കനത്ത മഴയിൽ ഇടുക്കി തൊടുപുഴ വെള്ളത്തിനടിയിലായി; വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശനഷ്ട്ടം

ഇടുക്കി തൊടുപുഴയിൽ നഗരത്തെ ഭീതിയുടെ മുള്‍മുനയിലാക്കി കനത്ത കാറ്റും മഴയും ഇടിമിന്നലും. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് ശക്തമായ മഴ പെയ്തത്. ഇതോടെ നഗരത്തിന്റെ പല ഭാഗത്തും വെള്ളമുയര്‍ന്ന് റോഡും സമീപ പ്രദേശങ്ങളും പുഴയായി മാറി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മങ്ങാട്ടുകവലയില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ഓടയില്‍ അകപ്പെട്ട കാര്‍ ഫയര്‍ഫോഴ്സ് എത്തി ഉയര്‍ത്തി മാറ്റി.
റോഡില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ഓട കാണാതെ വന്നതിനെ തുടര്‍ന്നാണ് കാര്‍ ഓടയില്‍ ചാടിയത്. ഒരു മണിക്കൂറോളം പട്ടണത്തില്‍ ഗതാഗത തടസവും വൈദ്യുതി മുടക്കവുമുണ്ടായി. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയും നാശ നഷ്ടമുണ്ടായി. കനത്ത മഴയെതുടര്‍ന്ന് പട്ടണത്തില്‍ ഒരു മണിക്കൂറോളം ജന ജീവിതം സ്തംഭിച്ചു. പല ഭാഗത്തേക്കുമുള്ള വാഹന ഗതാഗതവും നിലച്ചു.
മൂവാറ്റുപുഴ റോഡില്‍ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മങ്ങാട്ടുകവല -കാരിക്കോട് റോഡിലും മണക്കാട് ജംഗ്ഷനില്‍ ജയ്റാണി സ്കൂളിനു സമീപവും വെള്ളം ഉയര്‍ന്നു. മണക്കാട് ജംഗ്ഷനില്‍ വെള്ളം ഉയര്‍ന്നതോടെ ഇവിടെ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മഴയില്‍ ഡയറ്റ് സ്കൂളില്‍ വെള്ളം കയറി. ക്ലാസ് മുറികളില്‍ വെള്ളം കയറിയതോടെ ഒരു മണിക്കൂറോളം സ്കൂളില്‍ കയറാനാവാത്ത സ്ഥിതിയുണ്ടായി. മൂവാറ്റുപുഴ റോഡില്‍ റോട്ടറി ജംഗ്ഷനിലും മൗണ്ട് സീനായ് റോഡിലും വെള്ളം കയറിയതോടെ വാഹനഗതാഗതം തടസപ്പെട്ടു. മങ്ങാട്ടുകവല -കാരിക്കോട് റൂട്ടില്‍ വെള്ളം ഉയര്‍ന്നതോടെ ഇതു വഴിയുള്ള വാഹന ഗതാഗതവും താറുമാറായി. മൂവാറ്റുപുഴ റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡ് കാറ്റില്‍ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണു.
അടുത്ത നാളുകളില്‍ പെയ്ത അതിശക്തമായ മഴക്കാണ് തൊടുപുഴ നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നല്‍ ഉണ്ടായതും ജനങ്ങളില്‍ ഭീതി പരത്താനിടയാക്കി. ഇതിനിടെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പ്രയോജനകരമായിട്ടില്ലെന്ന് വ്യാപാരികളും പ്രദേശവാസികളും ആരോപിച്ചു.
https://www.facebook.com/Malayalivartha
























