വിപ്ലവ സൂര്യന് വിട; വിഎസ് അച്യുതാനന്ദന്‍ ഓര്‍മ്മയായി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ഓര്‍മ്മയായി. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം.ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുമതുല്‍ വെന്റിലേറ്ററിന്റെ സഹായത്തടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിഎസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടായിരുന്നെങ്കിലും ആരോഗ്യനിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നില്ല. മരുന്നുകളോടും ഡയാലിസിസിനോടും പ്രതികരിച്ചിരുന്നെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായില്ല. തുടര്‍ന്ന് ചികിത്സാരീതികള്‍ വിലയിരുത്താനും തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കാനും ജൂണ്‍ 30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാരെത്തിയിരുന്നു.
2019ല്‍ പക്ഷാഘാതം ബാധിച്ചതിനു ശേഷമാണ് വിഎസ് തീര്‍ത്തും അനാരോഗ്യ അവസ്ഥയിലേക്കു നീങ്ങുന്നത്. തുടര്‍ന്ന് വീട്ടില്‍തന്നെ നിരീക്ഷണത്തിലായിരുന്ന വിഎസിന് കടുത്ത ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 23ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 വയസായപ്പോള്‍ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ വി എസ് ബല്‍റ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദന്‍ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.
അഴിമതിക്കും അനധികൃത കയ്യേറ്റങ്ങള്‍ക്കുമെതിരെ വിട്ടു വീഴ്ചയില്ലാത്ത ഇടപെടല്‍ നടത്തി കേരളീയ പൊതു സമൂഹത്തിന്റെ ഹൃദയങ്ങളില്‍ ആഴത്തിലിടം പിടിച്ച വി എസ് അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് 82 വയസായിരുന്നു പ്രായം. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രതിപക്ഷ നേതാവായിരുന്നു. 2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൊതു സ്വത്തുക്കളുടെ കയ്യേറ്റങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. മതികെട്ടാന്‍മലയിലെയും മൂന്നാറിലെയും ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ ഈ സ്ഥലങ്ങളില്‍ വി എസ് നേരിട്ടെത്താന്‍ തുടങ്ങിയതോടെ എല്ലായിടത്തു നിന്നും കയ്യേറ്റക്കാര്‍ പിന്‍മാറി. അഴിമതിക്കെതിരെ നേരിട്ട് നിയമപോരാട്ടത്തിനിറങ്ങിയ വിഎസ് അച്യുതാനന്ദന്റെ കാര്‍ക്കശ്യ നിലപാടിനു മുന്നില്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ പോകേണ്ടി വന്നു.
ഇടമലയാര്‍ അണക്കെട്ടു നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ വി എസ് അച്യുതാനന്ദന്‍ ദീര്‍ഘമായ നിയമപോരാട്ടം നടത്തിയത്.
മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ഉടന്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടത്തിയ ധീരമായ നടപടികള്‍ ദേശീയ തലത്തില്‍ തന്നെ അച്യുതാനന്ദന്റെ യശസുയര്‍ത്തി. മൂന്നാറിലെ അനധികൃത കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം വിഎസ് സര്‍ക്കാര്‍ നീങ്ങിയതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു. ഇതോടെയാണ് മൂന്നാര്‍ ദൗത്യത്തിന് താത്കാലിക തിരശീല വീണത്. വാക്കുകളിലും നിലപാടുകളിലും പുലര്‍ത്തിയ വിശ്വാസ്യത ജനഹൃദയങ്ങളില്‍ മറ്റൊരു നേതാവിനു ലഭിക്കാത്ത സത്യസന്ധ പരിവേഷം അദ്ദേഹത്തിനു നല്‍കി. വിഎസ് പറയുന്നതില്‍ മാത്രമാണ് സത്യസന്ധത എന്നു ജനങ്ങള്‍ കരുതിയിരുന്ന ഒരു കാലമായിരുന്നു 2001 മുതല്‍ 2011 വരെ അദ്ദേഹം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലം. വിഎസ് സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഇരുവരും ഇരുചേരികളില്‍ നിന്ന് ദീര്‍ഘകാലം പോരടിച്ചുവെങ്കിലും ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതോടെ വിഎസ് ദുര്‍ബലനായി.
https://www.facebook.com/Malayalivartha























