കാലങ്ങളായി രാജ്യം കാത്തിരുന്ന പ്രഖ്യാപനം; മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ വെളിയിട വിസർജന മുക്തമായി പ്രഖ്യാപിക്കും

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഭജൻ പാടിക്കൊണ്ടിരുന്ന സംഘത്തോടൊപ്പം പ്രധാനമന്ത്രി അൽപസമയം ചെലവഴിക്കുകയും ചെയ്തു. രാഷ്ട്ര പിതാവിന്റെ ജന്മവാർഷിക ദിനത്തിൽ രാജ്യത്തിനായി വമ്പൻ പ്രഖ്യാപനമാണ് മോദിനടത്താൻ പോകുന്നത്. രാജ്യത്തെ വെളിയിട വിസർജന വിമുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. രാജ്യം നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധി തന്നെയാണ് വെളിയിട വിസർജനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ രാജ്യം വളരെ പ്രാധാന്യത്തോടെ തന്നെയാണ് ഉറ്റുനോക്കുന്നത്.
സ്വഛ് ഭാരത് അഭിയാനിലൂടെ നടത്തിയ ശുചിത്വ പ്രചാരണ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ‘ഗ്ലോബൽ ഗോൾകീപ്പർ’ അവാർഡ് ലഭിച്ചിരുന്ന. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തിയ സ്വഛ് ഭാരത് മിഷൻ ഐക്യരാഷ്ട്ര സംഘടനയുടെ ശുചിത്വ ലക്ഷ്യങ്ങളിലെത്താൻ കാര്യമായ പങ്കു വഹിച്ചതിൽ സന്തോഷമുണ്ടെന്ന് അവാർഡ് ഏറ്റുവാങ്ങി മോദി പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ 2014 ഒക്ടോബർ രണ്ടിനാണ് സ്വഛ് ഭാരത് മിഷന് തുടക്കമിട്ടത്. വെളിയിട വിസർജനം പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ഇതു വരെ 9 കോടി കക്കൂസുകൾ നിർമിച്ചു നൽകിയിട്ടുണ്ട്.
മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തും മുൻപ് മോദി ട്വീറ്റ് ചെയ്തിരുന്നു.
”സ്നേഹത്തോടെ ബാപ്പുവിന് ആദരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ ഞങ്ങൾ മാനവികതയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ സംഭാവനകൾക്ക് എന്നും കടപ്പെട്ടവരാണ്. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ സത്യമാക്കാൻ ഇനിയും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കുമെന്നും”, എന്ന് രാജ്ഘട്ടിലെത്തും മുൻപ് മോദി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയും, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും, സ്പീക്കർ ഓം ബിർളയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, വി മുരളീധരൻ എന്നിവരും പുഷ്പാർച്ചന നടത്താനെത്തി. ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ, മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി എന്നിവരുമെത്തി. പാർലമെന്‍റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകൾ നടക്കും. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സബർമതി ആശ്രമം സന്ദർശിക്കും. മുൻപ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയുടെയും ജന്മദിനമാണിന്ന്. അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമസ്ഥലത്തും നേതാക്കളെല്ലാവരും എത്തി പുഷ്പാർച്ചന നടത്തി.
https://www.facebook.com/Malayalivartha


























