ഭീകരമായ തൊഴിലില്ലായ്മ...കേന്ദ്രം കുഴിച്ചു മൂടിയത് ഞെട്ടിക്കുന്ന കണക്കുകള്‍...പ്രതിഷേധിച്ച് രാജിവച്ച് ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ അംഗങ്ങള്‍

നോട്ടു നിരോധനം ഇന്ത്യയെ വലിയ ദുരന്തത്തിലേക്കാണ് നയിച്ചതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാരും പ്രതിപക്ഷ നേതാക്കളും പല തവണ വിളിച്ചു പറഞ്ഞിട്ടും അതൊന്നും അംഗീകരിക്കുവാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, അങ്ങനെ പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് മോദി ഭക്തരുടെ സ്ഥിരം പരിപാടി. ഇപ്പോള്‍ എല്ലാ ഭരണകൂട സ്തുതിപാഠകരുടെയും വായടപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഏജന്‍സിയുടെ തന്നെ ആധികാരികമായ പഠന റിപ്പോര്‍ട്ട് പുറത്തായിരിക്കുന്നു.
201718 വര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ സാംപിള്‍ സര്‍വേ ഓഫീസ്, തൊഴില്‍ സംബന്ധിച്ചു പുറത്തിറക്കിയ പീരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. പ്രമുഖ വാണിജ്യ മാധ്യമമായ ബിസിനിസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇതു പുറത്തുവിട്ടിരിക്കുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ കഴിഞ്ഞ ദിവസം തല്‍സ്ഥാനം രാജിവച്ചിരുന്നു. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. പിന്നീടാണ് മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ കേന്ദ്രം വിസമ്മതിച്ചതാണ് കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. അതിനു തൊട്ടു പിന്നാലെ വിവാദ റിപ്പോര്‍ട്ടിലെ ഉള്ളടക്കവും പുറത്താവുകയും ചെയ്തു.
2016 നവംബറിലെ നോട്ട് നിരോധന നടപടിക്ക് ശേഷം ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന ഏറ്റവും സമഗ്രമായ തൊഴില്‍ സര്‍വേ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 201112ല്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 201718ല്‍ അത് 6.1 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. 7.8 ശതമാനം എന്ന തോതില്‍ നഗരമേഖലയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍. 5.3 ശതമാനമാണ് ഗ്രാമീണ മേഖലയിലുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തൊഴില്‍പങ്കാളിത്തവും ഗണ്യമായി ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നോട്ട് നിരോധനം ഇന്ത്യയിലെ തകിടം മറിച്ചു എന്നാണ് ഇത് കാണിക്കുന്നത്.
നോട്ട് നിരോധനവും ജി എസ് ടിയും ഉല്‍പ്പെടെ നരേന്ദ്രമോദിയുടെ വമ്പന്‍ പദ്ധതികള്‍ ഭീമമായ കുരുക്കിലേക്കാണ് രാജ്യത്തെ നയിച്ചതെന്ന് പ്രതിപക്ഷനിരകളില്‍നിന്ന് ശബ്ദമുയരുന്ന നേരത്താണ് സര്‍ക്കാരിന്റെ തന്നെ ആധികാരിക കണക്ക് പുറത്തുവന്നിരിക്കുന്നത്. ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നവകാശപ്പെട്ടുകൊണ്ടാണ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും ബിജെപിയും ജയിച്ചു കയറിയത്. എന്നാല്‍ പുതിയ തൊഴില്‍ നല്‍കയില്ലെന്നു മാത്രമല്ല, രാജ്യത്തെ നല്ലൊരു ശതമാനം ജനതയെ തൊഴിലില്ലായ്മയിലേക്കു തള്ളിവിടുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ കൈക്കൌണ്ടതെന്ന ആരോപണവും ശക്തമായുണ്ട്. ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളൊന്നായി ഇതിനെ വോട്ടര്‍മാര്‍ കാണും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം, കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും വലിയ നടപടിയായാണ് നോട്ടുനിരോധനത്തെ രാഷ്ട്രപതി കഴിഞ്ഞ ദിവസം എടുത്തുകാട്ടിയത്. സര്‍ക്കാര്‍ പ്രചാരണം ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹവും. കണക്കില്‍പെടാത്ത പണം തിരിച്ചുപിടിക്കാന്‍ നോട്ടുനിരോധനം വഴി കഴിഞ്ഞതായാണ് അദ്ദേഹം അവകാശപ്പെട്ടത്. കള്ളപ്പണവും അഴിമതിയും വലിയൊരളവോളം തടയാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറയുന്നു. സര്‍ക്കാരിന്റെ ഇത്തരം ആവകാശവാദങ്ങളെ മുഴുവന്‍ പൊളിക്കുന്ന കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. അതുകൊണ്ടാണ് ഇതു പുറത്തിറങ്ങാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നത്.
ലഭിച്ച ഡേറ്റ ക്രമീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നുമെന്നുമാണ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇപ്പോള്‍ കേന്ദ്രം പറയുന്നത്.
കേന്ദ്ര ബജറ്റ് അവതരണം നടക്കുന്നതിനു തൊട്ടു മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നത് കേന്ദ്ര സര്‍ക്കാരിന് വലിയ ആഘാതമായിട്ടുണ്ട്. ബഡ്ജറ്റിലുള്‍പ്പെടെ പഴയ അവകാശവാദങ്ങള്‍ നിരത്തിയാകും അവതരിപ്പിക്കുക. ഗ്രാമീണ മേഖലയെക്കാള്‍ നഗരങ്ങളിലാണ് തൊഴിലില്ലായ്മ രൂക്ഷമെന്നു റിപ്പോര്‍ട്ടിലുള്ളതായി വാര്‍ത്ത പറയുന്നത്. ഇതുണ്ടാക്കുന്ന വൈരുദ്ധ്യങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ലും തുടര്‍ന്നും ബിജെപിയ്ക്ക് വിനയായി വരും.
എന്തായാലും, അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ എന്ന ദുഷ്‌കീര്‍ത്തിയുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലേക്ക് നടന്നു നീങ്ങുന്നത്. അതിന് വോട്ടര്‍മാര്‍ക്കു മുമ്പില്‍ വ്യക്തമായ കണക്കു പറയേണ്ടി വരുമെന്ന് തീര്‍ച്ച.
https://www.facebook.com/Malayalivartha























