തമാക്കണം. മോദിക്കെതിരെ പ്രസംഗിക്കാൻ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തിരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് മുങ്ങിയത്. വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികൾക്ക് വേണ്ടിപോലും പ്രചാരണത്തിന് പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാർട്ടിക്കാരോടു ചെയ്ത കൊടുംചതിയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവരഹസ്യമായി വിദേശയാത്ര നടത്തിയിട്ടില്ല. മന്ത്രിസഭയിലെ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതുകൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രിസഭായോഗം പോലും റദ്ദാക്കിയ മുഖ്യമന്ത്രി ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പിന്റെയെങ്കിലും ചുമതല ഏതെങ്കിലും മന്ത്രിക്ക് നൽകാനുള്ള വിവേകം കാട്ടണമായിരുന്നു എന്നാണ് കെ സുധാകരൻ പറഞ്ഞത്.
കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ സ്വകാര്യ വിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വ്വഹിക്കാമെന്ന് ഉറപ്പുള്ളപ്പോൾ പിന്നെ പകരം ആളെന്തിനെന്ന ചോദ്യമുയർത്തിയാണ് സിപിഎം വിവാദങ്ങളെ നേരിടുന്നത്.
സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും വിവാദത്തിന് പിന്നിൽ രാഷ്ട്രീയ വിരോധവും ഇടതുപക്ഷ വിരുദ്ധതയും മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം പറയുന്നു.
16 ദിവസമാണ് യുഎഇ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മുഖ്യൻ ചെലവഴിക്കുന്നത്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാരൊന്നും ഇത്തരത്തില്‍ യാത്ര നടത്തിയിട്ടില്ല. സംസ്ഥാനത്ത് എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ ഇടപെടുന്നതിന് ആര്‍ക്കും ചുമതല കൈമാറിയതുമില്ല. വളരെ നിരുത്തരവാദപരമായ സമീപനമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് അതുകൊണ്ടാണ്.
ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി സംസ്ഥാന ഭരണത്തെ നാഥനില്ലാ കളരിയാക്കിയ ശേഷമാണ് ഉലകംചുറ്റും വാലിബനായി പോയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് അടിയന്തരകാര്യങ്ങളില്‍ മാത്രമേ ഇടപെടാനാകൂ എന്നും അതിന് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha