മേയ് 17നും 18നും മുഹൂര്‍ത്തമുണ്ട്; പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ ചെയ്യും: തെരഞ്ഞെടുപ്പിനു മുമ്പേ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു ; അഡ്വ. ജയശങ്കർ

കുമാരസ്വാമി മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഭരണഘടനാ പാരംഗതനായ ഗവര്‍ണര്‍ വജുഭായ് വാല യെദ്യൂരപ്പയെ തന്നെ ക്ഷണിച്ചുവെന്ന് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടോയെന്നതല്ല, ബി ജെ പി നേതാവാകുക എന്നതാണ് പ്രാധാനമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ മന്ത്രിസഭ രൂപവത്കരിക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ജയശങ്കർ പ്രതികരിച്ചത്.
അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
മേയ് 17നും 18നും മുഹൂര്‍ത്തമുണ്ട്; പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ ചെയ്യും: തെരഞ്ഞെടുപ്പിനു മുമ്ബേ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കേവല ഭൂരിപക്ഷം കിട്ടിയില്ല, കോണ്‍ഗ്രസ് മതേതര ജനതാദളിനു പിന്തുണ പ്രഖ്യാപിച്ചു, കുമാരസ്വാമി മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. പക്ഷേ, ഭരണഘടനാ പാരംഗതനായ ഗവര്‍ണര്‍ വജുഭായ് വാല യെദ്യൂരപ്പയെ തന്നെ ക്ഷണിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടോയെന്നതല്ല, ബിജെപി നേതാവാകുക എന്നതാണ് പ്രധാനമെന്നു കണ്ടെത്തി. ഏഴുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് യെദ്യൂരപ്പ പറഞ്ഞെങ്കിലും ഗവര്‍ണര്‍ജി വഴിപ്പെട്ടില്ല. 15 ദിവസം അനുവദിച്ചു.
കോണ്‍ഗ്രസ് പിന്തുണയോടെ കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. മൂന്നു ന്യായാധിപന്മാര്‍ പാതിരാത്രി ഉറക്കമൊഴിഞ്ഞു വാദംകേട്ടുവെങ്കിലും ഗുണം കിട്ടിയില്ല. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.
അങ്ങനെ ജ്യോതിഷികള്‍ കുറിച്ചുകൊടുത്ത സമയത്തുതന്നെ യെദ്യൂരപ്പജി സത്യവാചകം ചൊല്ലി അധികാരമേല്ക്കുകയാണ്.
സുപ്രീംകോടതി ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കുമോ, യെദ്യൂരപ്പയ്ക്ക് എത്ര എംഎല്‍എമാരെ ചാക്കില്‍ കയറ്റാന്‍ കഴിയും, കുമാരസ്വാമിയുടെ രാജയോഗം എപ്പോള്‍ ആരംഭിക്കും... ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ക്കേ പറയാന്‍ കഴിയൂ.
https://www.facebook.com/Malayalivartha
























