ഉപഭോക്താക്കളെ വെള്ളം കുടിപ്പിച്ച് ഇന്ധനവില കൂടുന്നു

ഉപഭോക്താക്കള്‍ അറിയാതെ ഇന്ധനവില ദിവസേന കൂടുന്നു. പെട്രോളിനും ഡീസലിനും ദിവസേന രണ്ടുമുതല്‍ പത്തുപൈസവരെയാണ് കൂട്ടുന്നത്. കൂടുന്നത് വളരെ കുറഞ്ഞ നിരക്കായതിനാല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കാത്തതാണ് പെട്രോളിയം കമ്പനികൾ മുതലെടുക്കുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരു രൂപയോളം വര്‍ധിപ്പിച്ചു. ആറുമാസത്തിനുള്ളില്‍ ആറു രൂപയും. ക്രൂഡ് ഓയിലിന് വില താഴുമ്പോഴും അതിനനുസരിച്ച് ഇന്ധനവില കുറയ്ക്കാതെയാണ് ഈ ചൂഷണം.
ഡിസംബര്‍ 11-ന് 64.69 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അതിനടുത്ത ദിവസം 63.34 ഡോളറായും പിറ്റേദിവസം 62.44 ഡോളറായും താഴ്ന്നു. എന്നാല്‍, ഈ ദിവസങ്ങളിലെ ഇന്ധനവിലയില്‍ കുറവുവരുത്താന്‍ പെട്രോളിയം കമ്ബനികള്‍ തയ്യാറായില്ല. എന്നാല്‍, അതിനടുത്ത ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ വില വര്‍ധിപ്പിക്കാന്‍ കമ്പനികൾ മറന്നതുമില്ല.
ഇന്ധനവില കൂടുന്പോഴും നികുതി കുറയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുകയാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ചില സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിതനികുതി(വാറ്റ്)യില്‍ കുറവുവരുത്തി ഇന്ധനവില രണ്ടുമുതല്‍ നാലുരൂപ വരെ കുറച്ചിരുന്നു.
ഇത്തരത്തില്‍ ഗുജറാത്തില്‍ പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു. മഹാരാഷ്ട്രയില്‍ പെട്രോളിന് 2.01 രൂപയും ഡീസലിന് 1.01 രൂപയും, മധ്യപ്രദേശില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 3.94 രൂപയും കുറഞ്ഞു. അഞ്ചുശതമാനം പ്രവേശനനികുതി വേണ്ടെന്നുവെച്ച് കര്‍ണാടകയും ഇന്ധനവില കുറച്ചു. ഇതോടെ പെട്രോളിന് 3.37 രൂപയും ഡീസലിന് 2.79 രൂപയുമാണ് കുറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച എക്സൈസ് തീരുവ പിന്‍വലിച്ചാല്‍ സംസ്ഥാനം നികുതി കുറയ്ക്കാമെന്ന നിലപാടാണ് ധനമന്ത്രി ടി.എം. തോമസ് ഐസക്ക് തുടരുന്നത്.
https://www.facebook.com/Malayalivartha


























