റെഡ് അലർട്ട്..! പ്രളയ സാധ്യത..! പ്രചനങ്ങൾ പാളി, ജില്ലകൾക്ക് മുന്നറിയിപ്പ് ...!അടുത്ത മണിക്കൂറിൽ കൊടും മഴ..!24*7 കണ്‍ട്രോള്‍ റൂം തുറന്നു

കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ശനിയാഴ്ച) മുതല്‍ സംസ്ഥാനത്ത് മഴ അതിതീവ്രമാകുമെന്നാണ് പ്രവചനം. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ഈ സീസണിലെ ആദ്യ റെഡ് അലര്‍ട്ടാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ട് ആയിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ താമസിക്കുന്ന ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വരും ദിവസങ്ങളിലെ അലര്‍ട്ടുകള്‍ പരിശോധിച്ചാല്‍, ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള മറ്റ് ജില്ലകളിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്. ശനിയാഴ്ച പത്തനംതിട്ട ജില്ലയിലും കോട്ടയം മുതല്‍ പാലക്കാട് വരെയുള്ള (കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്) ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. തുടര്‍ന്ന് തിങ്കളാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയും പത്തനംതിട്ട മുതല്‍ പാലക്കാട് വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.
കനത്ത മഴയ്ക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം അമ്മന്‍ചേരിയില്‍ കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടമുണ്ടായി. കാഞ്ഞിരംകാലയില്‍ ബിനോയ് മാത്യുവിന്റെ വീടാണ് തകര്‍ന്നത്. അപകടത്തില്‍ ബിനോയിയുടെ ഭാര്യ ടിനു, മക്കളായ എബിള്‍, ബ്രയാന്‍ എന്നിവരുള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെളുപ്പിനെ ഉണ്ടായ ഈ അപകടത്തില്‍ പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് നഗരത്തില്‍ രാവിലെ പത്ത് മണിയോടെ കനത്ത കാറ്റാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. കിഡ്സണ്‍ കോര്‍ണറില്‍ എല്‍.ഐ.സി ഓഫീസിന് പുറകിലേക്ക് മരം മറിഞ്ഞുവീണതും പരക്കെ പരിഭ്രാന്തി പരത്തി.
മഴ ശക്തമായതോടെ കേന്ദ്ര ജല കമ്മിഷന്‍ സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കരമനയാറ്റിലും (വെള്ളൈകടവ് സ്റ്റേഷന്‍) പത്തനംതിട്ടയിലെ മണിമലയാറ്റിലുമാണ് (കല്ലൂപ്പാറ സ്റ്റേഷന്‍) ജലനിരപ്പ് ഉയരുന്നതിനെത്തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ നദികളില്‍ ഒരു കാരണവശാലും ആരും ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നദീതീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























