ഇന്നലെ കോടതിയിൽ അരങ്ങേറിയ ദിലീപിന്റെ വാദമിങ്ങനെ; ഈ വാദങ്ങൾ പൊളിക്കാൻ ഇന്ന് പ്രോസിക്യൂഷൻ വാദം

യുവനടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായതോടെ പ്രോസിക്യൂഷന്റെ വാദത്തിനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റി.
ഇന്നലെ കോടതിയില്‍ അരങ്ങേറിയ ദിലീപിന്റെ വാദമിങ്ങനെ:
കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കി. പിന്നില്‍ ആസൂത്രിത നീക്കമുണ്ട്. ശ്രീകുമാര്‍ മേനോനെക്കുറിച്ച് ചോദിച്ചറിയാനെന്നു പറഞ്ഞാണ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. എന്തിനാണ് അറസ്‌റ്റെന്ന് ഇപ്പോഴും വ്യക്തമല്ല. പൊതുജന വികാരം എതിരാക്കാന്‍ പൊലീസ് സിനിമയെ വെല്ലുന്ന തിരക്കഥയുണ്ടാക്കി പ്രചരിപ്പിച്ചു. ഒരു കള്ളന്റെ കുമ്പസാരം കണക്കിലെടുത്ത് പൊലീസ് കുരിശിലേറ്റുകയാണ്. പൊലീസ് ഇതുവരെ ഒമ്പത് ഫോണുകളും 11 സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. പള്‍സര്‍ സുനി പോയിടത്തെല്ലാം ഓരോ ഫോണ്‍ ഉപേക്ഷിച്ചിട്ടുണ്ട്.

പള്‍സറിനെതിരെ 26 കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ ജയിലില്‍ നിന്നെഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഏപ്രില്‍ 18 ന് അപ്പുണ്ണിയെ ഫോണില്‍ വിളിച്ചപ്പോള്‍ സുനി രണ്ടു കോടി രൂപ ചോദിച്ചു. ഇതാണ് പരാതിയില്‍ എഴുതിയത്. എന്നാല്‍ ഒന്നരക്കോടി ദിലീപ് വാഗ്ദാനം ചെയ്‌തെന്ന് പൊലീസ് കഥയുണ്ടാക്കി. സംഭവത്തില്‍ പങ്കുണ്ടായിരുന്നെങ്കില്‍ ഈ പണം നല്‍കി കേസ് ഒതുക്കുമായിരുന്നില്ലേ? സാക്ഷികളായ രമ്യാ നമ്പീശനടക്കമുള്ളവര്‍ക്ക് ഇരയായ നടിയുമായി അടുത്ത ബന്ധമുണ്ട്. ആക്രമണത്തിനു പിന്നില്‍ ക്വട്ടേഷനാണെന്ന് നടി മൊഴി നല്‍കിയെങ്കിലും ഇതന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോയെന്നുപോലും ചോദിച്ചില്ല. തന്നോടു ശത്രുതയുള്ള ലിബര്‍ട്ടി ബഷീറോ ശ്രീകുമാര്‍ മേനോനോ ആകാം കേസിനു പിന്നിലെന്ന് വിശ്വസിക്കുന്നു.
എ.ഡി.ജി.പി സന്ധ്യ അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിനെ അന്വേഷണത്തില്‍ ഇടപെടുത്തിയില്ല. ഭൂമി കൈയേറ്റം, ഹവാല തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തി. മാദ്ധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. കാരവനുള്ളപ്പോള്‍ ഇതിനു പുറത്തിറങ്ങി നിന്ന് ഗൂഢാലോചന നടത്തുന്നത് എന്തിനാണ്? പള്‍സര്‍ സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നു എന്നതിന് കൂടിക്കാഴ്ച നടത്തിയെന്ന് അര്‍ത്ഥമില്ല. മൂന്നു കിലോമീറ്റര്‍ ചുറ്റളവാണ് ടവര്‍ ലൊക്കേഷനില്‍ കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























