മൃതദേഹം ലീഗയുടേത് തന്നെ! ഡി എൻ എ പരിശോധനാഫലം പുറത്ത്...

തിരുവനന്തപുരത്ത് കണ്ടല്‍കാടില്‍ കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതാണെന്ന് തെളിഞ്ഞു. അന്വേഷണസംഘത്തിന് ലഭിച്ച ഡിഎന്‍എ പരിശോധനാഫലത്തിലാണ് മൃതദേഹം ലിഗയുടേതാണെന്ന് പറയുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്. ലിഗയുടെ മുടിയും എല്ലുകളുമാണ് പരിശോധിച്ചത്. റിപ്പോര്‍ട്ട് ഉടന്‍തന്നെ പൊലീസിന് കൈമാറും.
അതേസമയം, ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനാണ് പൊലീസിന് വിവരം നല്‍കിയത്. കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാനഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്‌മപരിശോധനയില്‍ ശ്വാസംമുട്ടിച്ചതിന്റെ സൂചനകളുണ്ട്. പക്ഷേ ശരീരത്തില്‍ ഒരിടത്തും മുറിവുകളോ പാടുകളോ കാണപ്പെടുന്നില്ല. ശ്വാസകോശത്തിലും ക്ഷതമേറ്റതിന്റെ ലക്ഷണമില്ല.
കണ്ടല്‍ പ്രദേശത്ത് അബദ്ധത്തില്‍ ഒതളങ്ങ ഭക്ഷിച്ചതിനെത്തുടര്‍ന്ന് വിഷബാധയേറ്റാണ് ലിഗ മരിച്ചതെന്നാണ് പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്. ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ഫോറന്‍സിക് വിഭാഗം പൊലീസിന് കൈമാറിയിട്ടില്ല. ഫോറന്‍സിക് മേധാവി ഡോ. കെ. ശശികലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ബോര്‍ഡ് മരണ കാരണം വിശകലനം ചെയ്തശേഷമാണ് കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്.
പുറത്ത് നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ചെന്തിലക്കരയിലെ കണ്ടല്‍ക്കാട്ടിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ആ പ്രദേശത്ത് കോവളം ലൈറ്റ്ഹൗസില്‍ നിന്ന് സമുദ്ര ബീച്ച് വഴി പനത്തുറ കടവിലൂടെയോ, വള്ളം തുഴഞ്ഞോ മാത്രമേ എത്താനാവൂ. സ്ഥലപരിചയമില്ലാത്ത വിദേശിക്ക് തനിച്ച് എത്തിച്ചേരാന്‍ കഴിയില്ലെന്നതിനാല്‍ ബീച്ചില്‍ ഒറ്റപ്പെട്ട് നടക്കുകയായിരുന്ന ലിഗയെ വശീകരിച്ച് അവിടേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha






















