കൊലപാതകത്തിന് ശേഷം അന്വേഷണത്തിന് എത്തിയത് മൂന്നു സി.ബി.ഐ. സംഘം; നാലാമത്തെ ടീമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്; രണ്ടര വര്‍ഷത്തിനുള്ളില്‍ ഏഴ് ഡിെവെ.എസ്.പിമാര്‍; ഇപ്പോഴും അന്വേഷണം എങ്ങുമെത്താതെ ആന്റയുടെ മരണം

ദുരൂഹസാഹചര്യത്തിലാണു പിതാവ് കാഞ്ഞാണി തലക്കോട്ടുക്കര ആന്റോ മരിച്ചത്. തൃശൂര്‍ പുത്തന്‍പള്ളിയിലേക്ക് എന്നു പറഞ്ഞ് ആന്റോയെ കുന്നത്തങ്ങാടി കളിക്കാടന്‍ ഈനാശുവിന്റെ മകന്‍ അന്തോണി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
അന്ന് രാത്രി ആന്റോ വീട്ടില്‍ തിരിച്ചെത്തിയില്ല. പിറ്റേന്ന് ഉച്ചയോടെ ആന്റോയുടെ ബൈക്കും മൃതശരീരവും പെരുമ്പുഴ പാലത്തിനടിയില്‍ നിന്നു പുല്ലഴി ചിറമ്മല്‍ ജോസിന്റെ സഹായത്തോടെ കണ്ടെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കളും അറിയിച്ചു. ഏകമകളായ നിമ്മി റോസിന് അന്ന് രണ്ടരവയസായിരുന്നു. പ്രതികളാണെന്ന് സംശയിക്കുന്ന പലരും ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന പുല്ലഴി മേടത്ത് സേതു (36) ആണ് ആന്റോയുടെ കൊലപാതകത്തിനു ശേഷം ആദ്യം മരിച്ചത്. 2002 ജനുവരി 16ന് പുല്ലഴിപ്പാടത്ത് ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതിനു ശേഷം നിരവധി പേര്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ മരിച്ചു. അവസാനം തിരുവനന്തപുരം പാറശാല സ്വദേശിയായ കൃഷ്ണകുമാറും മരിച്ചു. ഇതിലും ദുരൂഹതയുണ്ട്. ഇതിനിടെ വീട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും നേരേ ഭീഷണിയും ഗുണ്ടാ ആക്രമണവുമുണ്ടായതായും അവര്‍ പറഞ്ഞു. നീതിക്കായി കാത്തിരുന്ന ആന്റോയുടെ മാതാപിതാക്കളും ഇതിനിടെ മരണമടഞ്ഞു. സമിതിയുടെ പോരാട്ടത്തിന്റെ ഫലമായി അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തെങ്കിലും കേസില്‍ ഒരാളെപ്പോലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
മൂന്നു സി.ബി.ഐ. സംഘം ഇതിനോടകം അന്വഷിച്ചു. നാലാമത്തെ ടീമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സംഭവത്തിനുശേഷം രണ്ടര വര്‍ഷത്തിനുള്ളില്‍ ഏഴ് ഡിെവെ.എസ്.പിമാര്‍ അന്വേഷിക്കാനെത്തിയിരുന്നു. ആരും അന്തിമറിപ്പോര്‍ട്ട് നല്‍കിയില്ല. ആന്റോയുടെയും സേതുവിന്റെയും കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഒന്നിച്ച് അന്വേഷിക്കുമെന്നും ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഉണ്ണിരാജന്‍ പറഞ്ഞിരുന്നു.
എന്നാല്‍, രണ്ടുമാസംകൊണ്ട് അദ്ദേഹം മലക്കംമറിഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ഡി .വൈ .എസ്.പി. ഗോപിനാഥ് ഒഴികെ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നു നീതി ലഭിച്ചില്ല. ഇപ്പോള്‍ ആക്ഷന്‍ കമ്മിറ്റിയും നിര്‍ജീവമാണ്. സത്യം എന്താണെന്ന് കേസ് അന്വേഷിച്ച പോലീസിനും സി.ബി.ഐക്കും അറിയാമെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് ജ്യോതി എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന മകള്‍ പറഞ്ഞു.
ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം എങ്ങും എത്താതായപ്പോള്‍ ആക്ഷന്‍ സമിതി രൂപീകരിച്ചു നിരവധി സമരങ്ങള്‍ നടത്തി. പ്രതികളില്‍ നിന്ന് ഒരാളെ ഒഴിവാക്കണമെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ആന്റോയുടെ സഹോദരന്‍ ടി.പി. സെബാസ്റ്റിയന്‍, സഹോദരീ ഭര്‍ത്താവ് ഇ.കെ. ഡേവീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























