നാട്ടുകാരുടെ നൊമ്പരമായി കുഞ്ഞിപ്പാറു...

കാസര്‍കോട് തൃക്കരിപ്പൂര്‍ പേക്കടത്തെ ജഗദീശന്റെ ആത്മഹത്യ താങ്ങാനാകാതെ വൃദ്ധമാതാവ് കുഞ്ഞിപ്പാറു കരയുകയാണിപ്പോഴും. ഈ അമ്മയും സഹോദരി വാസന്തിയും ഇപ്പോള്‍ നാട്ടുകാരുടെ നൊമ്പരമാണ്. വയസുകാലത്ത് തുണയാകേണ്ട മകന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അമ്മയുടെ വാക്കുകള്‍ ആരോഗ്യവകുപ്പിന് മേല്‍ ശാപം പോലെ പതിക്കുകയാണ്.
ഇന്നലെ വീട്ടിലെത്തിയ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലനെ കണ്ടപ്പോഴും മകനെക്കുറിച്ച് പറഞ്ഞ് വിലപിക്കുകയായിരുന്നു അമ്മ. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ ഒരു ലോഡ്ജിലാണ് ആരോഗ്യവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ജഗദീശന്‍ ജീവനൊടുക്കിയത്. 'എന്റെ മരണം കൂടെയുള്ളവര്‍ക്ക് ഗുണം ചെയ്യുമെങ്കില്‍ ഞാനതാഗ്രഹിക്കുന്നു' എന്ന ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
വര്‍ഷങ്ങളായി താല്‍ക്കാലിക ജീവനക്കാരനായിരുന്ന ജഗദീശന് പതിനൊന്നു മാസമായി ശമ്പളം കിട്ടുന്നില്ലായിരുന്നു. ആരോഗ്യ വകുപ്പിലെ അറുനൂറോളം പേര്‍ക്കാണ് ഇങ്ങനെ ശമ്പളം കുടിശികയായി കിടക്കുന്നത്. എല്ലാവരുടെയും പ്രശ്നമായതിനാല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുന്നില്‍ നിന്നതായിരുന്നു ജഗദീശന്‍. ജോലി സ്ഥിരമാക്കാനും ശമ്പളക്കുടിശിക കിട്ടാനുമായി മുട്ടാത്ത വാതിലുകളില്ല. അവസാനം ശമ്പളക്കുടിശികയെങ്കിലും ലഭിച്ചാല്‍ മതിയെന്നായിരുന്നു. എന്നാല്‍ അധികൃതരുടെ അനുകൂലമായ തീരുമാനം ഉണ്ടാകാത്തതില്‍ ജഗദീശന്‍ നിരാശനായിരുന്നു.
2012ലാണ് പകര്‍ച്ചവ്യാധി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജഗദീശന്‍ ഉള്‍പ്പെടെയുള്ളവരെ ഡി. എം. ഒ താല്‍ക്കാലികമായി നിയമിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നിഷന്‍, ക്‌ളീനിംഗ് സ്റ്റാഫ് തുടങ്ങിയവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും. തുടക്കത്തില്‍ സംസ്ഥാനത്താകെ ഈ വിഭാഗത്തില്‍ 1902 പേരുണ്ടായിരുന്നുവെങ്കിലും പലരും കൊഴിഞ്ഞുപോയത് മൂലം ഇവരുടെ എണ്ണം അറുനൂറില്‍ താഴെയായി. 2016 സെപ്റ്റംബറില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. തുടര്‍നിയമനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. വകുപ്പിനെ സമീപിച്ചപ്പോള്‍ രണ്ടു മാസത്തിനകം ശമ്പള കുടിശിക നല്‍കുമെന്നായിരുന്നു വാഗ്ദാനം.
അതേസമയം, ജോലി സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭരണകക്ഷി യൂണിയനില്‍ പെട്ട ചിലര്‍ ഇവരില്‍ നിന്ന് വലിയതുക വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരന്‍ കേരള കൗമുദിയോട് പറഞ്ഞു. ചില ഉന്നതര്‍ക്ക് ഇടനിലക്കാരനായി നിന്നതുവഴിയുണ്ടായ ബാദ്ധ്യതയാണ് ജഗദീശന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് ഇപ്പോഴത്തെ ഭരണകക്ഷി യൂണിയനില്‍ പെട്ടവരും ആരോപിച്ചിരുന്നു.
കുടിശികയുടെ കാര്യത്തില്‍ ആരോഗ്യവകുപ്പ് വാക്കുപാലിക്കാതായപ്പോള്‍ അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്ന് 2016 ഡിസംബര്‍ രണ്ടിന് അനുകൂലമായ വിധി ലഭിച്ചിട്ടും ആരോഗ്യവകുപ്പ് പ്രതികാര മനോഭാവത്തോടെ പെരുമാറുകയായിരുന്നുവെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























