മതം മാറാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്; ഹാദിയയുടെ കേസില്‍ മതം മാറ്റമല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിവാഹം കഴിച്ചയാളുമാണ് സംശയത്തിന്റെ നിഴലില്‍

രാജ്യംമുഴുവന്‍ ഹാദിയ കേസ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പലരും ചോദ്യം ചെയ്യുന്നു. ഹൈക്കോടതി തീരുമാനം സുപ്രിംകോടതി സ്‌റ്റേ ചെയ്യാത്തതിനാല്‍ വിവാഹം അസാധുവാക്കിയ നടപടിക്ക് നിയമപരമായി കൂടുതല്‍ ശക്തിപകരുന്നു. വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിയാണ് ഹാദിയ കേസും പരിഗണിച്ചത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കുന്നതിന് നിയമതടസമില്ല. ഹാദിയയുടെ കാര്യത്തില്‍ അത് സാങ്കേതികമായി ശരിയാണ്. വിവാഹം തട്ടിക്കൂട്ടിയതാണെന്ന് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി അത് റദ്ദാക്കിയതെന്ന് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.
ഹിന്ദു പെണ്‍കുട്ടികളെ മുസ്്‌ലിം യുവാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കാണാതാകുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ലഭിക്കുന്നുണ്ട്. ഈ കേസുകളിലൊക്കെ പെണ്‍കുട്ടികളെ ഹാജരാക്കുമ്പോഴും വിവാഹം നടന്നെന്ന് പറയുന്ന രേഖകളുടെ തെളിവുകള്‍ ഹാജരാക്കുമ്പോഴും പതിവായി ചില ആളുകള്‍ ഉണ്ടാവും. എസ്.ഡി.പി.ഐ നേതാവ് സൈനബ ഉള്‍പ്പെടെയുള്ളവരാണിത്. ഇവരെയും ഇവരുടെ പശ്ചാത്തലവും കോടതിക്ക് വ്യക്തമായി അറിയാം. അതുകൂടി കണക്കിലെടുത്താണ് കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. കോടതിയുടെ തുറന്ന ജഡ്ജ്‌മെന്റില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഷെഫിന്‍ ജഹാന് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നു

19-12-2016ല്‍ ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും സാനിധ്യത്തില്‍ പുത്തൂര്‍ ജുമാമസ്ജിദ് ഖാസിയാണ് വിവാഹം നടത്തിയതെന്നാണ് സൈനബ ഹൈക്കോടതിയെ അറിയിച്ചത്. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വീട്ടുകാരടക്കം അന്‍പതോളം പേര്‍ പങ്കെടുത്തെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാദിയയുടെ വീട്ടുകാരാരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. മലപ്പുറം പുത്തൂര്‍ ജുമാമസ്ജിദിന് അടുത്തുള്ള, സൈനബ എന്ന എസ്്.ഡി.പി.ഐ നേതാവിന്റെ വീട്ടിലാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിവാഹം തിടുക്കപ്പെട്ട് നടത്തിയതാണെന്നും ഇതില്‍ സംശയമുണ്ടെന്നും വ്യക്തമാക്കി വിവാഹം റദ്ദാക്കിയത്. അഖിലയെ സൈനബ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതെന്ന് പിതാവ് അശോകന്‍ ആരോപിച്ചിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പുത്തൂര്‍ മുസ്്‌ലിം ജമാഅത്തിന് രജിസ്‌ട്രേഷന്‍ ഉണ്ടെന്ന് പോലും വ്യക്തമല്ല. വിവാഹ സര്‍ട്ടിഫിക്കറ്റിലെ ഷെഫിന്‍ജഹാന്റെ പേരിന്റെ സ്‌പെല്ലിംഗും ഹാദിയയുടെ പിതാവിന്റെ പേരും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഖില്‍ അശോകന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനാല്‍ വിവാഹം പെട്ടെന്ന് തട്ടിക്കൂട്ടിയതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 14-12-2016ലാണ് ഹാദിയയെ എറണാകുളത്തെ എറണാകുളം എസ്.എന്‍.വി സദനം ഹോസ്റ്റലിലാക്കാന്‍ കോടതി ഉത്തരവിടുന്നത്. അതിന് ശേഷം 19-12-16ല്‍ വിവാഹം നടന്നെന്നും പറയുന്നു. ഒരു മുസ്്‌ലിമിനെ വിവാഹം കഴിച്ചാല്‍ മതപരിവര്‍ത്തന വിഷയത്തില്‍ കോടതിക്ക് ഇടപെടനാവില്ലെന്ന് എസ്.ഡി.പി.ഐ നേതാവ് സൈനബ ഉപദേശം നല്‍കിയതായി പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതേ സ്വഭാവമുള്ള മറ്റൊരു കേസില്‍ ആതിര എന്ന പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയില്‍ വ്യക്തമാക്കുന്നു. ആ കേസിന്റെ അന്വേഷണം ചെര്‍പ്ലശേരി പൊലീസ് നടത്തുകയാണ്. ഇതെല്ലാം അശോകന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























