സുപ്രീംകോടതിയില്‍ ഹാജരാകാനായി ഹാദിയ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു ; ഹാദിയ ഉൾപ്പെടെ ഒൻപതംഗ സംഘത്തിന് പോലീസ് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ

സുപ്രീംകോടതിയില്‍ ഹാജരാകാനായി ഹാദിയ വൈക്കത്തെ വീട്ടില്‍ നിന്നും പുറപ്പെട്ടു. കനത്ത പൊലീസ് അകമ്പടിയോടെയാണ് ഹാദിയ യാത്ര തിരിച്ചത്. ഹാദിയയും പിതാവും മാതാവും അഞ്ചംഗ പൊലീസ് സംഘവുമാണ് ഡല്‍ഹിക്ക് തിരിക്കുന്നത്. വൈക്കം ടി.വി പുരത്തെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സംഘം പോയത്. വൈകീട്ട് നെടുമ്പാശ്ശേരിയില്‍ നിന്ന് ഡല്‍ഹിക്ക് യാത്ര തിരിക്കും.
കടുത്തുരുത്തി സി.ഐ ജോണ്‍സന്‍റെ മേല്‍നോട്ടത്തില്‍ അഞ്ചംഗ പൊലീസ് സംഘമാണ് യാത്രയില്‍ അനുഗമിക്കുന്നത്. കടുത്തുരുത്തി സി.ഐ ജോണ്‍സനെ കൂടാതെ ഒരു വനിതാ സി.ഐ, രണ്ട് വനിതാ സിവില്‍ പൊലീസ് ഒാഫീസര്‍മാര്‍, ഒരു പുരുഷ സിവില്‍ പൊലീസ് ഒാഫീസര്‍ എന്നിവരാണ് സുരക്ഷാ സംഘത്തിലുള്ളത്. കൊച്ചിയില്‍ നിന്ന് ശനിയാഴ്ച വൈകീട്ടുള്ള ടാറ്റയുടെ വിസ്താര എയര്‍ലൈന്‍സിലാണ് ഡല്‍ഹി യാത്ര.
ഡല്‍ഹിയിലെ താമസസൗകര്യവും സുരക്ഷയും അടക്കമുള്ള കാര്യങ്ങള്‍ക്കായി അഞ്ചംഗ പൊലീസ് സംഘം നേരത്തെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി കേരളാ ഹൗസിലായിരിക്കും സംഘം താമസിക്കുക എന്നാണ് ലഭിക്കുന്ന വിവരം. വിവാഹം റദ്ദാക്കി കോടതി പിതാവിനൊപ്പം വിട്ട ശേഷം ആദ്യമായാണ് ഹാദിയ പുറത്തിറങ്ങുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ഹാദിയയെ നേരിട്ട് ഹാജരാകണമെന്നാണ് പിതാവിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ടി.വി പുരത്തെ അശോകന്റെ വീടിനു മുന്നില്‍ രാവിലെ മുതല്‍ ദേശീയ ചാനലുകളിലേത് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇവരോട് സംസാരിക്കാന്‍ പിതാവോ അടുത്ത ബന്ധുക്കളോ തയാറായില്ല.
അതിനിടെ, ചേകന്നൂര്‍ മൗലവിയുടെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വനിത വിഭാഗം നേതാവായ ജാമിദ ടീച്ചര്‍ വൈക്കത്തെ വസതിയിലെത്തി ഹാദിയയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത് വിവാദമായി. ഇവര്‍ക്ക് ആര് സന്ദര്‍ശനാനുമതി നല്‍കി എന്നതാണ് വിവാദത്തിന് അടിസ്ഥാനം. ഇതിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























