ഒന്നര കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം : എസ്. സി. റ്റി. ഡെപ്യൂട്ടി ഡയറക്ടറും ഭാര്യയും പ്രതികളായ കേസ് വിചാരണ അന്തിമ ഘട്ടത്തില്‍

ഒന്നരക്കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതികളായ തലസ്ഥാനത്തെ എസ്.സി.റ്റി. മെഡിക്കല്‍ സയന്‍സിലെ ഡെപ്യൂട്ടി ഡയറക്ടറര്‍ പി.ബി. സൗരഭനും ഭാര്യ എം.വി. സുലേഖയും പ്രതികളായ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി. തലസ്ഥാന സി ബി ഐ കോടതി ജഡ്ജി കെ.എസ്. രാജീവാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. നാളിതു വരെ 21 സാക്ഷികളെ വിസ്തരിച്ചു.
1008 പ്രാമാണിക തെളിവുകള്‍ കോടതി രേഖകളാക്കി.സി ബി ഐ കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കോടതി കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തിയിരുന്നു. സി ബി ഐ മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അരക്കോടി രൂപയുടെ കടപ്പത്ര നിക്ഷേപം ദേശ സാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കാന്‍ സി ബി ഐ കോടതി 2019 മെയ് 14 ന് ഉത്തരവിട്ടിരുന്നു. കേസിലെ തൊണ്ടി മുതലായ കടപ്പത്ര നിക്ഷേപത്തുക പ്രതിക്ക് പിന്‍വലിക്കാന്‍ അനുവദിക്കുന്നത് തൊണ്ടി മുതലിന്റെ രീതിയും സ്വഭാവവും മാറ്റുമെന്ന സി ബി ഐ യുടെ ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ്റ് ടെക്‌നോളജിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ( അഡ്മിനിസ്‌ട്രേഷന്‍ ) ആയ പുത്തന്‍ വീട് ഭാസ്‌ക്കരന്‍ സൗരഭന്‍ എന്ന പി. ബി. സൗരഭന്‍ , ഭാര്യ എം. വി. സുലേഖ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദന കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഭാര്യക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 109 ( കുറ്റകൃത്യം ചെയ്യാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കല്‍ , സഹായിക്കല്‍ , ഗൂഢാലോചനയില്‍ പങ്കാളിയാകല്‍ ) എന്ന കുറ്റമാണ് സി ബി ഐ ചുമത്തിയിട്ടുള്ളത്.
സി ബി ഐ യുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചു കൊണ്ടാണ് സൗരഭന്‍ സമര്‍പ്പിച്ച പണം പിന്‍വലിക്കല്‍ ഹര്‍ജി കോടതി 4 ഉപാധികളോടെ അനുവദിച്ചത്. സി ബി ഐ മരവിപ്പിച്ച 53 , 50 , 000 രൂപയുടെ കടപ്പത്ര തുകയുടെ കാലാവധി പൂര്‍ത്തിയായപ്പോള്‍ ലഭിക്കുന്ന 1, 03 , 09 , 000 രൂപ സ്വകാര്യ ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ പ്രതിയെ അനുവദിച്ചിരിക്കുന്നു. ഈ തുക ദേശ സാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ച് രസീത് കോടതിയില്‍ ഹാജരാക്കണം. കേസ് വിചാരണ ശിക്ഷയില്‍ കലാശിക്കുന്നുവെങ്കില്‍ സിബിഐ മരവിപ്പിച്ച തുക കോടതി കണ്ടു കെട്ടി സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ കൂട്ടുന്ന പക്ഷം പലിശ തിര്യെ ലഭിക്കണമെന്ന അവകാശം പ്രതി ഉന്നയിക്കരുത്. സ്വകാര്യ ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്ന തുക 2 ദിവസത്തില്‍ കൂടുതല്‍ പ്രതി കൈവശം വെയ്ക്കരുത്. 60 ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടി വെയ്ക്കണം എന്നീ ഉപാധികളോടെയാണ് പ്രതിയുടെ ഹര്‍ജി സി ബി ഐ കോടതി അനുവദിച്ചത്. അതേ സമയം അതേ സ്വകാര്യ ബാങ്കില്‍ തന്നെ പുനര്‍ നിക്ഷേപം നടത്താന്‍ അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി.
2010 ജനുവരി 1 മുതല്‍ 2011 മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് ഉറവിടം വ്യക്തമാക്കാനാവാത്ത വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടന്നത്. ആശുപത്രിയിലേക്ക് മെഡിക്കല്‍ യന്ത്രോപകരണങ്ങള്‍ വാങ്ങിയതിലും നിയമനങ്ങളിലും കൈക്കൂലി വാങ്ങി ഒരു കോടി രൂപക്ക് മേലുള്ള സ്ഥാവര സ്വത്തുക്കളും അരക്കോടി രൂപയുടെ ജീഗമ സ്വത്ത് കടപ്പത്രമായി മുത്തൂറ്റ് ബാങ്ക് , മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് എന്നീ സ്വകാര്യ ബാങ്കുകളുടെ പത്തനംതിട്ട , തിരുവനന്തപുരം പോങ്ങുംമൂട് എന്നിവിടങ്ങളിലെ ശാഖകളില്‍ ഭാര്യയുടേയും മക്കളുടെയും പേരില്‍ സ്ഥിര നിക്ഷേപമായി ഇട്ടുവെന്നുമാണ് സിബിഐ കേസ്. 2015 ആഗസ്റ്റ് 3 നാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് വിചാരണ ആരംഭിക്കാനിരിക്കേയാണ് ഒന്നാം പ്രതി ഹര്‍ജിയുമായി കോടതിയിലെത്തിയത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 ( 2 ) , 13 ( 1 ) ( ഇ ) ( പൊതുസേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞതും ഉറവിടം വ്യക്തമാക്കാനാവാത്തതുമായ സ്വത്ത് സമ്പാദനം ) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 109 (പ്രേരണാക്കുറ്റം ) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സി ബി ഐ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha