മോദി ഹിറ്റ്‌ലറെന്ന് രാഹുല്‍ ,രാഹുല്‍ മുസോളിനിയെന്ന് ബിജെപി; രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ കയറുന്നതിന് മുമ്പ് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോലി വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.
രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ കാലത്തിലൂടെ കടന്ന് പോവുകയാണ്. നരേന്ദ്ര മോദിയെന്ന ഫഹ്‌റര്‍ (ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ വിശേഷിപ്പിച്ച വാക്ക്) കഴിഞ്ഞ അഞ്ച് വര്‍ഷവും നമ്മളെ പറ്റിക്കുകയായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ ; ഫ്യൂറര്‍ നിങ്ങള്‍ക്ക് രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തൊഴില്‍ സൃഷ്ടിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കാര്‍ഡ് ദേശീയ ദുരന്തമാണ്. 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം തൊഴിലില്ലാത്ത യുവാക്കള്‍ ആറരക്കോടിയോളമാണ്. NoMoയ്ക്ക് പോകാന്‍ സമയമായിരിക്കുന്നു – രാഹുല്‍ ട്വീറ്റ് ചെയ്തു. സര്‍ജിക്കല്‍ 2016ല്‍ ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പറയുന്ന ഉറി സിനിമയിലെ ഡയലോഗും പരിഹാസപൂര്‍വം രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നു. How is the Josh എന്നതിനെ #HowsTheJobs എന്ന ഹാഷ് ടാഗിലാണ് രാഹുല്‍ അവതരിപ്പിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ വന്നതോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രാഹുലിന് കാഴ്ചയില്ലാതായി മാറിയെന്ന മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ ഡാറ്റാ പ്രകാരം തൊഴില്‍വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടെന്ന പേരില്‍ പുറത്ത് വന്നത് തെറ്റായ വാര്‍ത്തകളാണ്. മുസ്സോളിനിയുടെ പിന്‍ഗാമിയാവാനാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ബി.ജ.പി ഇക്കാര്യം അറിയിച്ചത്.
എന്‍ എസ് എസ് ഒയുടെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) കണക്ക് പ്രകാരം 2017-18ല്‍ 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 1972-73ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഡിസംബറില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിറ്റി ചെയര്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും രാജി വയ്ക്കുകയും ചെയ്തിരുന്നു. 2011-12ല്‍ 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് 6.1 ആയി ഉയര്‍ന്നത്. തൊഴില്‍പങ്കാളിത്തെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായി കുറഞ്ഞിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. നഗര മേഖലയില്‍ 7.8 ശതമാനവും ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2016 നവംബറില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന ആദ്യ തൊഴിലില്ലായ്മ സര്‍വേയാണിത്.
തൊഴിലില്ലായ്മ അടക്കമുള്ള വിവിധ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചു നടത്തിയ പ്രചരണങ്ങള്‍ക്കൊടുവിലായിരുന്നു 2014 ല്‍ വലിയ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയില്‍ ഓരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ 2018 ല്‍ ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടിയിലേറെ പേര്‍ക്കാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതോടെ 'തൊഴില്‍ രഹിതരുടെ സൈന്യം' തന്നെ രൂപപ്പെട്ടതായാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചത്
https://www.facebook.com/Malayalivartha























