ഇപ്പോള്‍ പറഞ്ഞിട്ടെന്ത് കാര്യം? കമ്മീഷനുകളെ രാഷ്ട്രീയവത്കരിച്ചത് കഴിഞ്ഞ യു ഡി .എഫ്. സര്‍ക്കാര്‍; രാഷ്ട്രീയം ഒരല്പം പോലും കലരാന്‍ പാടില്ലാത്ത ഭരണഘടനാ കമ്മീഷനുകളിലെ സ്ഥിതി

കമ്മീഷനുകളെ രാഷ്ട്രീയവത്കരിച്ചത് കഴിഞ്ഞ യു ഡി .എഫ് .സര്‍ക്കാര്‍. എന്നാല്‍ ഇതൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ സഭാ കവാടത്തില്‍ സമരം ചെയുകയാണ് യു ഡി എഫ് എം എല്‍ എ മാര്‍
രാഷ്ട്രീയം ഒരല്പം പോലും കലരാന്‍ പാടില്ലാത്ത ഭരണഘടനാ കമ്മീഷനുകളില്‍ വരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോണ്‍ഗ്രസുകാരെ തിരുകി കയറ്റി. മുമ്പും സര്‍ക്കാരുകള്‍ രാഷ്ട്രീയക്കാരെ കമ്മീഷന്‍ അംഗങ്ങളായി നിയമിക്കാറുണ്ട്. എന്നാല്‍ അത് പി എസ് സിയില്‍ മാത്രമായിരുന്നു. പി എസ് സി യില്‍ ആളെ നിയമിക്കുമ്പോള്‍ തന്നെ അവരുടെ യോഗ്യത കണിശമായും കണക്കിലെടുത്തിരുന്നു.
എന്നാല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തിയതോടെ പല കമ്മീഷനുകളും രാഷ്ട്രീയവത്കരിച്ചു. ഒരു യു ഡി എഫ് മന്ത്രിയുടെ ബന്ധുവായ യുവാവിനെ സംസ്ഥാന യുവജന കമ്മീഷനില്‍ അധ്യക്ഷനാക്കി. അദ്ദേഹത്തിന് ലൈറ്റ് ഘടിപ്പിച്ച കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും നല്‍കി. തുടര്‍ന്നു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു പാര്‍ട്ടിക്കാരിയെ കമ്മീഷന്‍ അധ്യക്ഷയായി.
മറ്റൊരു സുപ്രധാന കമ്മീഷനില്‍ രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായിയായ കോണ്‍ഗ്രസ് നേതാവിനെയാണ് അംഗമായി നിയമിച്ചത്. ധാരാളം അധികാരങ്ങളുള്ള കമ്മീഷനാണത്. ഖദര്‍ തൊഴിലാളികളെ ഇത്തരം സ്ഥാനങ്ങളിലെത്തിക്കുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥാനങ്ങളില്‍ രാഷ്ട്രീയം കലരാനുള്ള സാധ്യത ഏറെയാണ്. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തന്നെ ഇതില്‍ രാഷ്ട്രീയം കലരാമെന്ന് പൊതുജനങ്ങള്‍ സ്വാഭാവികമായും സംശയിക്കും.
കമ്മീഷനുകള്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേവലം ബോര്‍ഡുകളല്ല. അവര്‍ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കേണ്ടവരാണ്. അത്തരം സ്ഥലങ്ങളില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാഗല്ഭ്യമില്ലാത്തവരെ അംഗങ്ങളാക്കിയാല്‍ കമ്മീഷനുകള്‍ സര്‍ക്കാരിന്റെ ചട്ടുകങ്ങളായി മാറും. അങ്ങനെ മാറുമ്പോള്‍ ഒരു പ്രയോജനവും ആര്‍ക്കും സംഭവിക്കുകയില്ല.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അംഗങ്ങളെ നിയമിക്കുന്നത് ഹൈക്കോടതിയുടെ പരിശോധനയിലൂടെയാണ്. അത്തരം ഒരു സംവിധാനം മറ്റ് കമ്മീഷനുകളില്‍ വരാമെങ്കില്‍ കുറെയെങ്കിലും സുതാര്യമായി തീരും, അവയുടെ പ്രവര്‍ത്തനം.
ഓരോ കമ്മീഷന്‍ അംഗങ്ങള്‍ക്കും പ്രതിമാസം ലഭിക്കുന്നത് ലക്ഷങ്ങളാണ്. കാറും മറ്റ് സൗകര്യങ്ങളും ഇതിന് പുറമേയാണ്. പലപ്പോഴും ഒരു പ്രവര്‍ത്തനവും ഇവിടെങ്ങും നടക്കുന്നില്ല. കുറച്ച് പേരെ തീറ്റി പോറ്റാനുള്ള വെറും പണം ചോരല്‍ സംവിധാനങ്ങളായി കമ്മീഷനുകള്‍ മാറുന്നു. തെരഞ്ഞടുപ്പില്‍ തോല്‍ക്കുന്നവരെ കയറ്റിയിരുത്താനുള്ള സ്ഥാപനങ്ങളായി ഇവ തരം താഴ്ന്നാല്‍ പൊതുജനങ്ങള്‍ വഞ്ചിക്കപ്പെടും. സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങളാണ് ഇത്തരത്തില്‍ തോറ്റ എം എല്‍ എ മാരെ തീറ്റി പോറ്റാന്‍ സര്‍ക്കാര്‍ ചെലവിടുന്നത്.
കമ്മീഷനുകള്‍ക്ക് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ അധികാരമുണ്ട്. ശുപാര്‍ശകള്‍ അംഗീകരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അതേ സമയം മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നാല്‍ അവര്‍ക്ക് ഹൈക്കാടതിയെ സമീപിക്കാന്‍ അധികാരമുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന നിരവധി ഹൈക്കോടതി സുപ്രീം കോടതി ഉത്തരവുകളും നിലവിലുണ്ട്.
https://www.facebook.com/Malayalivartha
























