കവർച്ചക്കാരുടെ ശല്യം ഒരു രക്ഷയുമില്ല; കൊച്ചിയില്‍ സ്വയരക്ഷയ്ക്ക് തോക്കെടുക്കാന്‍ തീരുമാനിച്ച് നാട്ടുകാർ

കവര്‍ച്ചക്കാരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചിയില്‍ സ്വയരക്ഷയ്ക്ക് തോക്കെടുക്കാന്‍ നാട്ടുകാരുടെ തീരുമാനം. കവര്‍ച്ചക്കാരെ വേണ്ടി വന്നാല്‍ വെടിവക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഭൂരിഭാഗം പേരും തോക്ക് ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
അർദ്ധരാത്രി എത്തുന്ന വന്‍ സംഘമാണ് കവര്‍ച്ച നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ആശങ്ക വ്യാപകമായിട്ടുണ്ട്. ഇതിന്റെ തെളിവാണ് തോക്ക് ലൈസന്‍സിന് അപേക്ഷകര്‍ കൂടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ തോക്ക് ലൈസന്‍സിനുള്ള 30 അപേക്ഷകളാണ് എറണാകുളം കളക്ട്രേറ്റിലെത്തിയത്. ഇതില്‍ കൂടുതല്‍ അപേക്ഷകരും കൊച്ചി, തൃപ്പൂണിത്തുറ പ്രദേശങ്ങളിലുള്ളവരുടെതാണ്.
രണ്ട് വന്‍ കവര്‍ച്ചകള്‍ക്ക് ജില്ല സാക്ഷ്യം വഹിച്ച പശ്ചാത്തലത്തിലാണ് തോക്ക് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലുമാണ് ദിവസങ്ങള്‍ക്ക് മുമ്പ് വന്‍സംഘം കവര്‍ച്ചക്കെത്തിയത്. ഇവര്‍ അന്യസംസ്ഥാനക്കാരാണെന്ന നിഗമനത്തിലാണ് പോലീസ്. നിരവധി പേര്‍ ഒരുമിച്ചെത്തി കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതി.
രാവിലെ സ്ഥലം കണ്ടുവെച്ച് പദ്ധതി തയ്യാറാക്കി അര്‍ധരാത്രി ഒരുമിച്ച് വന്ന് കവര്‍ച്ച നടത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളില്‍ നാട്ടുകാരില്‍ ഭീതി പരന്നിട്ടുണ്ട്. പോലീസ് തലപ്പത്തും വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട് കൊച്ചിയിലെ സംഭവങ്ങള്‍. പോലീസ് കവര്‍ച്ചക്കാരെ പിടിക്കാന്‍ വല വീശിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പൂനെയിലെ ചൗഹാന്‍ ഗ്യാങ് ആണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
അര്‍ധരാത്രി ട്രെയിനിലെത്തി റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന വീടുകളില്‍ കവര്‍ച്ച നടത്തി ഉടന്‍ ട്രെയിനില്‍ തന്നെ രക്ഷപ്പെടുന്നതാണ് സംഘത്തിന്റെ രീതി. വയോധികര്‍ തനിച്ച് താമസിക്കുന്ന വീടുകളും ഒറ്റപ്പെട്ട് നില്‍ക്കുന്ന വീടുകളുമാണ് സംഘം തിരഞ്ഞെടുക്കുന്നത്.
പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് കവര്‍ച്ചക്കെത്തുന്നത്. എട്ട് മുതല്‍ 12 പേരോളം സംഘത്തിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതുകൊണ്ടു തന്നെ വീട്ടുകാര്‍ക്ക് ചെറുത്ത് നില്‍ക്കുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സിനുള്ള അപേക്ഷകര്‍ വര്‍ധിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























