കെ.കെ ശൈലജയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ബാലാവകാശ കമ്മിഷനില്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അംഗങ്ങളെ നിയമിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിയാനാവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ഹൈക്കോടതി ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതികള്‍ പട്ടികയില്‍ എങ്ങനെ വന്നുവെന്നും കോടതി ചോദിച്ചു.
കമ്മിഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി നീട്ടി സര്‍ക്കാര്‍ വീണ്ടും വിജ്ഞാപനം ഇറക്കിയതിനെ ചോദ്യം ചെയ്ത് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്‌സ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
2016 നവംബര്‍ 30 വരെയാണ് ആദ്യം തീയതി നിശ്ചയിച്ചത്. മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് തീയതി 2017 ജനുവരി 20 വരെ നീട്ടിയെന്നും ഇതു സദുദ്ദേശ്യപരമാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം. തീയതി നീട്ടിയശേഷം അപേക്ഷ നല്‍കിയ ടി.ബി. സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസര്‍കോട്) എന്നിവര്‍ക്ക് നിയമനം ലഭിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ സുരേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഇയാള്‍ക്ക് നിയമനം നല്‍കിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. തീയതി നീട്ടിയത് പാര്‍ട്ടി പ്രവര്‍ത്തകനായ സുരേഷിനെ നിയമിക്കാനാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രിക്ക് നല്‍കിയ അധികാരങ്ങള്‍ സത്യസന്ധമായും ശരിയായുമാണ് വിനിയോഗിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
മന്ത്രിക്കെതിരായ വിമര്‍ശനം അനാവശ്യമാണെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പരാമര്‍ശം നടത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മന്ത്രിയെ കക്ഷിയാക്കുകയോ മന്ത്രിക്കു പറയാനുള്ളതു കേള്‍ക്കുകയോ ചെയ്യാതെയാണ് ഹൈക്കോടതി വിമര്‍ശനം. അനാവശ്യ പരാമര്‍ശങ്ങള്‍ വിധിന്യായത്തില്‍ നിന്നു നീക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























