കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി, ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും, ഇത് യോഗി ആദിത്യനാഥ് സർക്കാരിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതി
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യത്തെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുകയാണ്. ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം ഡൽഹിയിലെ നിലവിലെ ഐജിഐ വിമാനത്താവളത്തിൽ നിന്ന് 72 കി.മീ അകലെയാണ് പണിയുന്നത്.
എൻസിആർ മേഖലയിൽ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ്‌നഗറിലെ ജെവാറിന് സമീപമാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം (എൻഐഎ) യാഥാർത്ഥ്യമാകുക.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ, യോഗി ആദിത്യനാഥ് സർക്കാരിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിലെ വിമാനത്താവളം. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മോഡിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. തുടർന്ന് മഹോബയിലും ഝാൻസിയിലും നടക്കുന്ന റാലികളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി കഴിഞ്ഞു.സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നവംബറിന് ശേഷവും തുടരാനാണ് തീരുമാനം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാർലമെന്‍റിന്‍റെ അംഗീകാരം നേടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29 ന് പാര്‍ലമെന്‍റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. നവംബര്‍ 29 ന് 60 ട്രാക്ടറുകള്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ തുറന്നുകൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക. സര്‍ക്കാരുമായി സംസാരിക്കാനാണ് ഞങ്ങള്‍ നേരെ പാര്‍ലമെന്‍റിലേക്ക് പോകുന്നതെന്ന് ടിക്കായത്ത് പറഞ്ഞു.
കര്‍ഷകരുടെ രോഷം അവസാനിക്കാൻ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഇതിനുള്ള ആലോചനകൾ കേന്ദ്രതലത്തിൽ തുടങ്ങി. നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കര്‍ഷക രോഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്‍റെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നത്.
നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം. ഇക്കാര്യങ്ങളിൽ കൃഷിമന്ത്രാലയത്തിൽ കൂടിയാലോചനകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha