മാണി പറഞ്ഞാല്‍ തിരുത്താം എന്ന് ഐസക്; എന്നാൽ തിരുത്തേണ്ടത് ഐസക്കെന്നു മാണി

പഴയ ആഭരണങ്ങള്‍ വാങ്ങുന്നതിന് സ്വര്‍ണ വ്യാപാരികള്‍ക്കേര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഉപയോക്താക്കളെ വലയ്ക്കുന്നത്. കെ.എം. മാണി ധനമന്ത്രിയായിരിക്കെയാണ് പഴയ സ്വര്‍ണം മാറ്റി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വാങ്ങല്‍ നികുതി ഏര്‍പ്പെടുത്തിയത്. സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതിയെച്ചൊല്ലി ധനമന്ത്രി ഡോ. തോമസ് ഐസക്കും മുന്‍ ധനമന്ത്രി കെ.എം. മാണിയും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ പെരുവഴിയിലായത് ചെറുകിട വ്യാപാരികളും ഉപയോക്താക്കളും. ഈ നിയമം ചെറുകിട സ്വണവ്യാപാരികളെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമായതോടെ വ്യാപാരികള്‍ സര്‍ക്കാരിനു പരാതി നല്‍കി. എന്നാല്‍ തോമസ് ഐസക്കിന്റെ ബജറ്റില്‍ ഈ വിഷയം പരാമര്‍ശിച്ചിരുന്നില്ല. ബജറ്റുമായി ബന്ധപ്പെട്ട് ഒരു ടിവി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രി ഐസക് പറഞ്ഞത് തെറ്റുപറ്റിയെന്ന് ഈ വ്യവസ്ഥ കൊണ്ടുവന്ന മാണി പറഞ്ഞാല്‍ തിരുത്തുമെന്നാണ്. എന്നാല്‍, നികുതി ചുമത്താനും ഒഴിവാക്കാനുമുളള അധികാരം ധനമന്ത്രിക്കാണെന്നായിരുന്നു കെ.എം. മാണിയുടെ നിലപാട്.
നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ പഴയ സ്വര്‍ണം വിറ്റ് പുതിയതു വാങ്ങാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. പഴയ സ്വര്‍ണം വാങ്ങുന്നതിന് അഞ്ചു ശതമാനം നികുതിയാണ് വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയത്. ഇതു മൂലം പഴയ സ്വര്‍ണം വ്യാപാരികള്‍ വാങ്ങുന്നില്ല. വിവാഹാവശ്യത്തിനും വീടുകളിലെ മറ്റാവശ്യങ്ങള്‍ക്കും പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങാന്‍ ആഗ്രഹിക്കുന്നവരും വെട്ടിലായി. പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് അഞ്ചു ശതമാനം വാങ്ങല്‍ നികുതി മുന്‍കാല പ്രാബല്യത്തോടെ ചുമത്താനുള്ള വാണിജ്യ നികുതി വകുപ്പിന്റെ തീരുമാനം ചെറുകിട സ്വര്‍ണവ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കി. അധികമായി വന്ന നികുതി അടയ്ക്കാനാകതെ ആറായിരത്തോളം ചെറുകിട സ്വര്‍ണവ്യാപാര സ്ഥാപനങ്ങളാണ് അടച്ചൂട്ടലിന്റെ വക്കിലായത്.
നികുതി സമ്പ്രദായത്തില്‍ വരുത്തിയ ഭേദഗതിമൂലം കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ നികുതിയുടെ അഞ്ചിരട്ടിയോളം രൂപ കുടിശികയായി അടയ്‌ക്കേണ്ട അവസ്ഥയിലെത്തിയതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്. കോമ്പൗണ്ടിങ്ങ് നികുതി സംവിധാനമാണ് 2014 വരെ സ്വര്‍ണവ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വില്‍പ്പന നികുതിയും വാങ്ങുന്ന നികുതിയും കോമ്പൗണ്ട് ചെയ്യാമായിരുന്നു. വ്യാപാരികള്‍ക്ക് ഈ നികുതി സമ്പ്രദായമാണു സൗകര്യപ്രദമായിരുന്നത്. ഇരുപതു വര്‍ഷത്തിലധികമായി കോമ്പൗണ്ടിങ്ങ് സമ്പ്രദായമാണു നിലവിലുണ്ടായിരുന്നത്. നികുതി സംവിധാനം പരിഷ്‌കരിച്ചപ്പോള്‍ ഭേദഗതിയിലുണ്ടായ പിശകാണ് അധിക നികുതി അടയ്ക്കുന്നതിലേക്കു വ്യാപാരികളെ എത്തിച്ചത്.
അധിക നികുതി ചുമത്താനുള്ള തീരുമാനം നിയമഭേദഗതിയില്‍ സംഭവിച്ച പിശകാണെന്നു വ്യക്തമാണ്. പരിഷ്‌കരിച്ച നിയമം അനുസരിച്ച് വില്‍പ്പന നികുതിക്കു പുറമേ വാങ്ങലിനു മാത്രമായി പ്രത്യേക നികുതി അടയ്ക്കണം. ഇതു നിലവില്‍ അഞ്ചു ശതമാനമാണ്. 201314, 201415, 201516 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ കുടിശികയും ഇതോടൊപ്പം അടയ്ക്കണം. കുടിശിക തുക നിലവില്‍ അടച്ച നികുതി തുകയുടെ അഞ്ചിരട്ടിയാകും. ഇത്രയും തുക അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ്വര്‍ണ വ്യാപാരസ്ഥാപനങ്ങളും പൂട്ടേണ്ടിവരും.
https://www.facebook.com/Malayalivartha

























