കലാഭവന്‍ മണി, സന്തോഷ്, സാഗര്‍ ഷിയാസ് പിന്നാലെ അബിയും അകാലത്തില്‍ യാത്രയായതിന് പിന്നില്‍...

മിമിക്രിയില്‍ നിന്ന് സിനിമയിലെത്തി സ്വന്തമായി ഇടം കണ്ടെത്തിയ പല കലാകാരന്‍മാരും അകാലത്തില്‍ വിടവാങ്ങുന്നു. മലയാള പ്രേക്ഷകര്‍ക്കും സിനിമാ, മിമിക്രി ലോകത്തിനും ഇത് തീരാനഷ്ടമാണ്. കലാഭവന്‍ മണി, കലാഭവന്‍ സന്തോഷ്, സാഗര്‍ ഷിയാസ് ഇപ്പോ അബി. എല്ലാവരും അറുപത് തികയും മുമ്പോ അന്‍പത് പിന്നിടും മുമ്പോ ഈ ലോകത്തോട് വിടപറഞ്ഞു. എല്ലാവരും സാധാരണക്കാരില്‍ സാധാരണക്കാരായ കുടുംബങ്ങളില്‍ ജനിച്ച്, കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അനുഭവിച്ച്, സ്വപ്രയത്‌നം കൊണ്ട് പടിപടിയായി വളര്‍ന്ന് വന്നവരാണ്. കെ.എസ് പ്രസാദും സിദ്ധിഖും ലാലുമൊക്കെ മിമിക്രിയെ പോപ്പുലറാക്കി. അവരുടെ തൊട്ട് പിന്നിലുള്ള തലമുറയില്‍ പെട്ടവരാണ് അബിയും സാഗര്‍ ഷിയാസും. കലാഭവന്‍ മണിയും സന്തോഷുമൊക്കെ അതിന് ശേഷം വന്നവരും.
സ്‌കൂള്‍ കാലം മുതലേ മിമിക്രിയിലും മോണോ ആക്ടിലും പങ്കെടുത്തിരുന്ന ഹബീബ് അഹമ്മദ് എന്ന ചെറുപ്പക്കാരന്‍ മിമിക്രി ജീവിത വഴിയാക്കിയതോടെ പേര് അബിയെന്നാക്കി. ആമിനാ താത്തയെന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടി. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും വേണ്ട രീതിയില്‍ ശോഭിക്കാനായില്ല. എങ്കിലും മിമിക്രിയും ഡബ്ബിംഗുമായി കലാജീവിതം മുന്നോട്ട് കൊണ്ടുപോയി. കല്യാണ്‍ ജൂവലറിയുടെ ഉള്‍പ്പെടെ നിരവധി പരസ്യങ്ങളില്‍ അമിതാഭ് ബച്ചന് മലയാളത്തില്‍ ശബ്ദം നല്‍കിയിരുന്നത് അബിയിരുന്നു. സ്വന്തമായി മിമിക്രി ട്രൂപ്പ് അബി നടത്തിയിരുന്നു. ദിലീപും നാദിര്‍ഷയും തുടങ്ങി നിരവധി പേര്‍ അതിലെ അംഗങ്ങളായിരുന്നു. ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
വളരെ താഴേക്കിടയില്‍ നിന്ന് വന്ന് തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ കീഴടക്കിയ അതുല്യപ്രതിഭയായിരുന്നു കലാഭവന്‍ മണി. മദ്യപാനവും ജീവിതത്തിലെ അച്ചടക്കമില്ലായ്മയും കാരണം അന്‍പത് വയസ് തികയും മുമ്പ് മണിയെ കരള്‍രോഗം കവര്‍ന്നെടുത്തു. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവറായിരുന്ന മണിയെ കലാഭവനിലെത്തിച്ചത് നാദിര്‍ഷയും ദിലീപുമായിരുന്നു. മൂവരും ചേര്‍ന്ന് പിന്നീട് ഒരുപാട് വേദികളില്‍ തിളങ്ങി. സിനിമയിലും ഒരു പോലെയാണ് ഈ ത്രയം എത്തിയത്. നാദിര്‍ഷയ്ക്ക് പക്ഷെ, ശോഭിക്കാനായില്ല. സംവിധായകനെന്ന നിലയില്‍ ശ്രദ്ധനേടാനായി. അഭിനയത്തില്‍ മാത്രമല്ല ഗായകന്‍ എന്ന നിലയിലും മണി വേറിട്ടുനിന്നു.
സാഗര്‍ഷിയാസ് രജനീകാന്തിനെ അനുകരിച്ചാണ് ശ്രദ്ധേയനായത്. നിരവധി ട്രൂപ്പുകളിലും രാജ്യങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു. മദ്യപാനമാണ് സാഗറിന്റെയും ജീവിതത്തില്‍ വില്ലനായത്. കരള്‍ രോഗം പിടിപെട്ട് മരിച്ചു. ബാംഗഌര്‍ ഡേയ്‌സ്, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ദാരിദ്ര കുടുംബത്തില്‍ നിന്ന് മിമിക്രിയിലേക്കും പിന്നീട് സിനിമയിലേക്കും വന്ന കലാഭവന്‍ സന്തോഷ് 30 വര്‍ഷത്തെ കലാജീവിതത്തിന് ശേഷം 47ാം വയസില്‍ വിടവാങ്ങിയപ്പോഴും ദാരിദ്രം ബാക്കിയായിരുന്നു. ശ്വാശകോശ സംബന്ധമായ അസുഖം ബാധിച്ച സന്തോഷിന്റെ ചികില്‍സയ്ക്ക് പോലും പണം തികഞ്ഞിരുന്നില്ല. സംവിധായകന്‍ വിനയനാണ് അന്ന് സഹായിച്ചത്. രാത്രിയില്‍ ഉറക്കമില്ലാതെ പരിപാടികളില്‍ പങ്കെടുക്കുന്നതും മദ്യപാനവും ഫാസ്റ്റ്ഫുഡ് കഴിക്കുന്നതും വേണ്ടത്ര വ്യായാമം ഇല്ലാത്തതുമാണ് പല മിമിക്രി കലാകാരന്‍മാരുടെയും ജീവിതത്തിന് വിനയാകുന്നത്.
https://www.facebook.com/Malayalivartha



























