ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ 'തണ്ടര്‍ഫോഴ്സ്' ടീം; വിവാദത്തിനൊടുവിൽ പുതിയ ട്വിസ്റ്റ്

ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനു സുരക്ഷയ്ക്കായി ഗോവയില്‍ നിന്നുള്ള സ്വകാര്യസേന എത്തുന്നെന്ന് പുറത്തു വന്ന വന്‍ വിവാദമുണ്ടാക്കിയ വാര്‍ത്തയില്‍ പുതിയ ട്വിസ്റ്റ്. യഥാര്‍ത്ഥത്തില്‍ ഗോവയില്‍ നിന്നുള്ള 'തണ്ടര്‍ഫോഴ്സ്' ടീം കൊച്ചിയില്‍ എത്തിയത് ദിമിത്രി ബെര്‍ബറ്റോവും റോബീകീനും ഉള്‍പ്പെടെയുള്ള വിദേശ കളിക്കാര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ സുരക്ഷയ്ക്ക് വേണ്ടിയെന്ന് പുതിയ വെളിപ്പെടുത്തല്‍.
ഐഎസ്‌എല്‍ ടീമായ കേരളബ്ളാസ്റ്റേഴ്സും അമര്‍ തൊമാര്‍ കൊല്‍ക്കത്തയും തമ്മില്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരങ്ങളും സല്‍മാന്‍ഖാനും കത്രീനയും മമ്മൂട്ടിയും സച്ചിന്‍ തെന്‍ഡുല്‍ക്കറും അടക്കം ബോളിവുഡിലെയും മല്ലൂ വുഡിലെയും ക്രിക്കറ്റിലെയും പ്രമുഖര്‍ നിരന്ന വന്‍ ഉദ്ഘാടന ചടങ്ങുകള്‍ക്കും വേദിയായത് കൊച്ചിയായിരുന്നു. എന്നാല്‍ തണ്ടര്‍ഫോഴ്സ് സംഘം ആലുവയിലെ ദിലീപിന്റെ വീട്ടില്‍ എത്തിയതാണ് വിവാദമായി മാറിയത്.
ദിലീപ് ടീമിനെ വാടകയ്ക്ക് എടുത്തതായിട്ടായിരുന്നു സംശയം. സൈന്യത്തില്‍നിന്നു വിരമിച്ച ഉന്നതോദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗോവ ആസ്ഥാനമാക്കി രൂപീകരിച്ച തണ്ടര്‍ഫോഴ്സ് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്‍പ്പെടെ അംഗീകാരമുള്ള സ്ഥാപനമാണ്. ഗോവ ഉള്‍പ്പെടെ 10 സംസ്ഥാനത്ത് തണ്ടര്‍ഫോഴ്സിന് ശാഖകളുണ്ട്. കേരളത്തിലെ ഓഫീസ് തൃശൂരാണ്. കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന, വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പി.എ. വല്‍സനാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പഞ്ചാബികളായ വിമുക്ത ഭടന്മാരാണു സേനയില്‍ ഏറെയും.
തണ്ടര്‍ഫോഴ്സിന്റെ തൃശൂര്‍ അയ്ന്തോയളിലെ ഓഫീസില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി രവീന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ജാമ്യത്തിലിറങ്ങിയ ദിലീപ് വിദൂര ലൊക്കേഷനുകളിലടക്കം ഷൂട്ടിംഗിന് പോകേണ്ടി വരുന്നതിനാല്‍ സ്വന്തം സുരക്ഷയ്ക്കായി ഏജന്‍സിയെ സമീപിച്ചതായും മൂന്ന് മാസത്തേക്ക് കരാറില്‍ ഏര്‍പ്പെട്ടിരുന്നതായും ഇതിന്റെ ഭാഗമായി ഇവര്‍ ആലുവയില്‍ വന്നതായും ഇവരുടെ സംരക്ഷണയില്‍ ദിലീപും കാവ്യയും തിരുപ്പതിയില്‍ പോയെന്നുമായിരുന്നു വാര്‍ത്ത. ഇത്തരം ഒരു സുരക്ഷാ സാഹചര്യം ദിലീപിന് എന്താണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം.
https://www.facebook.com/Malayalivartha

























