ദിലീപിന്റെയും ശ്രീകുമാറിന്റെയും പകകൾ കത്തിപ്പടർന്ന വിധം കോടതിയിൽ അലയടിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടക്കുന്ന ദിലീപ് പുതിയ വാദങ്ങളുമായി ഹൈക്കോടതിയില്‍. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്, ദിലീപിനോട് ശത്രുതയുണ്ടാകാന്‍ കാരണങ്ങളുണ്ടെന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകനായ ബി.രാമന്‍പിളള ഉയര്‍ത്തിയിരിക്കുന്നത്. ദിലീപിന്റെ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ പേര് പരാമര്‍ശിച്ചത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വിശ്വാസമാണിതിന് പിന്നില്‍. ഈ തെറ്റിദ്ധാരണയാണ് കേസില്‍ കുടുക്കാന്‍ ശ്രീകുമാര്‍ മേനോന് പ്രേരണയായതെന്നും വാദമുയര്‍ന്നു.
ദിലീപിനെ ഒഴിവാക്കി ഒരു പ്രമുഖ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കി മഞ്ജു വാര്യരെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനായിരുന്നു. വിവാഹ മോചനത്തിന് മുമ്പും മഞ്ജുവാര്യര്‍ ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മാധ്യമങ്ങളുമായി അടുപ്പമുളള ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്ന് മൊഴി നല്‍കിയ സമയത്ത് ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്ന അന്വേഷണ സംഘം ക്യാമറ ഓഫാക്കിയതായി ജാമ്യഹര്‍ജിയില്‍ നേരത്തെ ദിലീപ് പറഞ്ഞിരുന്നു.
പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് ഭരണ മുന്നണിയിലെ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധമുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ആരോപണമുണ്ട്. ദിലീപിനോട് നീരസം വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് ശ്രീകുമാര്‍ മേനോനെന്നും ഹര്‍ജിയില്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ ചിലര്‍ തന്റെ ഭാവി തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഈ കേസ് എന്നാണ് ജാമ്യഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന വാദം. മോഹന്‍ലാല്‍ നായകനും മഞ്ജു വാര്യര്‍ നായികയുമായ ഫാന്റസി സ്വഭാവമുളള ത്രില്ലര്‍ ചിത്രമാണ് ഒടിയന്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
മൂന്നര മണിക്കൂറോളം നീണ്ട വിശദമായ വാദമാണ് ദിലീപിനായി രാമന്‍പിളള ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയത്. സിനിമാ മേഖലയില്‍ നിന്ന് ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്നും ഇതിനായി രാഷ്ട്രീയക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചുവെന്നും പ്രതിഭാഗം ഇന്നലെ വാദിച്ചു. അതേസമയം, ജാമ്യാപേക്ഷയില്‍ ഇന്നും കോടതിയില്‍ വാദം തുടരുകയാണ്. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്ത് സംശയാസ്പദമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. ദിലീപിന്റെ മുറിയിലെത്തി സുനി ഗൂഡാലോചന നടത്തി എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യമാണെന്നും അദ്ദേഹം വാദിച്ചു.
പൊലീസ് മര്‍ദ്ദനം സംബന്ധിച്ച് ദിലീപ് നേരത്തെ എഴുതിയ കത്തിന്റെ ഭാഷയും ശൈലിയും ഘടനയുമല്ല ഇതില്‍. കത്തിന്റെ കരട് തയ്യാറാക്കിയത് ജയിലിന് പുറത്താണെന്നും അതിന് പിന്നില്‍ കുശാഗ്രബുദ്ധികളാണെന്നും പ്രതിഭാഗം വാദിച്ചു. അസല്‍ കത്ത് തയ്യാറാക്കിയത് ജയിലിലാണെന്നും രാമന്‍പിള്ള വാദിച്ചു. പ്രോസികുഷന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ദിലീപിനെ കുടുക്കലാണ് ലക്ഷ്യമെന്നും രാമന്‍പിള്ള വാദിച്ചു.
https://www.facebook.com/Malayalivartha
























