ബി ജെ പി യെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതിലൂടെ കർണാടക ഗവർണർ ജനാധിപത്യത്തെ പിച്ചിചീന്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ബി.ജെ.പിയെ സത്യ പ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറിയത്. കോണ്‍ഗ്രസ് - ജനതാദള്‍ എസ് സഖ്യത്തിന് 117 എം.എല്‍.എ മാരുടെ പിന്തുണ ഉണ്ടെന്ന് ബോദ്ധ്യമായിട്ടും യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതോടെ ഭരണഘടനയുടെ അന്ത:സത്തയെ തന്നെ തകര്‍ക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കുതിരക്കച്ചവടത്തിന് കാര്‍മികത്വം വഹിക്കുന്ന ജോലിയല്ല ഗവര്‍ണറുടേത്. ഗോവയിലും, മണിപ്പൂരിലും കോടികള്‍ വാരിയെറിഞ്ഞ് കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ച അതേ മാതൃകയില്‍ കര്‍ണാടകയില്‍ ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമം. ഗവര്‍ണറുടെ ഈ നടപടി ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും.
ഭരണഘടന സംരക്ഷിക്കേണ്ട ഗവര്‍ണര്‍ തന്നെ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്തത്. ഗവര്‍ണറുടെ പിന്തുണ കൊണ്ട് മാത്രം സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പയുടെ സര്‍ക്കാര്‍ അല്‍പായുസായിരിക്കുമെന്നും കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെ.ഡി.യു സഖ്യം അധികാരത്തിലേറാന്‍ ഇനി അധികം താമസമില്ലന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























