മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍... മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും പിതാവ്..

കഴിഞ്ഞ ദിവസം ഒരു സി പി എം നേതാവിന്റെ മകളുടെ വീഡിയോ പുറത്തു വന്നിരുന്നു . വീടിന് ഉള്ളിൽ അവൾ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടാണ് വീഡിയോ പുറത്തു വന്നത് . എന്നാൽ ഇപ്പോൾ സ്വന്തം മകളെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു എന്ന മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍. മകളെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ പോലും തയ്യാറാണെന്നും, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും ഭാസ്‌കരന്‍ കൂട്ടിച്ചേര്‍ത്തു.
മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉദുമയിലെ സിപിഎം നേതാവ് ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് തന്നെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്നും, മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും, തന്റെ പണം തട്ടിയെടുക്കാന്‍ പിതാവും സഹോദരനും ശ്രമിക്കുന്നതായും ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടത്. വാഹനാപകടത്തില്‍ പരിക്കേറ്റ് സംഗീതയുടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍, ഈ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഭാസ്‌കരന്‍ വ്യക്തമാക്കി. 2023-ലാണ് സംഗീതയ്ക്ക് സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതെന്നും,
വിവാഹമോചിതയായ മകള്‍ തന്റെ മകനൊപ്പം വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മാസങ്ങളോളം വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ് നാഡീചികിത്സ നടത്തുന്ന ഒരു വൈദ്യനെക്കുറിച്ച് അറിഞ്ഞതെന്നും, ഇയാള്‍ സംഗീതയെ ചികിത്സിച്ചെങ്കിലും ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ലെന്നും ഭാസ്‌കരന്‍ വിശദീകരിച്ചു.മകളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.മകളുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണെന്നും, എന്നാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ തന്നെ ദ്രോഹിക്കുന്നത് നീതീകരിക്കാനാവില്ലെന്നും പിതാവ് പറഞ്ഞു.
''2023 ലാണ് സ്‌കൂട്ടര്‍ അപകടത്തില്‍ ഏക മകള്‍ സംഗീതയ്ക്കു സാരമായി പരുക്കേറ്റത്. വിവാഹമോചിതയായ സംഗീത 13 വയസ്സുള്ള മകനൊപ്പം എന്റെ വീട്ടിലാണു താമസം. ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ മാസങ്ങളോളം ചികിത്സിച്ചു. നട്ടെല്ലിനു സാരമായി പരുക്കേറ്റതിനാല്‍ അരയ്ക്കു താഴേക്കു ചലനശേഷി തിരികെക്കിട്ടാന്‍ സാധ്യതയില്ലെന്നാണു വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് പലയിടത്തും ആയുര്‍വേദ ചികിത്സകളുള്‍പ്പെടെ നടത്തിയെങ്കിലും കാര്യമായി പുരോഗതിയുണ്ടായില്ല.തുടര്‍ന്നാണ് നാഡീചികിത്സ നടത്തുന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ വൈദ്യനെക്കുറിച്ചു സുഹൃത്ത് വഴി അറിഞ്ഞത്.
അയാളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാം എന്ന ഉറപ്പു ലഭിച്ചു.രണ്ടു മാസത്തോളം ഇയാള്‍ വീട്ടില്‍ താമസിച്ച് സംഗീതയെ ചികിത്സിച്ചിരുന്നു. തുടര്‍ന്ന് തൃക്കരിപ്പൂരിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി ചികിത്സിക്കുകയും ചെയ്തു. ചികിത്സയ്‌ക്കെന്ന പേരില്‍ 4 ലക്ഷത്തോളം രൂപയും ഉപകരണങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു ലക്ഷം രൂപയും ഇയാള്‍ കൈപ്പറ്റി. എന്നാല്‍ സംഗീതയുടെ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. ഇതോടെ സംഗീതയെ വീട്ടിലേക്കു തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ഇയാളെ വിവാഹം കഴിക്കണമെന്ന ആവശ്യം സംഗീത ഉന്നയിച്ചത്.ഇതിനു പിന്നാലെ ഇയാളുടെ സുഹൃത്ത് അര്‍ജുന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ശരിയായ ചികിത്സ നല്‍കുന്നില്ലെന്നും മറ്റും ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്.
ഹൈക്കോടതി കാസര്‍കോട് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പഴ്‌സനെ എന്റെ വീട്ടിലേക്ക് അയച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സംഗീതയുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തി ചെയര്‍പഴ്‌സന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ കേസില്‍ കഴമ്പില്ലെന്നു കോടതിക്കു മനസ്സിലായി. തിരിച്ചടിയാകുമെന്നു കണ്ടതോടെ അര്‍ജുന്‍ കേസ് പിന്‍വലിക്കുകയായിരുന്നു. വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ചെലവിനു നല്‍കാത്തതിനാല്‍ ഭാര്യ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വ്യാജ ചികിത്സ നല്‍കി പണം തട്ടിയെന്നാരോപിച്ച് വൈദ്യനെതിരെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇയാള്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു.ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിഡിയോ സന്ദേശം.
https://www.facebook.com/Malayalivartha