അധികാരം കയ്യിലിരിക്കുന്നതിന്‍റെ ഹുങ്കോ; ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകർ ആറു മണിക്കൂർ തടഞ്ഞുവച്ചു; കുമളിയില്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം

പഞ്ചായത്ത് കമ്മിറ്റിക്കിടെയുണ്ടായ തര്‍ക്കം തെരുവിലേക്കു നീങ്ങിയതോടെ കുമളിയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകർ നടുറോഡിൽ ഏറ്റുമുട്ടി. പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും സി.പി.എം പ്രവര്‍ത്തകർ ആറു
മണിക്കൂര്‍ തടഞ്ഞുവച്ചു. ഇതിനിടെ കുഴുഞ്ഞവീണ വനിത പഞ്ചായത്ത് അംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ കുമളി പഞ്ചായത്ത് കമ്മിറ്റിക്കിടെയുണ്ടായ തര്‍ക്കമാണ് നാടകീയ സംഭവങ്ങള്‍ക്കു വഴിതെളിച്ചത്. അഴുത ബ്ലോക്കില്‍ നൂലാംപാറയിൽ പാലം നിര്‍മിക്കാൻ അനുവദിച്ച ഫണ്ട് പഞ്ചായത്ത് നഷ്ടമാക്കിയതായ ആരോപണം അജണ്ടയിൽ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രസിഡന്റ് ആന്‍സി ജയിംസ് നിരാകരിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ കമ്മറ്റി ബഹിഷ്‌കരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം ഇവർ പഞ്ചായത്ത് ഹാൾ ഉപരോധിച്ചു. പ്രസിഡന്റും അംഗങ്ങളും ഉദ്യോസ്ഥരുമടക്കം 50-ല്‍പ്പരം പേരെ പുറത്തിറങ്ങാന്‍ സി.പി.എം പ്രവര്‍ത്തകർ അനുവദിച്ചില്ല. ഇതു വൈകിട്ട് ആറു വരെ നീണ്ടു. ഇതിനിടെ ഹാളില്‍ കുഴഞ്ഞുവീണ ഒന്നാം വാര്‍ഡ് മെമ്പർ ഓമനയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗം ഒന്നാംമൈലില്‍ വിളിച്ചു ചേര്‍ത്തിരുന്നു.
എന്നാല്‍ ഹാളിനുള്ളിൽ അകപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്ഥലത്തെത്താന്‍ കഴിയാതെ വന്നതോടെ യോഗം മുടങ്ങി. ഇതോടെ യു.ഡി.എഫ് പ്രവര്‍ത്തകർ കുമളി-മൂന്നാര്‍ സംസ്ഥാനപാത ഉപരോധിച്ചു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റം സി.പി.എം പ്രവര്‍ത്തകർ ഏറ്റെടുത്തതോടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു.
പോലീസ് ബലം പ്രയോഗിച്ച് വാഹനങ്ങള്‍ കടത്തിവിട്ടതോടെ യു.ഡി.എഫ് പ്രവര്‍ത്തകർ പഞ്ചായത്ത് ഓഫീസിനു മുമ്പിലേക്കു സമരവുമായി എത്തി. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കുമളി പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തുകയും കൊട്ടാരക്കര-ദിന്‍ഡിഗൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതോടെ മണിക്കുറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
സ്ഥലത്തെത്തിയ പീരുമേട് തഹസില്‍ദാർ എം.ഐ ഷാജി, കട്ടപ്പന ഡി.വൈ.എസ്.പി: എന്‍.സി രാജ്‌മോഹന്‍ എന്നിവർ നടത്തിയ ചര്‍ച്ചയിൽ മെയ് മൂന്നിന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പ്രശ്‌നം പരിഗണിക്കാമെന്ന ഒത്തുതീര്‍പ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഹാളിനു മുമ്പില്‍ നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചു. പ്രസിഡന്റിന്റെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും വിട്ടയച്ചതോടെ യു.ഡി.എഫിന്റെ ഉപരോധവും അവസാനിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















