കോടതി റിസീവറെ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിമുഴക്കിയ വനിതക്കും ഭര്‍ത്താവിനും 25 ലക്ഷം രൂപ പിഴ; സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കുള്ള മുന്നറിയിപ്പെന്ന് മുംബൈ ഹൈക്കോടതി; പുരുഷന്‍മാര്‍ക്കെതിരെ വ്യാജ പരാതി നല്‍കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക

കോടതിയുടെ നിര്‍ദ്ദേശപ്രകാരം ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഔഷധ ഫാക്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ കോടതി റിസീവറെയും പരാതിക്കാരനെതിയും മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദമ്പതികള്‍ക്ക് 25 ലക്ഷം രൂപ പിഴ വിധിച്ച് മുംബൈ ഹൈക്കോടതി.
'സ്ത്രീസുരക്ഷക്കുവേണ്ടിയുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യുകയും തങ്ങളുടെ പുരുഷ എതിര്‍കക്ഷികള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്‍കുക. ആയതിനാല്‍ തന്നെ ഒരുവിധ കാരുണ്യവും നിയമം ദുരുപയോഗം ചെയ്യുന്നവര്‍ അര്‍ഹിക്കുന്നില്ല' വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് എസ്.ജെ. കത്താവല്ല പറഞ്ഞു. പരിശോധനക്കായി നിയോഗിക്കപ്പെട്ട കോടതി റിസീവര്‍ക്കെതിരെയും പരാതിക്കാരനെതിരെയും മാനഭംഗ പരാതി നല്‍കുമെന്ന് കേസിൽ പ്രതിയായ വനിത ഭീഷണിപ്പെടുത്തിയതായി കോടതി കണ്ടെത്തി.
ഫീല്‍ഗുഡ് ഇന്ത്യ, നരേന്ദ്ര മാര്‍ക്കറ്റിങ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ മുംബൈയിലെ സപറ്റ് ആന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഔഷധ നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയുടെ വാദം കേള്‍ക്കുന്നിനിടെയാണ് നാടകീയ രംഗങ്ങള്‍. സാപറ്റ് കമ്പനിയുടെ ലോഗോയോട് സാമ്യമുള്ള രീതിയില്‍ ഫീല്‍ ഇന്ത്യ കമ്പനി കഫ്‌സിറപ്പുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നുവെന്നും ഇത് പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നും കാട്ടിയായിരുന്നു കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
പരാതിയെത്തുടര്‍ന്ന് 2018 ഡിസംബര്‍ 18ന് പ്രത്യേക റിസീവറെ കോടതി നിയോഗിക്കുകയും പ്രതിയുടെ കമ്പനിയില്‍ പരിശോധന നടത്താന്‍ നിയോഗിക്കുകയായിരുന്നു. പകര്‍പ്പവകാശ ലംഘനം കണ്ടെത്തിയാല്‍ പ്രോഡക്റ്റുകള്‍ പിടിച്ചെടുക്കാനും ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ പരിശോധനക്കെത്തിയ കോടതി സംഘത്തെയും പരാതിക്കാരനെയും ഫീല്‍ ഗുഡ് ഇന്ത്യ നടത്തിപ്പുകാരായ നേഹ ഗാന്ധിര്‍, ഭര്‍ത്താവ് പുനിത് ഗാന്ധിര്‍ എന്നിവര്‍ ചേര്‍ന്ന് തടയുകയും സ്ഥാപനത്തില്‍ പ്രവേശനം നിഷേധിക്കുകയുമായിരുന്നു. കോടതിവിധി ലംഘിച്ച് ഫാക്ടറിയില്‍ നിന്ന് ഔഷധങ്ങള്‍ കടത്താന്‍ ശ്രമിച്ചത് റെക്കോര്‍ഡ് ചെയ്ത കോടതി റിസീവറെ സ്ഥാപന ഉടമ നേഹ ഗാന്ധിര്‍ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. റിസീവര്‍ തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പരാതി കൊടുക്കുമെന്ന് ഇവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ റിസീവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.
കോടതിയില്‍ നിന്നുള്ളവരാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ല എന്നും അതിനാലാണ് അവർക്കെതിരെ പ്രതികരിച്ചതെന്നും പുറത്താക്കിയതെന്നുമായിരുന്നു പ്രതികളുടെ വാദം. 'കോടതി റിസീവര്‍ക്കെതിരെയും പരാതിക്കാരനെതിരെയും വ്യാജ മാനഭംഗ ആരോപണം ഉന്നയിച്ചതിലൂടെ സ്ത്രീ സംരക്ഷണത്തിനുവേണ്ടിയുള്ള ഏറ്റവും ശക്തമായ നിയമത്തെ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ആയുധമാക്കി മാറ്റുകയാണ് പ്രതികള്‍ ചെയ്തിരിക്കുന്നത്' കോടതി പറഞ്ഞു. തുടര്‍ന്നാണ് 25 ലക്ഷം രൂപ പിഴ ഈടാക്കാന്‍ കോടതി വിധിച്ചത്. അഞ്ചുലക്ഷം രൂപ പരാതിക്കാരനും 20 ലക്ഷം രൂപ റ്റാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലേക്കുമായി പിഴത്തുക നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























