ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ അഥവാ ഹോട്ട്സ്പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രാജ്യത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ അഥവാ ഹോട്ട്സ്പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും , ഹോട്ടലുകളും വ്യവസായ കേന്ദ്രങ്ങളും ജൂണ്‍ എട്ട് മുതല്‍ തുറക്കാം. കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക. അതേസമയം രാത്രിയാത്രാനിയന്ത്രണം തുടരും.
രണ്ടാംഘട്ടത്തില്‍ സ്കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലായ് മാസത്തോടെ സ്കൂളുകള്‍ തുറന്നേക്കും. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും. ഇപ്പോള്‍ തീരുമാനമായിട്ടില്ല.
സംസ്ഥാനം കടന്നും ജില്ല കടന്നുമുള്ള യാത്രയ്ക്കും അനുമതി നൽകും. ഇതിന് മുൻകൂർ അനുമതിയോ ഇ–പാസോ ആവശ്യമില്ലെന്നും കേന്ദ്ര സർക്കാര്‍ അറിയിച്ചു. എന്നാൽ അതത് സംസ്ഥാന സർക്കാരുകൾക്കു സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. നൈറ്റ് കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി.
65 വയസ്സിനു മുകളിലും 10 വയസ്സിൽ താഴെയും പ്രായമുള്ളവർ വീടുകളിൽ തന്നെ കഴിയണം. അടിയന്തര ആവശ്യങ്ങൾക്കു മാത്രം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവർക്കു പുറത്തിറങ്ങാം. രാജ്യാന്തര യാത്ര സർവീസുകൾ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും.
മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാം ഘട്ടത്തിൽ തീരുമാനിക്കാം.
https://www.facebook.com/Malayalivartha
























