ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ശേഷി കൂടിയ ഇന്ധന സംഭരണ ശാലകള്‍ കത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ കേഴിക്കോട് എലത്തൂരില്‍ ട്രെയിനിനകത്ത് പെട്രോളൊഴിച്ച് കത്തിച്ചതിന് പിന്നിലെന്ന് അനുമാനിക്കുന്ന സൂചനകളാണ് പുറത്തു വരുന്നത്. കേരളം കത്തിച്ച് രാജ്യത്തെ ഒന്നാകെ വിറപ്പിക്കാനുള്ള ഭീകരവാദ ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗണ് എലത്തൂരില്‍ നടന്നത്

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ശേഷി കൂടിയ ഇന്ധന സംഭരണ ശാലകള്‍ കത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ കേഴിക്കോട് എലത്തൂരില്‍ ട്രെയിനിനകത്ത് പെട്രോളൊഴിച്ച് കത്തിച്ചതിന് പിന്നിലെന്ന് അനുമാനിക്കുന്ന സൂചനകളാണ് പുറത്തു വരുന്നത്. കേരളം കത്തിച്ച് രാജ്യത്തെ ഒന്നാകെ വിറപ്പിക്കാനുള്ള ഭീകരവാദ ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗണ് എലത്തൂരില്‍ നടന്നത്. ഭാഗ്യം കൊണ്ട് മാത്രം ഒഴിഞ്ഞു പോയ വന്‍ ദുരന്തം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. സ്ഥലത്തിന്റെ പ്രാധാന്യം ലക്ഷ്യം വെച്ചാണ് അക്രമം നടന്നിരിക്കുന്നതെന്ന് വ്യക്തം. ട്രെയിനില്‍ ആളിപടരുന്ന അഗ്നി പെട്രോളിയം ശാലയില്‍ ഭൂകമ്പം സൃഷ്ടിക്കുമെന്ന് നന്നായി മനസിലാക്കി തയ്യാറെടപ്പ് നടത്തി കൊണ്ടാണ് എലത്തൂരില്‍ അക്രമിയും സംഘവും എത്തിയതെന്ന് കഴിഞ്ഞ ദിവസം എന്‍ ഐ എ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
വിടുതലൈ'. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം. റെയില്‍ പാളത്തില്‍ നടക്കുന്ന ബോംബ് സ്‌ഫോടനത്തില്‍ ട്രെയിന്‍ അപകടത്തില്‍ പെടുന്നു. ഇതാണ് ചിത്രത്തിന്റെ ആദ്യസീന്‍. തിയറ്ററുകളില്‍ ആളെ നിറച്ച് വിടുതലൈ പ്രദര്‍ശനം തുടരുമ്പോള്‍ സമാനമായ രീതിയില്‍ കോഴിക്കോട് ട്രെയിനില്‍ തീപിടിത്തം നടക്കുന്നു. കേരള പൊലീസ് മുതല്‍ എന്‍ഐഎ വരെ നീളുന്ന അന്വേഷണ സംഘങ്ങള്‍ക്കു മുന്നില്‍ ഏറെ ചോദ്യങ്ങള്‍ നിരത്തിയാണ് ആ അക്രമി ചാടിമറഞ്ഞത്. മാരകമായ അപകട ശേഷം രക്ഷപ്പെട്ട അക്രമി അല്ലെങ്കില്‍ അക്രമികള്‍ എവിടെയെന്ന് അറിയില്ല. വിടുതലൈയും കോരപ്പുഴ അപകടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ഞായര്‍ രാത്രിയിലെ 20 മിനിറ്റിനിടെ സംഭവിച്ച കാര്യങ്ങള്‍ അവിശ്വസനീയമാണ്. ആ അക്രമി എന്തിനിതു ചെയ്തു? എന്തിന് മൂന്നു ജീവനുകള്‍ നഷ്ടപ്പെടുത്തി? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. അക്രമിയുടേതെന്ന് കരുതുന്ന നോട്ട് ബുക്കിലെ സേഫി കാര്‍പെന്റര്‍ എന്നതിന്റെ അര്‍ഥം എന്താണ്? ആ നോട്ട് ബുക്കില്‍ അക്രമി ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കൊളച്ചല്‍, കന്യാകുമാരി എന്നീ പേരുകള്‍ എഴുതിയതിയിരുന്നതില്‍ ദുരൂഹതകളും ഭയവും ഏറുകയാണ്. ഒരാള്‍ ഒറ്റയ്ക്ക് മാനസിക വിഭ്രാന്തിയില്‍ ചെയ്ത് കാര്യങ്ങളാണ് ഇതൊക്കെയെന്ന് പറഞ്ഞ് എഴുതി തള്ളാനാവില്ല. ലക്ഷ്യം വന്‍ സ്‌ഫോടനം തന്നെയാണെന്ന് വ്യക്മാണ്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കോര്‍പറേഷന്‍ പരിധിയായ കോരപ്പുഴ പാലം വരെ പന്ത്രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. ആ പന്ത്രണ്ടര കിലോമീറ്ററിനിടയില്‍ ഞായര്‍ രാത്രിയില്‍ സംഭവിച്ചത് വര്‍ഷാങ്ങളായി നടത്തിയ ആസൂത്രണമാണെന്ന് അനുമാനിക്കുന്നു. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ തീപിടിത്തത്തിനു പ്രത്യേകതകള്‍ പലതാണ്. വന്‍സ്‌ഫോടന സാധ്യത, ദുരൂഹമായ ലക്ഷ്യം, അജ്ഞാതമായ അക്രമി സംഘം, അത്ഭുതകരമായ രക്ഷപെടല്‍. അങ്ങനെ പോകുന്ന ആ നിര. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ചോദ്യങ്ങള്‍ പലതാണ്. അതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിത്യവൃത്തിക്കായി ദിവസവും ട്രെയിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ മനസ്സിലുമുണ്ട്.
ആഴ്ചയില്‍ ഏഴുദിവസവും സര്‍വീസ് നടത്തുന്ന 16307-ാം നമ്പര്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസില്‍ പതിറ്റാണ്ടുകളായി യാത്രചെയ്യുന്ന പതിവുയാത്രക്കാരാണ് ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ഈ ട്രെയിനില്‍ ആക്രമണം നടത്താന്‍ ഒരാള്‍ തീരുമാനിക്കണമെങ്കില്‍ ഇതിലെ തിരക്കിന്റെ സ്വഭാവം കൃത്യമായ അറിവുള്ള ആളായിരിക്കണം. എന്നും രാവിലെ തെക്കോട്ടും രാത്രി വടക്കോട്ടുമോടുന്ന ട്രെയിനാണിത്.. മലബാറില്‍നിന്ന് പതിവായി കൊച്ചിയില്‍ ഹൈക്കോടതിയില്‍ പോവുന്ന അഭിഭാഷകരും കക്ഷികളും. കൊച്ചിയിലും തൃശൂരിലുമൊക്കെ ജോലിക്കുപോയി തിരികെവരുന്ന സര്‍ക്കാര്‍ ജീവനക്കാരുമാണ് പതിവ് യാത്രക്കാര്‍.
എന്നും പഠനത്തിനായി പോയി വരുന്ന വിദ്യാര്‍ഥികള്‍. കാലാകാലങ്ങളായി എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സ് ഓടുന്നത് ഒരേ വഴിയിലൂടെയാണ്. ട്രെയിനിലെ യാത്രക്കാരുടെ കൂട്ടായ്മകള്‍ വരെയുണ്ട്. അവര്‍ക്ക് മറ്റൊരു വീടു പോലെയാണ് ഈ ട്രെയിന്‍. അത്രയും ആത്മബന്ധമുള്ള ട്രെയിനില്‍ ഇതുപോലൊരു സംഭവം നടന്നുവെന്നത് പലര്‍ക്കും അവിശ്വസനീയമായിരുന്നു. ഈ ട്രെയിനില്‍ ഏതു ദിവസവും കോഴിക്കോടു വരെ തിങ്ങിനിറഞ്ഞു യാത്രക്കാരുണ്ടാവും. കോഴിക്കോടു വിട്ടാല്‍ പകുതിയും കാലിയാവുന്നതാണ് പതിവ്. റിസര്‍വേഷന്‍ കോച്ചുകളില്‍പോലും സീറ്റുകള്‍ ഒഴിവുണ്ടാകാറുണ്ട്. അതുകൊണ്ട് യാത്രക്കാര്‍ അധികനിരക്ക് കൊടുത്ത് ഈ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതും പതിവാണ്.
അക്രമി ഉപേക്ഷിച്ചതെന്ന് കരുതുന്നത് ബാഗിനകത്ത് നിന്ന് ഒരു ലീറ്ററിന്റെ കുടിവെള്ളകുപ്പിയില്‍ പകുതിയിലധികം പെട്രോള്‍ കണ്ടെടുത്തു. ഇതിനൊപ്പം ചുവന്ന ചട്ടയുള്ള നോട്ട്ബുക്ക്, കുറിപ്പെഴുതുന്ന നോട്ട് പാഡ് എന്നിവയും കണ്ടെടുത്തു. ബാഗിനകത്ത് ഒരു മൊബൈല്‍ ഫോണും അതിന്റെ ഫോണ്‍കവറുമുണ്ടായിരുന്നു. എന്നാല്‍ സിം ഊരി മാറ്റിയിരുന്നു. ഐഎംഇഐ പരിശോധനയില്‍ ഈ ഫോണ്‍ എറ്റവുമൊടുവില്‍ ഉപയോഗിച്ചത് മാര്‍ച്ച് 30നാണെന്ന് പിന്നീട് കണ്ടെത്തി.
ബാഗിനകത്ത് ഒരു ഹെഡ്‌സെറ്റ്, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുണ്ടായിരുന്നു. ചുവപ്പുനിറമുള്ള പഴ്‌സ്, 'ശിലാജിത്ത്' മരുന്നിന്റെ ചെറിയ ഡപ്പി, ചപ്പാത്തിയും കറിയുമടങ്ങിയ ചുവന്ന ടിഫിന്‍ബോക്‌സ്, ഉത്തരേന്ത്യക്കാര്‍ പതിവായി കഴിക്കുന്ന തരത്തിലുള്ള ചെറുപലഹാരത്തിന്റെ പാക്കറ്റുകള്‍ എന്നിവയും ബാഗിലുണ്ടായിരുന്നു. ഇവയ്ക്കു പുറമേ വെള്ള വരകളോടുകൂടിയ തവിട്ടുനിറത്തിലുള്ള ടീഷര്‍ട്ട്, ട്രാക്ക് പാന്റ്‌സ്, ഒരു ഓവര്‍ക്കോട്ട് എന്നിവയുമുണ്ടായിരുന്നു. കറുത്തബാഗിനു പുറത്ത് ടിംബര്‍ ലാന്‍ഡ് എന്ന പേരുമെഴുതിയിട്ടുണ്ട്. ബാഗിനകത്തുനിന്ന് നീളം കുറഞ്ഞ ആണികളും കണ്ടെടുത്തിട്ടുണ്ട്.
ഞായര്‍ രാത്രി 9.13നാണ് ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ പിന്നിട്ടത്. കോഴിക്കോടു വിട്ടാല്‍ കൊയിലാണ്ടിയിലാണ് അടുത്ത സ്റ്റോപ്പ്. ഇതിനിടയിലുള്ള നാലു സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്താറില്ല. മണിക്കൂറില്‍ ശരാശരി 44 കിലോമീറ്റര്‍ വേഗമുള്ള ട്രെയിനാണ് എക്‌സിക്യുട്ടീവ്. അന്നു രാത്രി 9.25നാണ് ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷന്‍ പിന്നിട്ടത്. ഇവിടെനിന്ന് കോരപ്പുഴ പാലം വരെ അരക്കിലോമീറ്റര്‍ ദൂരമുണ്ട്. 9.26ന് കോരപ്പുഴ പാലത്തിലേക്ക് ട്രെയിന്‍ കയറുമ്പോഴാണ് ഡി ഒന്ന് കോച്ചില്‍ ആക്രമണം നടന്നത്. റിസര്‍വ്ഡ് കോച്ചായ ഡി ഒന്നില്‍ ആ സമയത്ത് അനേകം പേര്‍ റിസര്‍വ് ചെയ്യാതെ കയറിയിട്ടുണ്ട്. അതിലൊരാളായിരിക്കാം അക്രമി. ഇയാള്‍ എവിടെനിന്നാണ് കയറിയത് എന്ന് യാത്രക്കാര്‍ക്കും വ്യക്തമായ ധാരണയില്ല. പൊലീസിന്റെ പ്രധാന സാക്ഷിയായ റാസിക്ക് നല്‍കിയ മൊഴിയില്‍ അയാള്‍ ഫറോക്കില്‍നിന്ന് ട്രെയിനില്‍ കയറുമ്പോള്‍ അക്രമി ശുചിമുറിക്കു സമീപത്തു കണ്ടതായി സൂചനയുണ്ട്.
ആ ഡയറിക്കുറിപ്പുകള്‍ അവയുടെ അര്‍ഥമെന്ത് പോലീസിനെ കുഴപ്പിക്കുന്ന ചോദ്യമാണത്. റെയില്‍ ട്രാക്കില്‍ കണ്ടെത്തിയ പുസ്തകത്തിലെ ഡയറിക്കുറിപ്പുകള്‍ വടിവൊത്ത ഇംഗ്ലിഷ് അക്ഷരങ്ങളിലായിരുന്നു. ഒരു പേജില്‍ പല തവണ 'ഷാരൂഖ് സെയ്ഫി കാര്‍പെന്റര്‍' എന്ന പേര് ആവര്‍ത്തിച്ചെഴുതിയിരിക്കുന്നു. ഷാരൂഖ് സെയ്ഫി കാര്‍പെന്റര്‍ എന്നതിന്റെ ചുരുക്കരൂപമായ 'എസ്എസ്സി' എന്ന അക്ഷരങ്ങള്‍കൊണ്ട് ലോഗോ വരച്ചുണ്ടാക്കിയിട്ടുണ്ട്. നോയ്ഡയിലെയും ഇന്ദിര മാര്‍ക്കറ്റിലെയും ചില കണക്കുകളും എഴുതിയിട്ടുണ്ട്. ബുക്കിലെ ഓരോ പേജും തുടങ്ങുന്നത് '' വാട്ട് ഡു ഐ ഹാവ് റ്റു ഡു ടുഡേ?'' എന്നാണ്. ചുവന്ന ചട്ടയുള്ള 50 പേജ് നോട്ട് ബുക്കില്‍ നിറയെ ഡയറിക്കുറിപ്പുകളാണ്.
പേജിന്റെ ഇടതുവശത്ത് മുകളിലായി ഓരോ പേജിലും വൃത്തിയായി തീയതി എഴുതിയിട്ടുണ്ട്. 'ഷാരൂഖ് സെയ്ഫി കാര്‍പെന്റര്‍' എന്ന പേര് ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. 'ഫക്രുദീന്‍ കാര്‍പെന്റര്‍' എന്നൊരു പേരും 'കാഫിര്‍ കാര്‍പെന്റര്‍' എന്നും എഴുതിയിട്ടുണ്ട്. ഒരു ദിവസം തനിക്കു ലഭിച്ചത് 500 രൂപയെന്നും തന്റെ ചെലവ് 132 രൂപയെന്നും എഴുതിയിട്ടുണ്ട്. ബുക്കിനൊപ്പം ലഭിച്ച ചെറിയ നോട്ട് പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കൊളച്ചല്‍, കന്യാകുമാരി എന്നീ സ്ഥലപ്പേരുകളും എഴുതിയിട്ടുണ്ട്. ഇതിന്റെയൊക്കെ ലക്ഷ്യം കണ്ടത്തേണ്ടതുണ്ട്.
ഞായര്‍ രാത്രി ഒരു തലനാരിഴയുടെ ഭാഗ്യം കൊണ്ടുമാത്രം വഴി മാറിപ്പോയത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ട്രെയിന്‍ ദുരന്തമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കോഴിക്കോടിനും കണ്ണൂരിനുമിടയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഇന്ധന സംഭരണകേന്ദ്രങ്ങളിലൊന്നാണ് ട്രെയിന്‍ ആക്രമണം നടന്ന സ്ഥലത്തിന്റെ ഇരുവശത്തുമുള്ളത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ശേഷി കൂടിയ ഇന്ധന സംഭരണ ടാങ്കുകളാണ് എലത്തൂരിലെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന് പടിഞ്ഞാറുവശത്തുള്ളത്. ഇന്ധനം കൊണ്ടുവരുന്ന ഗുഡ്‌സ് ടാങ്കര്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന യാര്‍ഡ് പ്രധാന റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന് കിഴക്കുവശത്താണ്. യാര്‍ഡില്‍ ട്രെയിനില്‍കൊണ്ടുവരുന്ന ഇന്ധനം എതിര്‍വശത്തെ സംഭരണശാലയിലേക്ക് കൊണ്ടുപോവുന്നത് പ്രധാന റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നുപോവുന്ന പൈപ്പുകള്‍ വഴിയാണ്.
എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിലായാണ് റെയിലിനടിയിലൂടെ പൈപ്പുകള്‍ കടന്നുപോവുന്നത്. ഇതേ സ്ഥലത്തുവച്ചാണ് അക്രമി യാത്രക്കാരുടെ മേല്‍ പെട്രോളൊഴിച്ച് തീയിട്ടത്. അക്രമി ഉപേക്ഷിച്ചതെന്നു കരുതുന്ന ബാഗ് ലഭിച്ചത് പൈപ്പ് ലൈനുകള്‍ക്കു മുകളിലുള്ള ഭാഗത്താണ്. സമാനരീതിയില്‍ ഇന്ധനശാലയുള്ള കഴക്കൂട്ടമടക്കമുള്ള സ്ഥലങ്ങളഎക്കുറിച്ച് ബാഗിലെ നോട്ടില്‍ എഴുതിയതും സംശയത്തിന്റെ ആഴം കൂട്ടുന്നുണ്ട്.
ഇതിനിടെ തൊട്ടുപിറകെ വന്ന ട്രെയിനിന്റെ ഡ്രൈവറാണ് ട്രാക്കില്‍ മൃതദേഹങ്ങളുണ്ടെന്ന സൂചന കൈമാറിയത്. തുടര്‍ന്ന് രാവിലെ ഒന്നരയോടെ കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനുമിടെയ്ക്ക് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. രാവിലെ 2.25നാണ് പെട്രോള്‍ കുപ്പിയടങ്ങിയ ബാഗ് പാളത്തിനുസമീപത്തു കണ്ടെത്തിയത്. സ്‌ഫോടകവസ്തു പരിശാധനാസംഘത്തിലെ നായയെക്കൊണ്ട് ബാഗ് പരിശോധിച്ചു.
ബാഗ് മണത്തുനോക്കിയ നായ 600 മീറ്ററോളം കോഴിക്കോട് ഭാഗത്തേക്ക് ഓടി. പിന്നെ ഓട്ടം അവസാനിപ്പിച്ചു. അപ്പോഴും ആക്രമണം നടത്തിയയാള്‍ എവിടെപ്പോയിയെന്ന സംശയത്തിലായിരുന്നു നാട്ടുകാരും പൊലീസുകാരും. ഇതിനിടെയാണ് ചുവന്ന വസ്ത്രം ധരിച്ച ഒരാള്‍ ട്രെയിന്‍ നിര്‍ത്തിയതിനു തൊട്ടടുത്തുള്ള കാട്ടിലപ്പീടിക റെയില്‍വേ ക്രോസിലൂടെ റോഡിലെത്തിയതായി അറിഞ്ഞത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇയാള്‍ ഇവിടെയെത്തിയതെന്നു കണ്ടെത്തി. ഇത്രയും സമയം ഇയ്യാള്‍ എവിടെ തങ്ങിയെന്നതും ഉത്തരമില്ലാതെ തുടരുകയാണ്.
രാത്രി ഒന്‍പതരയോടടുത്തതിനാല്‍ തങ്ങളില്‍ പലരും ഉറക്കത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ശരീരത്തില്‍ എന്തോ ദ്രാവകം വന്നുവീണപ്പോഴാണ് പലരും ചാടി എഴുന്നേറ്റത്. ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷന്‍ കടന്നപ്പോഴാണ് സംഭവമെന്ന് ചില യാത്രക്കാര്‍ പറഞ്ഞിട്ടുണ്ട്. ചുവന്ന ഷര്‍ട്ടു ധരിച്ച ആള്‍ ഇരുവശത്തും പെട്രോള്‍ കുപ്പിയില്‍നിന്നു ചീറ്റിക്കുകയായിരുന്നു. ഇതിനായി കുപ്പിയുടെ അടപ്പില്‍ ദ്വാരങ്ങളിട്ടിരുന്നു. തൊട്ടടുത്ത നിമിഷം തീ ആളിപ്പടര്‍ന്നു. ഇതോടെ ആളുകള്‍ ജീവഭയത്തോടെ പലവഴിക്ക് ഓടി. തിക്കും തിരക്കുമായി. പലരും തൊട്ടടുത്ത ബോഗികളിലേക്ക് ഓടിക്കയറി.പെട്രാള്‍ ചീ്റ്റുന്നതിനിടയില്‍ ഇയ്യാള്‍ എങ്ങനെ തീ കത്തിച്ചു എന്ന കാര്യത്തിലും വ്യക്തതയില്ല. അല്ലെങ്കില്‍ മറ്റാരെങ്കിലും തീ കത്തിക്കാന്‍ കൂടെയുണ്ടായിരുന്നോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
കോരപ്പുഴ പാലത്തിനുമുകളിലായിരുന്നു ഈ സമയത്ത് ട്രെയിന്‍. ആരോ ചങ്ങല വലിച്ചതോടെ ട്രെയിന്‍ നിന്നു. പക്ഷേ ആക്രമണം നടന്ന ബോഗി പാലത്തിനുമുകളിലായതിനാല്‍ പരുക്കേറ്റവരെ പുറത്തെത്തിക്കാന്‍ ബുദ്ധിമുട്ടി. ഈ തിരക്കിനിടയില്‍ അക്രമി എവിടെയോ മറഞ്ഞു. പാലത്തിലിറങ്ങിയ അക്രമി പുഴയിലേക്ക് ചാടിയിരിക്കാം എന്ന സംശയത്തിലായിരുന്നു ചിലര്‍. ട്രെയിന്‍ കൊയിലാണ്ടിയിലെത്തിയപ്പോഴാണ് പരുക്കേറ്റ യാത്രക്കാരന്‍ റാസിക്കിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കാണാതായെന്ന വിവരം ലഭിച്ചത്.
സഹയാത്രക്കാരായ മൂന്നുപേര്‍ പുറത്തേക്കു ചാടിയത് എന്തുകൊണ്ടാണ് സഹയാത്രികര്‍ ശ്രദ്ധിക്കാതിരുന്നത് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ആക്രമണം നടത്തിയയാള്‍ ഇത്രയും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ ഇറങ്ങിപ്പോവുകയോ കണ്ണൂര്‍ വരെ യാത്ര ചെയ്യുകയോ ചെയ്തത് എങ്ങനെയാണെന്നതും ദുരൂഹമാണ്. റെയില്‍ പാളത്തില്‍ കണ്ടെത്തിയ ബാഗ് അക്രമിയുടേതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇയാള്‍ ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമാണോ എന്നതിലും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതിലും ദുരൂഹത തുടരുകയാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ സ്‌ഫോടനത്തിന്റെ ലക്ഷ്യമുണ്ട്, മാര്‍ഗവും ഉദ്ദേശവും.
https://www.facebook.com/Malayalivartha
























