ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻറെ (ISRO) മുൻ ചെയർമാൻ എസ്. സോമനാഥിനെ ആർ.ബി. ഐ സെൻട്രൽ ബോർഡിൽ നിയമിച്ചു. വ്യാഴാഴ്ചയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അടുത്ത നാല് വർഷത്തേക്കാണ് നിയമനമുള്ളത്.
പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായാണ് സോമനാഥിനെ നിയമിച്ചിരിക്കുന്നത്. 2025 ജനുവരിയിലാണ് അദ്ദേഹം ഐ.എസ്.ആർ.ഒയിൽ നിന്ന് വിരമിച്ചത്. ശേഷം ബംഗളൂരുവിനടുത്തുള്ള ചാണക്യ യൂണിവേഴ്സിറ്റിയുടെ ചാൻസലറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയെയും പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി റിസർവ് ബാങ്ക് ബോർഡിൽ വീണ്ടും നിയമിച്ചു. അടുത്ത നാല് വർഷത്തേക്കാണ് അദ്ദേഹത്തിൻറെ കാലാവധി നീട്ടിനൽകിയത്.
രേവതി അയ്യർ (മുൻ ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥ), സച്ചിൻ ചതുർവേദി (ഡയറക്ടർ ജനറൽ, റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡെവലപ്പിങ് കൺട്രീസ്), സഞ്ജയ് മൽഹോത്ര (ആർ.ബി.ഐ ഗവർണർ), സ്വാമിനാഥൻ ജെ, പൂനം ഗുപ്ത, എസ്.സി. മുർമു, രോഹിത് ജെയിൻ (ഡെപ്യൂട്ടി ഗവർണർമാർ) എന്നിവരാണ് നിയമിതരായ മറ്റ് അംഗങ്ങൾ.സാമ്പത്തിക കാര്യ സെക്രട്ടറി അനുരാധ താക്കൂർ, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹ്യ എന്നിവരാണ് ബോർഡിലെ സർക്കാർ പ്രതിനിധികളായുള്ളത്.
"
https://www.facebook.com/Malayalivartha
























