ഗ്യാൻവാപിയിൽ ആരാധന നടത്തി ഹൈന്ദവ വിഭാഗം, മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു, നിയമപരമായി മുന്നോട്ട് പോകുമെന്നാണ് മസ്ജിദ് കമ്മിറ്റി

കോടതി അനുമതി നല്‍കിതോടെ ഗ്യാൻവാപിയിൽ ആരാധന നടത്തി ഹൈന്ദവ വിഭാഗം. പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. നിലവറകളുടെ മുന്‍പില്‍ പൂജക്ക് 7 ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു ഉത്തരവ്. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരാധന നടത്തിയത്.
ഇത് കൂടാതെ ഗ്യാൻവാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകൾ മറച്ചു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ഗ്യാൻവാപി മസ്ജിദ് എന്നായിരുന്നു സൂചന ബോർഡിലുണ്ടായിരുന്നത്. ഇതോടെ മസ്ജിദിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രമായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീം കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു നിലവറ. പൂജ ഏഴ് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഹിന്ദു വിഭാഗം അഭിഭാഷകന്‍ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ വിധിക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു.
കേസില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാണിതെന്നും ചരിത്രപരമായ വിധിയാണിതെന്നും ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.
അതേസമയം നിയമപരമായി മുന്നോട്ട് പോകുമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ പ്രതികരണം. ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്‌ലാഖ് അഹമ്മദിൻ്റെ പ്രതികരണം. ഹർജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു. മസ്ജിദില്‍ ശിവലിഗം കണ്ടെത്തിയതായ പ്രദേശവും സുപ്രീകോടതി 2022 ല്‍ സീല്‍ ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















