ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആക്ഷേപിച്ചതില്‍, നടന്നതെല്ലാം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് മാലദ്വീപ്.....കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്നും ദല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കെത്തിയ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ അറിയിച്ചു...
കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്നും ദല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കെത്തിയ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷമായിരുന്നു മൂസയുടെ പ്രതികരണം.
ഭാരതത്തിനെതിരെയോ ഭാരതത്തിലെ നേതാക്കള്‍ക്കെതിരേയോ മാലദ്വീപിലെ ആരുംതന്നെ ഭാവിയില്‍ മോശമായി പരാമര്‍ശിക്കില്ലെന്നും മൂസ സമീര്‍ ഉറപ്പു നല്കി. മാലദ്വീപ് സര്‍ക്കാരിന്റെ നിലപാടല്ല അത്തരം പ്രതികരണങ്ങളിലൂടെ വന്നത്. ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്ന തെറ്റിദ്ധാരണകളാണവയെല്ലാം. ഇരുരാജ്യങ്ങളും സംഭവ വികാസങ്ങളെ മനസിലാക്കി പോകുകയാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി അറിയിച്ചു.
മാലദ്വീപിലെ പുതിയ പ്രസിഡന്റുമാര്‍ അധികാരത്തിലെത്തിയാലുടന്‍ ആദ്യം ഭാരതം സന്ദര്‍ശിക്കുന്ന കീഴ്‌വഴക്കം മാറ്റിവച്ച് പ്രസിഡന്റ് മുഹമ്മദ് മുയ്സു ചൈന സന്ദര്‍ശിച്ചത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ കൂടിക്കാഴ്ച നടത്തി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ധാരണയിലെത്തിയതിനു പിന്നാലെയാണ് മുയിസുവിന്റെ ഇന്ത്യ സന്ദർശനത്തെ കുറിച്ച് ചർച്ച ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരിക്കലും ഉണ്ടാകാതെ സർക്കാർ ശ്രദ്ധിക്കുമെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി ഉറപ്പു നൽകി.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഇന്ത്യ സന്ദർശിക്കാതെ ചൈനയിലേക്ക് പോയ മുയിസുവിന്റെ നടപടിയെ സമീർ ന്യായീകരിച്ചു. ''ചൈനയിൽ പോയതുപോലെ പ്രസിഡന്റ് തുർക്കിയും സന്ദർശിച്ചിരുന്നു. സൗകര്യം കണക്കിലെടുത്തായിരുന്നു ആ സന്ദർശനം. ഇന്ത്യ സന്ദർശിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തിരുന്നു. എന്നാൽ ഇരുകൂട്ടരുടേയും സൗകര്യം കണക്കിലെടുത്ത് ഏറ്റവും സൗകര്യപ്രദമായി ദിവസത്തേക്ക് സന്ദർശനം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.''-മാലദ്വീപ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ എത്രയും പെട്ടെന്ന് മുയിസുവിന്റെ ഇന്ത്യൻ സന്ദർശനം യാഥാർഥ്യമാക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
ചൈനയുമായി ഞങ്ങൾക്ക് സൈനിക കരാറുകളൊന്നുമില്ല. മാലദ്വീപിലേക്ക് വിദേശസൈനികരെ അനുവദിക്കില്ലെന്നതും ഞങ്ങളുടെ തീരുമാനമാണ്. ഇന്ത്യയുടെ സാമ്പത്തിക സഹായം മാലദ്വീപിന് സുപ്രധാനമാണെന്നും മന്ത്രി വിശദീകരിച്ചു.
ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ മാലദ്വീപിലെ മന്ത്രിമാരടക്കം സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപ പരാമർശം നടത്തിയത്. മാലദ്വീപിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ റദ്ദാക്കിയാണ് ഇന്ത്യക്കാർ ഇതിന് മറുപടി നൽകിയത്. പരാമർശം വിവാദമായപ്പോൾ മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ബോളിവുഡ് സെലിബ്രിറ്റികളാണ് ഏറ്റവും കൂടുതൽ മാലദ്വീപ് സന്ദർശിക്കാറുള്ളത്.
മുഹമ്മദ് മുയ്സുവിന്റെ ചൈനീസ് സന്ദര്‍ശനം ഒരിക്കലും ഭൂമി ശാസ്ത്രപരമായ ബന്ധങ്ങളെ മറികടക്കാനുള്ളതായിരുന്നില്ലെന്നും സൗകര്യങ്ങള്‍ കണക്കിലെടുത്ത് സംഭവിച്ചതാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
ചൈനയുമായി സൈനിക സഹകരണം സംബന്ധിച്ച ഊഹാപോഹങ്ങളും അദ്ദേഹം തള്ളി. ചൈനയുമായി സൈനിക സഹകരണമൊന്നുമില്ലെന്നും മൂസ സമീര്‍ അറിയിച്ചു.
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം
2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് യാത്രയോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നത്. ലക്ഷദ്വീപിന്റെ സൗന്ദര്യവും സാധ്യതകളും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി മോദി എക്‌സില്‍ പോസ്റ്റ് ചെയ്തതായിരുന്നു തുടക്കം. ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ ജനുവരി നാലിനാണ് ദ്വീപിന്റെ മനോഹാരിത വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രങ്ങള്‍ എക്സില്‍ പങ്കുവച്ചത്. പിന്നാലെ ടൂറിസത്തിന്റെ കാര്യത്തില്‍ മാലദ്വീപിന് ബദലാകാന്‍ ലക്ഷദ്വീപിന് സാധിക്കുമെന്നും മോദിയുടെ സന്ദര്‍ശനം ലക്ഷദ്വീപിന്റെ ജനകീയത വര്‍ധിപ്പിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു. മോദിയുടെ സന്ദര്‍ശനംതന്നെ ഇതിനാണെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഇതിന് മറുപടിയെന്നോണം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിയിലെ മൂന്ന് മന്ത്രിമാര്‍ നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കുമെതിരേ പരിഹാസവുമായെത്തി. മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, മഹ്‌സും മജീദ് എന്നിവരായിരുന്നു വിവാദ പരാമര്‍ശത്തിനു പിന്നില്‍. മൂന്ന് പേരും രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രിയേയും ഇന്ത്യയേയും പരിഹസിച്ചത്. മാലദ്വീപ് മന്ത്രിമാരുടെ പരിഹാസം ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അഞ്ചുദിന ചൈനാ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. പ്രധാനമന്ത്രിയെ മാലദ്വീപിലെ മന്ത്രിമാര്‍ അധിക്ഷേപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ക്കെതിരേ മാലദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നു. രാജ്യത്തിന്റെ സുരക്ഷയിലും അഭിവൃദ്ധിയിലും ഇന്ത്യയ്ക്ക് നിര്‍ണായക സ്ഥാനമാണെന്ന് വ്യക്തമാക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് സംഭവത്തെ അപലപിച്ചു. പിന്നാലെ അഭിപ്രായപ്രകടനം വിദ്വേഷ പ്രചാരണത്തിനാകരുതെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ നിലപാടല്ലെന്നും മാലദ്വീപ് പ്രസ്താവനയിറക്കി. വിഷയം വഷളായതോടെ മൂന്ന് മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പക്ഷേ, ഇന്ത്യന്‍ സെലിബ്രിറ്റികളുടെയും ബോളിവുഡിന്റെയും മാലദ്വീപ് ബഹിഷ്‌കരണ ആഹ്വാനം അവര്‍ക്ക് തിരിച്ചടിയായി. അക്ഷയ് കുമാര്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കറുമെല്ലാം മാലദ്വീപ് യാത്രാ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. മാലദ്വീപിന് പകരം ലക്ഷദ്വീപിലേക്ക് പോകാനായിരുന്നു ആഹ്വാനം. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള മാലദ്വീപ് ഹോട്ടല്‍ ബുക്കിങ്ങുകള്‍ക്ക് വലിയ തോതിൽ റദ്ദാക്കപ്പെട്ടു. പല ഇന്ത്യന്‍ ട്രാവല്‍ കമ്പനികളും വിമാന ബുക്കിങ്ങുകളും പിന്‍വലിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷം മാലദ്വീപ് സന്ദര്‍ശികുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യയായിരുന്നു മുന്നില്‍. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2023-ല്‍ ആകെ 18 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ദ്വീപ് രാഷ്ട്രം സന്ദര്‍ശിച്ചു. അതില്‍ രണ്ട് ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. രണ്ട് ലക്ഷത്തിലധികം റഷ്യന്‍ സഞ്ചാരികളും 1.8 ലക്ഷം ചൈനീസ് സഞ്ചാരികളും ഈ കാലയളവില്‍ മാലദ്വീപ് സന്ദര്‍ശിച്ചു. 2022-ല്‍ 2.4 ലക്ഷത്തിലധികം ഇന്ത്യന്‍ സന്ദര്‍ശകരുണ്ടായിരുന്നു. 2021-ല്‍ 2.11 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ മാലദ്വീപിലേക്ക് പറന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി വിമാനത്താവളങ്ങള്‍ തുറന്നു നല്‍കിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് മാലദ്വീപ്. ആ കാലയളവില്‍ ഏകദേശം 63,000 ഇന്ത്യക്കാര്‍ മാലദ്വീപ് സന്ദര്‍ശിച്ചു. പക്ഷേ, ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത് 2024-ല്‍ രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ്.
ഇന്ത്യയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ദ്വീപുകളുമായി ചരിത്രപരമായി ബന്ധമാണ് ഇന്ത്യ പുലര്‍ത്തി വന്നിരുന്നത്. മാറിമാറിവന്ന മാലദ്വീപ് സര്‍ക്കാരുകളുമായി സൗഹൃദം സൂക്ഷിക്കാന്‍ എല്ലാക്കാലത്തും ഇന്ത്യ ശ്രദ്ധിച്ചിരുന്നു. മാലദ്വീപിന്റെ അടുത്ത സുഹൃത്തും വ്യാപാര പങ്കാളിയുമായിരുന്ന ഇന്ത്യ, അപകട ഘട്ടങ്ങളിലെല്ലാം അവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. പക്ഷേ, ഒരു വിഭാഗം രാഷ്ട്രീയക്കാര്‍, കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചുപോന്നിരുന്നു. പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് (പി.പി.എം.) എല്ലാക്കാലത്തും ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ ആശങ്കാകുലരായിരുന്നു. നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനും അവരുടെ രാഷ്ട്രീയ ക്യാമ്പിനും ഇന്ത്യയുമായുള്ള ബന്ധത്തില്‍ വലിയ താല്പര്യമില്ല. 2023 നവംബറില്‍ അധികാരമേറ്റെടുത്ത മുഹമ്മദ് മുയിസു പരസ്യമായി ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഔട്ട് എന്നതായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രചാരണ മുദ്രാവാക്യം. മുയിസുവിന്റെ കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. ദ്വീപില്‍ ഇന്ത്യയുടേയോ ചൈനയുടേയോ സൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് മുയിസു പ്രഖ്യാപിച്ചു. പിന്നാലെ മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു.
പരമ്പരാഗതമായി മാലദ്വീപ് ഭരണാധികാരികള്‍ സ്വീകരിച്ചതുപോലെ അധികാരമേറ്റാല്‍ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുക എന്ന കീഴ്‌വഴക്കവും മുയിസു തെറ്റിച്ചു. യു.എ.ഇ. സന്ദര്‍ശനത്തിനുപിന്നാലെ ചൈനയിലെത്തിയ മുയിസു, അവരുമായി നിര്‍ണായക കരാറുകളുണ്ടാക്കി. ഇന്ത്യന്‍ സൈനികരോട് തിരികെ പോകാന്‍ മുഹമ്മദ് മുയിസു നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പ്രതിരോധ മന്ത്രാലയം തിരികെ വിളിച്ചു. ഇന്ത്യ സൈനികരെ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ചൈനയുമായി സൈനികസഹകരണ കരാറില്‍ മാലദ്വീപ് ഒപ്പുവെച്ചു. മാലദ്വീപിനോട് തൊട്ടടുത്തുള്ള മിനിക്കോയിയില്‍ നാവികത്താവളം തുറന്നാണ് ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍, ഇതിന് ശേഷം മാലദ്വീപിന് കടാശ്വാസം നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ച മുയിസു ഇന്ത്യയെ തന്റെ രാജ്യത്തിന്റെ 'അടുത്ത സഖ്യകക്ഷി' എന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞകൊല്ലം അവസാനത്തോടെ 40.9 കോടി ഡോളറിന്റെ (3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസംതേടിയിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറുദ്വീപുരാജ്യമായ മാലദ്വീപിന് ഇന്ത്യയില്‍നിന്നുള്ള സാമ്പത്തികസഹായം അനിവാര്യമാണ്. ഇന്ത്യന്‍ കടം പെട്ടന്ന് തിരിച്ചടയ്ക്കേണ്ട ഘട്ടമുണ്ടായാല്‍ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും. അതിനാല്‍ തന്നെയാണ് മുയിസു നിലപാട് മാറ്റിയത്. ഇന്ത്യന്‍ സഞ്ചാരികള്‍ തുടര്‍ന്നും തങ്ങളുടെ രാജ്യത്തെത്തണമെന്ന അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി രംഗത്ത് എത്തിയതിന് പിന്നിലും കാരണം മറ്റൊന്നല്ല. ചൈനയില്‍ നിന്ന് സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയെ പൂര്‍ണമായും പിണക്കിക്കൊണ്ട് മുന്നോട്ട് പോകാന്‍ മാലദ്വീപിനാകില്ല. അത് തന്നെയാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിലും.
https://www.facebook.com/Malayalivartha