ഫാസ്ടാഗ് ഉണ്ടെങ്കിൽ ഇനി ടോൾ പ്ലാസ എളുപ്പം കടക്കാം; ഇല്ലാത്ത വാഹനങ്ങളെ കാത്തിരിക്കുന്നത് കനത്ത പിഴ... ഇനി വെറും നാല് മാസം ! എന്താണ് ഫാസ്ടാഗ്?

രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പൂര്‍ണ്ണമായും ഫാസ്ടാഗ് ട്രാക്കുകളാക്കാന്‍ പോവുകയാണ്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഗതാഗതക്കുരുക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഡിസംബര്‍ മുതല്‍ ഫാസ്ടാഗ് സംവിധാനം ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഫാസ് ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾ എത്തിയാൽ വൻതുക പിഴ ഈടാക്കാനാണ് ദേശീയപാതാ അതോറിറ്റി മേഖലാകേന്ദ്രങ്ങൾക്കു നൽകിയ നിർദേശം. എത്ര രൂപയാണോ ടോൾ അടയ്‌ക്കേണ്ടിയിരുന്നത് അതിന്റെ ഇരട്ടി പിഴയായി ഈടാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ ചില്ലില്‍ പതിപ്പിച്ചാല്‍ ആ ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തി നേരിട്ട് പണം ഈടാക്കുന്ന രീതിയാണ് 'ഫാസ്ടാഗ്'. രാജ്യത്ത് 2017 ഡിസംബര്‍ മുതല്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഇനി മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളിലെ എല്ലാ ലെയ്‌നുകളും ഫാസ്ടാഗ് ലെയ്‌നുകളാക്കും. ഡിസംബര്‍ ഒന്നു മുതല്‍ തന്നെ പുതിയ സംവിധാനം നിലവില്‍ വരുമെന്നും വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന ട്രാക്കുകളില്‍ മാത്രമെ ഇനി തല്‍ക്കാലത്തേക്ക് ഫാസ്ടാഗിന് പുറമെ പണം നല്‍കി കടന്നു പോകാന്‍ അനുവദിക്കുകയുള്ളൂ എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ വഴി കടന്നുപോകണമെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഇരട്ടിത്തുക അടയ്‌ക്കേണ്ടി വരുമെന്നും പുതിയ ഉത്തരവിലുണ്ട്. പുതിയ നിയമം ടോള്‍പ്ലാസകളില്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഗതാഗതമന്ത്രാലയം ഇതിനോടകം കത്തയച്ചിട്ടുണ്ട്. രാജ്യത്ത് ആകെ പിരിക്കുന്ന ടോളിന്റെ 25 ശതമാനം മാത്രമാണ് ഫാസ്ടാഗിലൂടെ ലഭിക്കുന്നത്. 2017-ൽ ദിവസ ഇടപാട് 30,000 രൂപയായിരുന്നു. 2019-ൽ ഇത് 8.62 ലക്ഷം ആയി. പരിഷ്‌കാരം നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാൻ മുൻകരുതലുകളെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
എന്താണ് ഫാസ്ടാഗ്?
വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിലാണ് (മുൻവശത്തെ ഗ്ലാസ്) ഫാസ്ടാഗ് സ്റ്റിക്കർ പതിക്കുക. ഇതിൽ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോൾ ഇടപാട്. വാഹനം ടോൾ പ്ലാസയിലെത്തുമ്പോൾ പണമടയ്ക്കാതെ കടന്നുപോകാം. ഫാസ് ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽനിന്ന് പണം പിടിച്ചോളും. അക്കൗണ്ടിലെ പണം തീരുന്നമുറയ്ക്ക് ടാഗ് റീചാർജ് ചെയ്യാം. ഒരുവാഹനത്തിന് ഒരു ഫാസ് ടാഗ് ആണ് ഉണ്ടാവുക. മറ്റു വാഹനങ്ങളിലേക്ക് ഇതു മാറ്റി പതിപ്പിക്കാനാവില്ല.
തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) എന്നിവിടങ്ങളിൽനിന്ന് ഫാസ് ടാഗ് രജിസ്‌ട്രേഷൻ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി നിർദിഷ്ട ഫീസ് അടച്ചാൽ സ്റ്റിക്കർ കിട്ടും. പുതിയ വാഹനങ്ങൾക്ക് ഡീലർമാർതന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. ബാങ്കുകളിലൂടെയും മൊബൈൽ വാലറ്റുകളിലൂടെയും ടാഗ് റീചാർജ് ചെയ്യാം.
കേരളത്തിലെ ദേശീയപാതാ ടോൾപ്ലാസകൾ താഴെ പറയുന്നതാണ്...
* പാമ്പംപള്ളം, വാളയാർ
* പാലിയേക്കര, തൃശ്ശൂർ
* കുമ്പളം, അരൂർ
* പൊന്നാരിമംഗലം, എറണാകുളം
(ഫാസ്ടാഗ് ട്രാക്ക് ഇല്ലാത്തത് പൊന്നാരിമംഗലത്ത് മാത്രമാണ്).
https://www.facebook.com/Malayalivartha

























